പരിസ്ഥിതി പുന:സ്ഥാപനത്തിന് ഒട്ടേറെ പദ്ധതികളുമായി വനംവകുപ്പ്




ഭാരതതിൽ വര്ഷംതോറും നടത്തിവരുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന വൃക്ഷത്തൈ നടീൽ ഉത്സവമാണ് വനമഹോത്സവം. ഭാരതം വനമഹോത്സവം ആഘോഷിക്കാൻ തുടങ്ങിയിട്ട് എഴുപതു വര്ഷം തികയുകയാണ്. സംസ്ഥാനത്ത് ജൂലൈ ഒന്നുമുതല്‍ ഏഴുവരെ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി പുന:സ്ഥാപനവും പരിപാലനവും  ലക്ഷ്യമിട്ട് ഒട്ടേറെ പുതിയ പദ്ധതികള്‍ വനംവകുപ്പ് നടപ്പിലാക്കും. വനവത്കരണത്തിനും സംരക്ഷണത്തിനും പുറമേ  വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതുമാണ് പദ്ധതികള്‍.


പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണം, ആദിവാസികോളനികളിലെ വൃക്ഷതൈ നടീല്‍,  പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വൃക്ഷവത്കരണം, അതിജീവനവനം, നഗരവനം, വിദ്യാവനം, ഔഷധവനം, ചകിരിനാര് കൂടകള്‍ , കരിമ്പുഴ വന്യജീവി സങ്കേതം പ്രഖ്യാപനം, സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും വനവത്കരണം, കുറിഞ്ഞി , ചോല, പുല്‍മേട് പുനസ്ഥാപനങ്ങള്‍, വി എസ് എസുകളുടെയും ഇ ഡി സി കളുടെയും നേതൃത്വത്തില്‍ വൃക്ഷത്തൈ നടീലും പരിപാലനവും തുടങ്ങി വിവിധ പദ്ധതികള്‍ക്കാണ് വനമഹോത്സവ വാരത്തില്‍ വനംവകുപ്പ് തുടക്കം കുറിക്കുന്നത്. പദ്ധതികള്‍ സംസ്ഥാനത്തുടനീളം സമയബന്ധിതമായി നടപ്പിലാക്കാനാണ് തീരുമാനം. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് പരിപാടികള്‍ നടക്കുക.


വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം കൂടി ലക്ഷ്യമാക്കി വനംവകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന  ആദിവാസി കോളനികളിലെ  വൃക്ഷവത്ക്കരണം  പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നാരകത്തിന്‍കാല ആദിവാസി കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൃക്ഷത്തെ നട്ട് വനംമന്ത്രി  അഡ്വ കെ രാജു  പദ്ധതി ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗവകുപ്പുമായി ചേര്‍ന്നു നടപ്പിലാക്കുന്ന വൃക്ഷവല്‍ക്കരണം പദ്ധതിയുടെ  ഭാഗമായി  സംസ്ഥാനത്തെ 488 കോളനികളില്‍ 2.18 ലക്ഷം തൈകളാണ് നട്ടുപരിപാലിക്കുക. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്  മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.
 ഗ്രാമപഞ്ചായത്തുകളുടെയും ഊരുകൂട്ടങ്ങളുടേയും സഹകരണത്തോടെ വനത്തിനകത്തും പുറത്തുമുള്ള ആദിവാസികോളനികളില്‍ ഞാവല്‍, പേര, ഇലഞ്ഞി, നീര്‍മരുത്, പ്ലാവ്, ചാമ്പ, ദന്തപാല, അത്തി തുടങ്ങി 17 ഇനം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. നാരകം, സീതപഴം, കറിവേപ്പ്, ലക്ഷ്മിതരു, പ്ലാവ് എന്നിങ്ങനെ 600 വൃക്ഷത്തൈകളാണ്‌നാരകത്തിന്‍ കാല സെറ്റില്‍മെന്റില്‍ നട്ടുപിടിപ്പിക്കുന്നത്.  


വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 23 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യാര്‍ത്ഥം നല്‍കുന്ന ടിവികളുടെയും ഡിഷ് ആന്റിനയുടെയും വിതരണവും ചട്ങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. കല്ലാര്‍ ഇക്കോ ടൂറിസത്തില്‍ ഒരുക്കിയ ഔഷധസസ്യ പ്രദര്‍ശനോദ്യാനം വനം മന്ത്രി അഡ്വ. കെ. രാജു നാടിന് സമര്‍പ്പിച്ചു. വനമഹോത്സവ പരിപാടികളുടെ ഭാഗമായി കല്ലാര്‍ ഇക്കോ ടൂറിസം സെന്ററിറില്‍ നടന്ന ചടങ്ങിലാണ്  ഔഷധവനം മന്ത്രി പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ടൂറിസം സെന്ററിരെ അഞ്ച് സെന്റ് ഭൂമിയില്‍ ഒരുക്കിയ ഒഷധോദ്യാനത്തില്‍  നക്ഷത്രവനവൃക്ഷ ഇനങ്ങളില്‍പ്പെട്ട 27 മരങ്ങളും ത്രിഫല, ത്രികടു, ദശമൂലം, ദശപുഷ്പം തുടങ്ങി അപൂര്‍വ്വ ഔഷധ സസ്യങ്ങളും  നട്ടുപരിപാലിച്ചിട്ടുണ്ട്. ഇക്കോടൂറിസം സെന്ററിലെ  ആദിവാസി ഗൈഡുമാര്‍ക്കുള്ള യൂണിഫോറത്തിന്റെ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുഖ്യവനം മേധാവി പി.കെ. കേശവന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ.വര്‍മ്മ ത്രിതലപഞ്ചായത്ത്് ജനപ്രതിനിധികള്‍,  ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വനമഹോത്സവത്തിന്റെ സംസ്ഥാനതല ഔദ്യോഗിക ഉദ്ഘാടനം ജൂലായ് രണ്ടിന് രാവിലെ 10.15ന് വനംമന്ത്രി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കും. തൃശ്ശൂര്‍ പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ ഒരുക്കുന്ന സുവോളജിക്കല്‍ പാര്‍ക്ക് വിവിധ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് രൂപകല്‍പന ചെയ്തിട്ടുള്ള രാജ്യത്തെ ആദ്യത്തെ സുവോളജിക്കല്‍ പാര്‍ക്കാണ്. പാര്‍ക്കിനെ 10 മേഖലകളായി തിരിച്ച് വിവിധ തരത്തിലുള്ള 10 ലക്ഷത്തോളം വ്യക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പ്രവൃത്തികളാണ് മന്ത്രി ഉദ്ഘാടനം ചെയ്യുക. വനമഹോത്സവ വാരത്തില്‍ 10000 വനവൃക്ഷങ്ങളും അത്രയും തന്നെ പനകള്‍, മുളകള്‍ എന്നിവയും വച്ചുപിടിപ്പിക്കും.


വനങ്ങളുടെ ചെറുമാതൃകകള്‍ നഗരങ്ങളില്‍ പുനസൃഷ്ടിക്കുന്നതാണ് നഗരവനം പദ്ധതി. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാല്‍ നഗരമമധ്യത്തില്‍ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങള്‍ ഒരുക്കാനാകും. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന പദ്ധതി ചെറുജീവികളുടെ വലിയ ഒരു ആവാസ വ്യവസ്ഥയായി വര്‍ത്തിക്കുകയും ചെയ്യും.    


സംസ്ഥാന വനംവകുപ്പ് വികസിപ്പിച്ചെടുത്ത പരിസ്ഥിതി സൗഹൃദ റൂട്ട് ട്രയിനറുകളില്‍ വളര്‍ത്തിയെടുത്ത തൈകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മൂന്നിന് രാവിലെ 9 മണിക്ക് നിലമ്പൂര്‍ ഡി എഫ് ഒ ഓഫീസില്‍ മന്ത്രി നിര്‍വഹിക്കും. സംസ്ഥാനത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് തൈകളാണ് വിതരണം ചെയ്യുന്നത് ഇതിനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ചകിരിച്ചോറില്‍ നിന്ന് റൂട്ട് ട്രയിനറുകള്‍ ഉല്‍പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.


അന്നേദിവസം രാവിലെ 10 45ന് നെടുങ്കയം അമിനിറ്റി സെന്ററില്‍ മന്ത്രി  കരിമ്പുഴയെ സംസ്ഥാനത്തെ 18-മത് വന്യജീവി സങ്കേതമായി പ്രഖ്യാപിക്കും. മലപ്പുറം ജില്ലയിലെ ന്യൂ അമരമ്പലം റിസര്‍വ്വ് വനവും വടക്കേകോട്ട നിക്ഷിപ്ത വനവുമടങ്ങുന്നതാണ് 227.97 ച കി മീ വിസ്തീര്‍ണ്ണമുള്ള കരിമ്പുഴ വന്യജീവി സങ്കേതം. ഇതിനകത്തുവരുന്ന പ്രാക്തന ആദിവാസ ഗോത്രമായ ചോലനായ്ക്കരുടെ മാഞ്ചീരി കോളനി ഒഴിവാക്കിയാണ് പ്രഖ്യാപനം. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശത്ത് 41 ഇനം സസ്തനികള്‍, 191 ഇനം പക്ഷികള്‍, 33 ഇനം ഉരഗവര്‍ഗ്ഗങ്ങള്‍, 23 ഇനം ഉഭയജീവികള്‍, 75 ഇനം മത്സ്യങ്ങള്‍, 201 ഇനം ചിത്രശലഭങ്ങള്‍ ഒട്ടേറെ ചെറുജീവി വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ സാന്നിധ്യമുണ്ട്.


സ്ഥാപനങ്ങളുടെ സഹായത്തോടെ അവയുടെ സ്ഥലത്തോ പൊതുസ്ഥലത്തോ  മരങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന പദ്ധതിയായ സ്ഥാപന വനവല്‍ക്കരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാലിന് തിരുവനന്തപുരം സി ഐ എസ് എഫിന്റെ 20 ഏക്കര്‍ സ്ഥലത്ത് 1300 വൃക്ഷത്തൈകള്‍ നട്ട് മന്ത്രി നിര്‍വഹിക്കും. ഇതേ സമയം കോഴിക്കോട് നാദാപുരം ബി എസ് എഫ് ക്യാമ്പസിലെ 55ഏക്കറിലെ പരിഹാരവനവല്‍ക്കരണത്തിനുള്ള തൈനടീലിനും തുടക്കമാകും. വെങ്ങളം ബൈപ്പാസിനായി മുറിച്ചു മാറ്റിയ 2354 മരങ്ങള്‍ക്ക് പകരമായാണ് ഇവിടെ പരിഹാരവനം ഒരുക്കുന്നത്. വനംവകുപ്പ് നട്ടുവളര്‍ത്തുന്ന വനങ്ങളുടെ തുടര്‍ പരിചരണ ചുമതല ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കാണ്. വനമഹോത്സവ കാലത്ത് 1.76 ലക്ഷം തൈകള്‍ സ്ഥാപന വനവല്‍ക്കരണത്തിലൂടെ വച്ചുപിടിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.


വനസംരക്ഷണസമിതികളുടെയും ഇക്കോ ഡെവല്പ്‌മെന്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വൃക്ഷത്തൈ വിതരണം, നടീല്‍ പരിപാലനം പദ്ധതിയ്ക്കും നാലിന്് കോഴിക്കോട് ജാനകിക്കാട്ടില്‍ തുടക്കമാവും. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 310 വി എസ് എസുകളും 169 ഇ ഡിസികളും ചേര്‍ന്ന് സംസ്ഥാനത്ത് 2.61 ലക്ഷം തൈകള്‍ വിതരണം ചെയ്യും.


അധിനിവേശ വൈദേശിക സസ്യവര്‍ഗങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി വകുപ്പ് നടപ്പാക്കുന്ന പദ്ധതിക്കും വനമഹോത്സവക്കാലത്ത്് തുടക്കമാവും. ജൂലായ് അഞ്ചിന് മുത്തങ്ങയില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെ സെന്ന വൃക്ഷങ്ങളുടെ ശേഷിപ്പുകളടക്കം വേരോടെ പിഴുതി മാറ്റി പുതിയ തദ്ദേശീയ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന രീതി സംസ്ഥാനത്തുടനീളം ഊര്‍ജ്ജിതമായി നടപ്പിലാക്കും.


ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള കുറിഞ്ഞിമല സങ്കേതത്തില്‍ നടപ്പിലാക്കുന്ന കുറിഞ്ഞി, പുല്‍മേട് ,ചോല പുനസ്ഥാപന പദ്ധതികള്‍ക്ക് ജൂലൈ ആറിന്  മൂന്നാറിലെ കുറിഞ്ഞി ക്യാമ്പ് ഷെഡില്‍ തുടക്കമാവും. യൂക്കാലിപ്റ്റസ് തോട്ടമായിരുന്ന 2 ഹെക്ടര്‍ പ്രദേശത്താണ് കുറിഞ്ഞി പദ്ധതി നടപ്പാക്കുക. കഴിഞ്ഞ കുറിഞ്ഞിപ്പൂക്കാലത്ത് വനംവകുപ്പ് ശേഖരിച്ച വിത്തുകള്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് മുളപ്പിച്ചു വളര്‍ത്തിയ 5000 നീലകുറിഞ്ഞി തൈകളാണ് ഇവിടെ നടുന്നത്.  മൂന്നാര്‍ ആനമുടി ഷോല ദേശീയോദ്യാനത്തിലെ പഴത്തോട്ടത്ത് കാട്ടുതീയില്‍ നശിച്ച 95 ഹെക്ടര്‍ വാറ്റില്‍ തോട്ടത്തിലെ 50 ഹെക്ടറില്‍ പുല്‍മേട് പുനസ്ഥാപനവും അപ്പര്‍ ഗുണ്ടുമല, കുണ്ടള പ്രദേശങ്ങളിലെ 23 ഹെക്ടര്‍ പ്രദേശത്ത് ചോലക്കാടുകളുടെ പുനസ്ഥാപനവുമാണ് നടപ്പിലാക്കുക. തനത് സസ്യ ഇനങ്ങളുടെ 8000  തൈകളാണ് ഇവിടെ നട്ടുവളര്‍ത്തുക. കൃത്യമായ പരിപാലനം ഉറപ്പുവരുത്തുന്നതിന് ആദ്യമായി ഒരു പരിസ്ഥിതി പുനസ്ഥാപന ഇ ഡി സിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്.


വിവിധ ജില്ലകളിലായി 16 ഫോറസ്റ്റ് സ്‌റ്റേഷനുകളും രണ്ടുറെയിഞ്ച് ഓഫീസുകളും വനമഹോത്സവത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യും.
വിദ്യാലയങ്ങളില്‍ സ്വാഭാവിക വനങ്ങളുടെ ചെറുമാതൃകകള്‍ നട്ടുവളര്‍ത്തുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടെ സംസ്ഥാനത്തെ വനമഹോത്സവ പരിപാടികള്‍ക്ക് സമാപനമാവും. അടൂര്‍ ഗവ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഏഴിന് ഉച്ച്ക്ക് 2.30 വിദ്യാവനം പദ്ധതി വനംമന്ത്രി ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് തെന്മലയില്‍ നടക്കുന്ന വെബ്ബിനാറിലൂടെ അദ്ദേഹം വനമഹോത്സവത്തിന്റെ ഔദ്യോഗിക സമാപനം പ്രഖ്യാപിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment