200 ദിവസങ്ങൾ പിന്നിട്ട് ആലപ്പാട് സമരം; നടപടിയെടുക്കാതെ അധികാരികൾ




ആലപ്പാട്: ആലപ്പാട് കരിമണൽ ഖനന വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഇരുന്നൂറ്റി ഒന്നാം ദിവസം നിയമ വിരുദ്ധമായി നടത്തുന്ന ഖനനത്തിന് എതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ആലപ്പാട് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും, ധർണയും നടത്തി. കഴിഞ്ഞ 200 ദിവസമായി പ്രദേശത്ത് നിരാഹാര സമരവും നടന്ന് വരികയാണ്. ആദ്യമുണ്ടായ ജനശ്രദ്ധയും കുറഞ്ഞതോടെ അധികാരികളും സമരത്തെ മറന്ന സ്ഥിതിയാണുള്ളത്. അതേസമയം, ഖനനം പ്രദേശത്തെ ചൂഴ്ന്ന് എടുത്ത് കൊണ്ടിരിക്കുകയാണ്  


2020ൽ മൈനിങ് അനുമതി ലഭിക്കുന്നതിലേക്കായി ഐ.ആർ.ഇ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിൽ പ്രതിപാദിച്ചിരിക്കുന്നു സ്ഥലങ്ങളിൽ അനുമതിയില്ലാതെ തന്നെ കമ്പനി ഇതിനോടകം ഖനനം നടത്തിയിട്ടുണ്ട്, സംസ്ഥാന പരിസ്ഥിതി കമ്മിറ്റിയും അവരുടെ അനുമതിയില്ലാതെയാണ് ഖനനം നടത്തുന്നതെന്ന് വിവരാവകാശ രേഖയിൽ കൂടി അറിയിച്ചിട്ടുണ്ട്. 2017 ലെ സുപ്രീം കോടതി കോമൺ കേസ് ജഡ്ജ്‌മെന്റ് പ്രകാരവും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 മാർച്ച് 14 ലെ വിജ്ഞാപന പ്രകാരവും അനുമതിയില്ലാത്ത ഇടങ്ങളിൽ ഖനനം ചെയ്യുന്നത് കുറ്റകരമാണ്. ഇപ്രകാരം ചെയ്യുന്ന കമ്പനികൾക്ക് തുടർന്ന് പാരിസ്ഥിക അനുമതി നിഷേധിക്കേണ്ടതും 200 % പിഴ ഈടാക്കേണ്ടതുമാണ്. 


ഇതിന്റെ പ്രാരംഭ നടപടികൾ കൈക്കൊള്ളേണ്ട പഞ്ചായത്ത് ഭരണകൂടം കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇത് കൂടാതെ പതിനഞ്ചാം വാർഡിലെ അംഗനവാടി കെട്ടിടം നിൽക്കുന്ന ഭാഗവും, ഐ.ആർ.ഇയ്ക്ക് ഖനനം ചെയ്യുവാനുള്ള അനുമതി പഞ്ചായത്ത് നൽകിയിരിക്കുകയാണ്. 10 ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടം പൊളിക്കുമ്പോൾ ലഭിക്കേണ്ട നഷ്ട പരിഹാര തുക ആര് കൈപ്പറ്റിയെന്നോ, കെട്ടിടം പൊളിക്കാൻ പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകിയിട്ടുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടിയാണ് നൽകുന്നതെന്ന് സമരസമിതി പറഞ്ഞു. 


ചെറിയഴീക്കൽ സമരപന്തൽ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം സമരസമിതി ചെയർമാൻ കെ.ചന്ദ്രദാസ് ഉത്ഘാടനം ചെയ്തു. പഞ്ചായത്തു പടിക്കൽ നടന്ന പ്രതിക്ഷേധ ധർണയിൽ പരിസ്ഥിതി പ്രവർത്തകരായ വി.എസ് ബിന്ദുരാജ്, സനൽ റോബർട്ട് തീരദേശ സംരക്ഷണ സമിതി നേതാവ് കെ.സി ശ്രീകുമാർ, കെ.ചന്ദ്രദാസ് സമര സമിതി കൺവീനർമാരായ രാഹുൽ രാജൻ, ശരണ്യ, മനു വൈസ് ചെയർമാനായ അശോക് ഗോപാലശ്ശേരി, സമര സമിതി നേതാക്കളായ ഷാജിത് ചന്ദ്രൻ, രോഹിണി സനൽ, ശിവലാൽ, മോഹന പണിക്കർ, ഹരി, ഷാജി, അക്ഷയ് തുടങ്ങിയവർ സംസാരിച്ചു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment