അസമിൽ നിന്ന് അപൂർവയിനം സൂചിത്തുമ്പിയെ കണ്ടെത്തി മലയാളി സംഘം




അപൂർവയിനം സൂചിത്തുമ്പിയായ ഒറോലെസ്റ്റസ് സെലിസി (Orolestes selysi) നെ അസമിൽ നിന്നു കണ്ടെത്തി. 3 മലയാളികളുടെ സംഘമാണ് അസമിലെ ദെഹിങ്–പട്കൈ നാഷനൽ പാർക്കിൽ നിന്ന് സൂചിത്തുമ്പിയെ കണ്ടെത്തിയത്. വിയറ്റ്നാം, ലാവോസ്, ചൈനയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാണുന്ന അപൂർവയിനം സൂചിത്തുമ്പിയാണ്  ഒറോലെസ്റ്റസ് സെലിസി.


കേരളത്തിൽ നിന്നുള്ള പ്രകൃതി നിരീക്ഷകരായ റെജി ചന്ദ്രൻ, തോംസൺ സാബുരാജ്, സുരേഷ് വി.കുറുപ്പ് എന്നിവർ. ഈ വർഷം ഫെബ്രുവരി 21-നാണ് മൂവർ സംഘം ഈ ശ്രദ്ധേയമായ കണ്ടെത്തൽ നടത്തിയത്. ചേരാച്ചിറകൻ തുമ്പികൾ എന്ന തുമ്പി കുടുംബത്തിൽ ഉൾപ്പെടുന്ന ഇവ ഇന്ത്യയിലെ ഡാർജിലിങ് മേഖലയിൽ ഉള്ളതായി പഴയ പഠനങ്ങൾ പറയുന്നുണ്ടെങ്കിലും സമീപ കാലത്തൊന്നും തന്നെ ഇവയെ കണ്ടതായി റിപ്പോർട്ടുകൾ ഇല്ല. ശാസ്ത്ര പ്രസിദ്ധീകരണമായ ‘ബയോനോട്ട്സി’ന്റെ പുതിയ ലക്കത്തിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


ഇവയെ കണ്ടെത്തിയ മലയാളികളായ മൂവരും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിന്റെ സജീവ പ്രവർത്തകരാണ്. ‘അരുണാചൽപ്രദേശിലെ മിഷ്മി ഹിൽസ് സന്ദർശിച്ച ശേഷമാണ് ഞങ്ങൾ അസമിൽ എത്തിയത്. ദെഹിങ് പട്കൈ നാഷണൽ പാർക്കിൽ എത്തിയപ്പോൾ ഉച്ച ഭക്ഷണത്തിന് ശേഷം കുറച്ചു സമയം തുമ്പി നിരീക്ഷണത്തിന് അവസരം കിട്ടി. അപ്പോഴാണ് ഈ സുന്ദരൻ തുമ്പികളുടെ ഫോട്ടോ എടുത്തത്’, സംഘാംഗമായ റെജി പറഞ്ഞു. 


പിന്നീട് ചിത്രങ്ങൾ പരിശോധിച്ച തുമ്പി ഗവേഷകനായ വിവേക് ചന്ദ്രനാണ് ഇവ അത്യപൂർവമായ ഒറോലെസ്റ്റസ് സെലിസി(Orolestes selysi) എന്ന സൂചിത്തുമ്പിയാണെന്ന് തിരിച്ചറിഞ്ഞത് (ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗവേഷകനും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസിന്റെ എക്സിക്യൂട്ടീവ് മെമ്പറുമാണ് വിവേക് ചന്ദ്രൻ). 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment