പരിസ്ഥിതി സംരക്ഷണ വാഗ്‌ദാനങ്ങൾ മറന്നുള്ള സർക്കാരിന്റെ 1000 ദിനാഘോഷം




സൈലന്റ് വാലി പ്രക്ഷോഭ കാലം മുതൽ പാരിസ്ഥിതിക പ്രതിസന്ധികളെ പറ്റി ഗൗരവതരമായ ജനകീയ ചർച്ചകൾ നടന്നു വരുന്ന നാടാണ് കേരളം. ചാലിയാർ പുഴ സംരക്ഷണ  സമരം രാജ്യത്തെ ജല മലിനീകരണവുമായി ബന്ധപ്പെട്ട ആദ്യ പ്രക്ഷോഭമായിരുന്നു. സൈലന്റ് വാലി പ്രക്ഷോഭം രാജ്യത്തിന്റെ  ശ്രദ്ധയാകർഷിച്ചു. ഇത്തരം പ്രക്ഷോഭങ്ങളോട്  കഴിഞ്ഞ നാളുകളിലെ രാഷ്ട്രീയ നേതാക്കളുടെ പൊതുവായ  അഭിപ്രായങ്ങൾ നിഷേധപരമായിരുന്നു എങ്കിൽ ഇന്ന് അവരുടെ സമീപനങ്ങൾ കുറേയൊക്കെ മാറ്റുവാൻ നിർബന്ധിതമായിരിക്കുന്നു.


കാടും കുരങ്ങും മനുഷ്യനു ശേഷം മാത്രം. വികസനത്തിനായി നെൽപ്പാടങ്ങളെ മണ്ണിട്ടു മൂടുന്നതിൽ തെറ്റില്ല. ഭക്ഷ്യ സുരക്ഷയെ പണം കൊണ്ടു പരിഹരിക്കാം, നദികൾ ഒഴുകേണ്ടത് മനുഷ്യരുടെ തീരുമാന പ്രകാരം, കാടും കുളങ്ങളും കായലും കടലും നമ്മുടെ  സൗകര്യങ്ങൾക്ക് വിധേയമാകണം , പ്രകൃതിയെ മെരുക്കി കൊണ്ട് മുന്നേറ്റങ്ങൾ സാധ്യമാണ് മുതലായ ധാരണകൾ മാറി തുടങ്ങിയതിന്റെ സൂചനകൾ നമ്മുടെ മുന്നിലുണ്ട്. അന്തർദേശീയ രംഗത്തു മുതൽ  കേരളത്തിലെ രാഷ്ട്രീയ മേഖലയിൽ നിന്ന്  വരെപരിസ്ഥിതിയെ സംബന്ധിച്ച പ്രതികരണങ്ങൾ ഇന്നു സജ്ജീവമായി കഴിഞ്ഞു.


കേരളത്തിലെ മാറിമറിയുന്ന പരിസ്ഥിതി പ്രശ്നങ്ങളെ  മറന്നു കൊണ്ടു സംസാരിക്കുവാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി ക്കഴിഞ്ഞു എന്ന് ഇടതുപക്ഷ മുന്നണി തിരിച്ചറിഞ്ഞിരിക്കുന്നു . അതിന്റെ ഭാഗമായി ഇടതു പക്ഷ ജനാധിപത്യ സർക്കാരിന്റെ  പ്രകടന പത്രികയിൽ (2016) പരിസ്ഥിതിയെ സംബന്ധിച്ച വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്നു. 


ഇടതു പക്ഷ സർക്കാർ നൽകിയ പരിസ്ഥിതി രംഗത്തെ ഉറപ്പുകൾ 1000 ദിവസങ്ങൾ പിന്നിട്ട  വേളയിൽ പരിശോധിക്കേണ്ടതാണ്. 


പ്രകടനപത്രികയിലെ 71 ആം ഇനമായി പറയുന്നത്, 6 മാസത്തിനകം പരിസ്ഥിതി ധവളപത്രം ഇറക്കുമെന്നായിരുന്നു. മുൻ സർക്കാരിന്റെ പരിസ്ഥിതി വിഷയത്തിലെ തെറ്റായ സമീപനങ്ങൾ തിരുത്തും. എന്നു കുടി വാഗ്ദാനം നൽകി. എന്താണ് യഥാർത്ഥത്തിൽ  സംഭവിച്ചത് ?

 

പരിസ്ഥിതി ധവളപത്രം ഒന്നര വർഷം കഴിഞ്ഞപ്പോൾ പ്രസിദ്ധീകരിച്ചു .സംസ്ഥാനത്തെ പൊതുവായ പരിസ്ഥിതി പ്രശ്നങ്ങൾ വിവരിക്കുന്ന പ്രസ്തുത രേഖയിൽ  വന വിസ്തൃതി വർദ്ധിച്ചു എന്ന് രേഖപ്പെടുത്തിയതായി കാണാം. പശ്ചിമഘട്ടത്തിലെ കൈയ്യേറ്റങ്ങൾ, ഖനനങ്ങൾ, വൃഷ്ടി പ്രദേശങ്ങൾ, തോട്ടങ്ങളുടെ മറവിലെ തിരിമറികൾ , കളനാശിനി / കീടനാശിനി പ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ നിശബ്ദത പുലർത്തുന്ന ധവളപത്രം നദികളുടെ ശോചനീയ അവസ്ഥ വിവരിക്കുന്നു.എന്നാൽ പെരിയാർ നദീ മലിനീകരണത്തെ പറ്റി പരാമർശിക്കുന്നില്ല.തീരദേശ സംരക്ഷണ നിയമത്തിൽ പരാമർശിച്ച പ്രാധമിക നിർദ്ദേശങ്ങൾ പിന്നീട് കാറ്റിൽ പറത്തിയ സർക്കാർ ,അതിനായി നദികളുടെ തീര സംരക്ഷണ വിഷയം  റിപ്പോർട്ടിൽ നിന്നും പരമാവധി ഒഴിവാക്കിയിട്ടുണ്ട്.


നമ്മുടെ കാടുകളിലും പുരയിടങ്ങളിലും ജലാശയത്തിലുമെത്തിയ അന്യദേശ ജീവി വർഗ്ഗങ്ങളിൽ പലതും വരുത്തി വെക്കുന്ന അപകടത്തെ പറ്റി  ധവളപത്രം വേവലാതിപ്പെടുന്നു. 2008 ൽ പുറത്തു വന്ന കേരളത്തിലെ പരിസ്ഥിതിയെ പറ്റിയുള്ള പഠനത്തിന്റെ സമഗ്രത നില നിർത്തുവാൻ മടിച്ച 2018ലെ ഇടതുപക്ഷ സർക്കാർ  ധവളപത്രം സമഗ്രതയിലും വീക്ഷണത്തിലും പരാജയമായിരുന്നു.


സംസ്ഥാനത്തെ പശ്ചിമഘട്ടം മുതൽ അറബിക്കടൽ വരെ നടന്നു വരുന്ന പാരിസ്ഥിതിക തകർച്ചയുടെ കാരണങ്ങൾ എന്ത് , ഉത്തരവാദികൾ ആരൊക്കെ എന്നു പറയുവാൻ മടിക്കുന്ന ധവളപത്രം കേവല രേഖയായി മാറ്റുവാനാണ് സർക്കാർ താൽപ്പര്യം കാട്ടിയത്. ആരാണ് പരിസ്ഥിതിയെ തകർക്കുന്നവർ ,ആരാണ്  ഇരകൾ എന്നു പറയുവാൻ മടിക്കുന്ന രീതി അനാശ്യാസമാണ്.


മുൻ സർക്കാരിന്റെ പരിസ്ഥിതി വിരുധവും ജനവിരുധവുമായ ഉത്തരവുകൾ പിൻവലിക്കും എന്ന വാഗ്ദാനങ്ങളിൽ  ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ ,പിൻവലിക്കലുകൾ ഇടതുപക്ഷ സർക്കാർ  നടത്തിയിട്ടുണ്ടോ എന്നു നാട്ടുകാർ പരിശോധിക്കണം .


72 ആമത്തെ ഇനം, നെൽവയൽ നീർത്തട സംരക്ഷണത്തെ പറ്റി. നെൽവയൽ സംരക്ഷണത്തിനായി ഇന്ത്യയിൽ ആദ്യമായി സമരം ചെയ്ത സംഘടനയാണ് കേരള കർഷക തൊഴിലാളി യൂണിയൻ .പ്രസ്തുത സമരത്തിന് നേതൃത്വം കൊടുത്തതാകട്ടെ കേരള മുൻ മുഖ്യമന്ത്രി ശ്രീ.V. S. അച്യുതാനന്ദനും അദ്ദേഹത്തിന്റെ പാർട്ടിയുമായിരുന്നു. അന്നത്തെ സമരത്തെ വെട്ടിനിരത്തൽ സമരമായി ആക്ഷേപിക്കുവാൻ മുത്തശ്ശി പത്രങ്ങൾ മുന്നിലുണ്ടായിരുന്നു. 


57 ലെ സംസ്ഥാന സർക്കാരിന്റെ  ആദ്യ ബജറ്റ് ഭക്ഷ്യധാന്യത്തിന്റെ 48% മാത്രമേ നാട്ടിൽ ഉൽപ്പാദിപ്പിക്കുന്നുള്ളു എന്ന്  വേവലാതിപ്പെട്ടു.  പിൽക്കാലത്ത് ഇത്തരം ഉൽക്കണ്ഠകൾ പറയുവാൻ ഒരു സർക്കാരും തയ്യാറായില്ല.79/80 കാലത്ത് 8.8 ലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽപ്പാടത്തിന്റെ വിസ്തൃതി 201O കഴിഞ്ഞപ്പോൾ  2 ലക്ഷത്തിനും താഴെയായി. നെൽ ഉൽപ്പാദനം 5.2 ലക്ഷം ടണ്ണും. ഈ സാഹചര്യത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ നെൽവയൽ തണ്ണീർതട നിയമം രാജ്യത്തിന് മാതൃകയായിരുന്നു. നിയമം നടപ്പിലാക്കിയ ശേഷവും കാൽ ലക്ഷം ഹെക്ടർ നെൽപ്പാടങ്ങൾ നികത്തി. ഇതിനു കാരണമായത് പിൽക്കാലത്ത് അധികാരത്തിൽ വന്ന ഐക്യ ജനാധിപത്യ മുന്നണി സർക്കാർ തീരുമാനങ്ങളായിരുന്നു.


അതിന്റെ പശ്ചാത്തലത്തിൽ നെൽവയൽ  നീർത്തട സംരക്ഷണ നിയമം ശക്തമാക്കുവാൻ  അധികാരമേറ്റ്  6 മാസത്തിനകം അവയുടെ ഡേറ്റാ ബാങ്കുകൾ ഉണ്ടാക്കി പ്രസിദ്ധീകരിക്കും പരാതികൾ പരിഹരിക്കുവാൻ ഒരു വർഷം സമയം നൽകി നീർത്തടങ്ങൾ സംരക്ഷിക്കുമെന്നും ഇടതുപാർട്ടികൾ വാഗ്ദാനം നൽകി. അതിനായി വേണ്ട ഉദ്യോഗസ്ഥരെ അധികമായി നിയമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പ്രഖ്യാപനങ്ങളിൽ പറഞ്ഞ ഡേറ്റാ ബാങ്കുകൾ നാളിതുവരെ തയ്യാറാക്കിയിട്ടില്ല.പ്രസ്തുത വിഷയത്തിൽ സർക്കാർ കൈകൊണ്ട സമീപനങ്ങൾ എല്ലാ വാഗ്ദാനങ്ങൾക്കും ഘടകവിരുധമായിരുന്നു. 


നെൽവയൽ നീർത്തട സംരക്ഷണ നിയമം, ഭൂവിനിയോഗ നിയമം (നമ്പർ 73) എന്നിവയിൽ ഐക്യജനാധിപത്യ മുന്നണി നടത്തിയ അട്ടിമറികൾ പരിഹരിക്കും എന്നു പറഞ്ഞ ഇന്നത്തെ സർക്കാർ, നെൽവയൽ സംരക്ഷണത്തെ ഐക്യമുന്നണിയെ നാണിപ്പിക്കും വിധം അട്ടിമറിച്ചു. ഭൂവിനിയോഗത്തിൽ വേണ്ടതിലധികം അട്ടിമറികൾ നടത്തി കൊണ്ട് ഭൂമി കച്ചവടക്കാരെ സഹായിക്കുവാൻ മടിച്ചില്ല.


74 ആം ഇനമായി പശ്ചിമഘട്ടത്തെ പറ്റി പറയുന്നു.പശ്ചിമഘട്ട സംരക്ഷണത്തിനായി ജനകീയ പദ്ധതികൾ നടപ്പിലാക്കും എന്നു പറഞ്ഞവരുടെ   സമീപനങ്ങൾ കുപ്രസിദ്ധമായിരുന്നു. തോട്ടം / ടൂറിസം മാഫിയകൾക്കായി നിയമങ്ങളെ വ്യാഖ്യാനിക്കുന്ന സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും പശ്ചിമഘട്ട സംരക്ഷണത്തെ അട്ടിമറിക്കുകയാണ്. വെള്ളപ്പൊക്കം തകർത്തെറിഞ്ഞ ഇടുക്കിയും വയനാടും പശ്ചിമ ഘട്ടത്തിന്റെ തകർന്നു വീണ മുഖങ്ങളായിട്ടും മലനിരകളുടെ സംരക്ഷണത്തെ ഭരണാധികാരികൾ  ഗൗരവതരമായി എടുക്കുന്നില്ല. വാഗ്ദാനങ്ങളെ അട്ടിമറിച്ച സർക്കാർ പശ്ചിമഘട്ടത്തിന്റെ തകർച്ചയിൽ വേവലാതിപ്പെടുന്നില്ല


പ്രകടനപത്രികയിലെ 75 ആം ഇനത്തിൽ വ്യവസായ മലിനീകരണ നിയന്ത്രണത്തെ പറ്റി പ്രതിപാദിക്കുന്നു. പെരിയാർ, ചാലക്കുടി പുഴകളെ വിഷലിപ്തമാക്കുന്ന വ്യവസായ യൂണിറ്റുകൾ പ്രവർത്തനം തുടരുമ്പോൾ സർക്കാർ വാഗ്ദാനം പാഴായി പോകുകയാണ്.


76 ആ മതു വാഗ്ദാനം മണൽ, പാറ ഖനനങ്ങളെ പറ്റി ശാസ്ത്രീയ പഠനം നടത്തുമെന്നാണ്. നദീതട മണൽവാരലിന്റെ വിവിധ പ്രശ്നങ്ങൾ പഠിച്ച ശേഷം മാത്രം തുടർ പ്രവർത്തനം. എന്നാലോ ഇതൊന്നും സംഭവിച്ചില്ല.


കഴിഞ്ഞ 2 വർഷത്തിനിടയിൽ  പാറ ഖനന വിഷയത്തിൽ സർക്കാർ എടുത്ത നിലപാട് കൂടുതൽ അപകടങ്ങൾ വരുത്തിവെക്കും.അനധികൃത ഖനനം തുടരുന്നു. ഖനന നിയന്ത്രണത്തിലുള്ള പഞ്ചായത്ത് അധികാരം എടുത്തു കളഞ്ഞു. ദൂരപരിധി 50 മീറ്ററാക്കി. സർക്കാർ പാട്ട ഭൂമിയിൽ നിന്നും ഖനനം സാധ്യമാക്കി. പ്രളയാനന്തരം മണൽവാരൽ നടത്തുവാൻ കൂടുതൽ അവസരങ്ങളൊരുക്കുന്ന സർക്കാർ തീരുമാനം അവരുടെ തന്നെ  വാഗ്ദാനങ്ങളെ പുശ്ചിക്കുന്നതാണ്.


77 ഇനത്തിലെ വിഷയം വളരെ ഗൗരവതരമായിരുന്നു. ഖനനങ്ങൾ പൊതു ഉടമസ്ഥതയിലേക്ക്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 10000 ലധികം ക്വാറികൾ , അവരുടെ മാഫിയ ബന്ധങ്ങൾ, അവരുമായുള്ള  ഉദ്യോഗസ്ഥ, രാഷ്ട്രീയ കൂട്ടുകെട്ടുകളെ പറ്റി നാട്ടുകാർക്ക് നല്ല ധാരണയുണ്ട്.  പ്രകടന പത്രിക ഇത്തരം കാര്യങ്ങളെ പറ്റി പറയുമ്പോഴും  ഖനനം സ്വകാര്യ വ്യക്തികൾ നടത്തി കൊള്ളകൾ തുടരുന്നു. സർക്കാർ നോക്കുകുത്തിയായി നിലകൊള്ളുകയാണ്.


78 ആമത് സൂചിപ്പിക്കുന്ന ജല മലിനീകരണ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന ഉറപ്പ് നൽകുവാൻ  പല കാരണങ്ങളുണ്ട്.65 ലക്ഷം കിണറുകളിൽ 70% വും ഉപയോഗശൂന്യമായി. E. Coli ബാക്ടീരിയത്തിന്റെ സാന്നിധ്യം അപകരമായി ഉയർന്നു നിൽക്കുന്നു.പമ്പയുടെ അവസ്ഥ പല നദികൾക്കും ബാധകമാണ്. സർക്കാർ എന്തു നടപടി എടുത്തു എന്ന് ആർക്കെങ്കിലും അറിയാമോ ?


തൊട്ടടുത്ത ഖണ്ഡികയിൽ മുകളിൽ പറഞ്ഞ വിഷയവുമായി ബന്ധപ്പെട്ട മഴവെള്ള കൊയ്ത്ത് തുടങ്ങിയവ പരാമർശിച്ചു. ഗ്രാമങ്ങളിലെ നീർത്തടങ്ങളുടെ അവസ്ഥ, അവയുടെ വാഹകശേഷി, പരിസരം എന്നിവയുടെ രേഖ തയ്യാറക്കലിനെ പറ്റി 80 ആം ഭാഗത്ത് വിവരിച്ചു. സർക്കാർ കാവുകളും കുളങ്ങളും തോടുകളും വൃത്തിയാക്കുന്ന പല പദ്ധതികളും പ്രഖ്യാപിച്ചു. പലതും നടപ്പിലാക്കി വരുന്നു. 24 തോടുകളുടെ (10OOലധികം കി.മീറ്റർ നീളത്തിൽ) ഒഴുക്കു കൂട്ടുവാനുള്ള ജനകീയ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. ബജറ്റിൽ പ്രസ്തുത ശ്രമങ്ങളെ പ്രതിപാദിക്കുന്നു.


നമ്മുടെ നീർത്തടങ്ങൾ നിലനിൽക്കണമെങ്കിൽ വിവിധ തരത്തിലുള്ള നീരുറവകളെ സംരക്ഷിക്കണം. അവയുടെ പഥങ്ങൾ ( കുന്നുകൾ ) സുരക്ഷിതമാകണം. അവയുടെ വശങ്ങളെ സ്വതന്ത്രമാക്കണം. മലകളെ കുത്തിമലർത്തി വാഹനത്തിൽ കടത്തുവാൻ അനുവദിക്കുന്ന സമീപനം തുടരുന്ന നാട്ടിൽ ,നീർത്തടങ്ങൾ സുരക്ഷിതമല്ല. കേരളത്തിൽ വർദ്ധിച്ചു വരുന്ന ജലക്ഷാമവും അതുണ്ടാക്കുന്ന  പ്രതിസന്ധികളും  പരിഹരിക്കുവാൻ ആവശ്യമായ പദ്ധതികളോടു  സർക്കാർ മുഖം തിരിച്ചു വരികയാണ്. ഭൂഗർഭ ജലവിതാനം കുറഞ്ഞു വരുന്ന നാട്ടിലെ വരൾച്ച, ജല ജന്യരോഗങ്ങൾ മുതലായ വിഷയങ്ങളോട് 1000 ദിവസത്തെ  സർക്കാർ സമീപനങ്ങൾ നിരാശാജനകം മാത്രം.


തുടരും

 

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment