ആലപ്പാട് സമരം 100 ദിവസങ്ങൾ പിന്നിടുന്നു; ഒരുപിടി മണലുമായി ആലപ്പാട്ടേക്ക് 




കരിമണൽ ഖനത്തിനെതിനെതിരായ ആലപ്പാട് ജനതയുടെ സമരം ഇന്ന് നൂറു ദിവസങ്ങൾ പിന്നിടുകയാണ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു പിടി മണലുമായി കേരളത്തിലെ 14 ജില്ലയിൽ നിന്നുള്ള ആളുകൾ ഇന്ന് ആലപ്പാട് എത്തും. നൂറോളം ആളുകൾ ഇന്ന് പ്രദേശത്ത് ഇന്ന് സത്യഗ്രഹമിരിക്കും.


സമരം വീണ്ടും ശക്തിപ്പെടുത്തുന്നതിനാണ് സമര സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ശനിയാഴ്ച ആലപ്പാട് ഗ്രാമം മുഴുവൻ നിരാഹാരം കിടക്കാനൊരുങ്ങുകയാണ്. നിലവിൽ കരിമണൽ ഖനന വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ റിലേ നിരാഹാര സത്യാഗ്രഹം നടക്കുന്നുണ്ട്. രണ്ട് പേർ വീതം ഓരോ ദിവസവും നിരാഹാരം അനുഷ്ഠിക്കുകയാണ്. 


മൽസ്യ സമ്പത്ത്‌കൊണ്ടും കാർഷിക സമൃദ്ധികൊണ്ടും സമ്പന്നമായിരുന്നു ആലപ്പാട്. എന്നാൽ 1965 മുതൽ ആലപ്പാടിന്റെ ചിത്രം തന്നെ മാറിമറിയാൻ തുടങ്ങി. ഇന്ത്യൻ റെയർ എർത് സ് ലിമിറ്റഡ് (ഐ ആർ ഇ) 1965 മുതൽ അതിരൂക്ഷവും മാരകവുമായ കരിമണൽ ഖനനം തുടങ്ങിയത് മുതൽ  ആലപ്പാടിന്റെ തലവര തന്നെ മാറി. പശ്ചിമ  തീര ദേശീയ ജലപാതക്കും കടലിനുമിടയിലുണ്ടായിരുന്ന വിശാലമായ ഭൂപ്രദേശവും അതിനെ സംരക്ഷിച്ച് നിർത്തിയിരുന്ന കരിമണൽ കുന്നുകളും മധ്യതിരുവിതാംകൂറിലെ പ്രശസ്‌തമായ മുക്കുംപുഴ പാടവും പാനക്കാട്ടു പാടവും വിവിധ ജലസ്രോതസുകളും ഖനനം മൂലം ഇല്ലാതായി. 


തീരത്തിന്റെ പരിസ്ഥിതി എന്നും സംരക്ഷിച്ച് നിർത്തിയിരുന്ന ചാകര (mud bank) എന്ന പ്രതിഭാസം തീരത്തിന് നഷ്ടമായതോടെ ഐ ആർ ഇ ഖനനം ചെയ്യുന്ന ഭൂപ്രദേശത്തേക്ക് മണൽ നിർബാധം ഒഴുകിയെത്തുന്ന രീതിയിൽ ഖനനം ഇപ്പോഴും തുടരുകയാണ്. ഖനനം തുടങ്ങുന്നതിന് മുൻപ് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്‌തൃതിയുണ്ടായിരുന്ന ആലപ്പാട് വില്ലേജിന്റെ ഇപ്പോഴത്തെ ഭൂവിസ്‌തൃതി കേവലം 7.6 ചതുരശ്ര കിലോമീറ്റർ ആയി ചുരുങ്ങിയിരിക്കുന്നു. അതായത് 81.5 ചതുരശ്ര കിലോമീറ്റർ കര കടലായി മാറി. കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള ഒരു പ്രദേശത്ത് 20000 ഏക്കറോളം ഭൂമി നഷ്ടമായി എന്നത് അത്യന്തം ഗൗരവതരമായ കാര്യമാണ്.


ഇക്കാലത്തിനിടക്ക് ഏകദേശം 5000 ത്തോളം കുടുംബങ്ങൾ ഭൂരഹിതരാവുകയോ സ്ഥലം മാറിപോവുകയോ ഉണ്ടായിട്ടുണ്ട്. മൽസ്യ മേഖല ഉപജീവമാരാഗമാക്കിയിരുന്ന ഇവരിൽ പലരും സ്ഥലം മാറി പോയതോടെ തൊഴിൽ രഹിതരും ആയി. 


ഖനനം പ്രകൃതിക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് വരുത്തിയത്. ആലപ്പാടിന്റെ തെക്കുഭാഗം മുതൽ വടക്കുഭാഗം വരെയുണ്ടായിരുന്ന കണ്ടൽക്കാടുകൾ പൂർണമായും ആലപ്പാടിന് നഷ്‌ടമായി. കണ്ടൽകാടിനോട് ചേർന്നുള്ള മൽസ്യസമ്പത്തിനും ഇതോടെ ശോഷണമുണ്ടായി. തീരങ്ങളിൽ ഉണ്ടായിരുന്ന മരങ്ങൾ നശിച്ചതോടെ തീരം നശിച്ചു. നിരവധി ശുദ്ധജല സ്രോതസ്സുകളും ഖനനം മൂലം നശിച്ചു. തണ്ണീർത്തടങ്ങളും ഉറവകളും കിണറുകളും വറ്റിവരണ്ടു നശിച്ച് പോയി. 


ഖനനം വീണ്ടും തുടർന്നാൽ കൊല്ലം - ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങൾ കടലെടുക്കും എന്ന കാര്യം നിസ്തർക്കമാണ്. ഇത് വീണ്ടും ഒരു മഹാദുരന്തത്തിന് വഴിവെക്കും. അത്‌കൊണ്ട് തന്നെ വിഷയത്തിൽ അടിയന്തിരമായി സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. 


അതേസമയം, ആലപ്പാട് ഖനനം സംബന്ധിച്ച് എല്ലാവരുടെയും ഉത്കണഠകൾക്ക് പരിഹാരം കാണാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഇതിനായി നിയോഗിച്ച വിദഗ്ധസമിതിക്കൊപ്പം ഈ മേഖലയിൽ അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ജില്ലാ കളക്ടറും ആർ രാമചന്ദ്രൻ, എൻ.വിജയൻപിള്ള എന്നീ എംഎൽഎമാരും അംഗങ്ങളായുള്ള സമിതിയോട് റിപ്പോർട്ട് തയാറാക്കിത്തരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment