ശ്വാസം മുട്ടി ബാങ്കോക്ക് നഗരം




തായ്‍ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിൽ അന്തരീക്ഷ മലിനീകരണവും പുകമഞ്ഞും കാരണം പുറത്തിറങ്ങി നടക്കാൻ കഴിയാതെ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. ലോക ടൂറിസം പട്ടികയിലെ ശ്രദ്ധേയ ഇടം കൂടിയായ ബാങ്കോക്ക് അപകടകരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അന്തരീക്ഷ വായുവിന്റെ നിലവാരം അപകടകരമാം വിധം താഴ്ന്നു. ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ആളുകൾ ചുമച്ച് ചോര തുപ്പുന്നതും ചുവപ്പു നിറത്തിലുള്ള കണ്ണുകളുടെയും ചിത്രങ്ങൾ. ഇവയെല്ലാം ഇതിനകം തന്നെ ലോകരാജ്യങ്ങളിൽ ചർച്ചാ വിഷയമായിക്കഴിഞ്ഞു.


മോശം വായു ശ്വസിച്ചു ആരോഗ്യനില വഷളായതായും ചുമയ്ക്കുമ്പോൾ ചോര പുറത്തേക്കുവരുന്നതായും പറയുന്ന തായ് പൗരന്റെ ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നു. ഇത് ജനങ്ങൾക്കിടയിൽ ചർച്ചയാളായതോടെ സംഭവത്തിൽ അധികൃതർ ഉടൻ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നു. നഗരത്തിലെ സ്കൂളുകളെല്ലാം ഒരാഴ്ചത്തേക്ക് അടച്ചിരിക്കുകയാണ്. ഡീസൽ കാറുകൾക്കു നിരോധനം ഏർപ്പെടുത്തി. ബാങ്കോക്കിൽ എന്തെങ്കിലും കത്തിക്കുന്നതിനും വിലക്കുണ്ട്. അതേസമയം, ഒരാഴ്ചത്തേക്ക് നിരോധനം ഏർപ്പെടുത്തിയത് കൊണ്ട് മാത്രം തീരുന്നതല്ല ഇവിടുത്തെ പ്രശ്‌നങ്ങൾ.


മുഖത്തു മാസ്കുകൾ ധരിച്ചല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നാണു നിര്‍ദേശം. സമൂഹ മാധ്യമങ്ങളിൽ മലിനീകരണം കുറയ്ക്കുന്നതിനായി ഹാഷ്ടാഗ് ക്യാംപെയ്നുകളും ആരംഭിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്തെ 41 ഇടങ്ങളില്‍ നടത്തിയ പരിശോധനയിൽ അന്തരീക്ഷത്തിലെ മലിന കണങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. അന്തരീക്ഷവായു മലിനമാക്കുന്ന സൂക്ഷ്മഘടകങ്ങളായ പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5-ന്റെ അളവു ഗണ്യമായി വർധിച്ചു. 


കഴിഞ്ഞ ബുധനാഴ്ച എയർവിഷ്വൽ ഡോട്ട്. കോം പുറത്തുവിട്ട കണക്കിൽ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ബാങ്കോക്ക്. കൃത്രിമ മഴ പെയ്യിക്കുന്നതിനായി ക്ലൗ‍ഡ് സീഡിങ്ങ് നടത്തുന്നുണ്ട്. ചൈനീസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി സുഗന്ധ ദ്രവ്യങ്ങൾ കത്തിക്കരുതെന്നാണു നിർദേശം. ബാങ്കോക്കിലെ ഫാക്ടറികളിൽ സേനാ വിഭാഗങ്ങളുടെ പരിശോധന തുടരുകയാണ്. 


എന്നാൽ ഈ ശ്രമങ്ങളെല്ലാം തുടരുന്നതിനിടെയും നഗരത്തിലെ മലിനീകരണ തോതു മുകളിലേക്കാണ്. തലസ്ഥാനത്തിന്റെ ദുരവസ്ഥ തായ്‍ലൻഡിലെ വിനോദ സഞ്ചാര മേഖലയ്ക്കും തിരിച്ചടിയാകുമെന്നാണു കരുതുന്നത്. ഓഫീസുകളിലും മറ്റു ജോലികൾക്കും പോകാൻ സാധിക്കാതെ ജനങ്ങൾ വീടുകളിൽ തന്നെ ഇരിക്കുകയാണ് നിലവിൽ. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment