ആലപ്പുഴയിലെ ഖനന വിരുദ്ധ സമരത്തിനു പിന്നിൽ തമിഴ്‌നാട്ടിലെ കരിമണല്‍ ലോബി: മന്ത്രി ഇ പി ജയരാജൻ




തിരുവനന്തപുരം: ആലപ്പുഴയിലെ ഖനനത്തിനെതിരെ നടക്കുന്ന സമരത്തിനു പിന്നിൽ തമിഴ്‌നാട്ടിലെ കരിമണല്‍ ലോബിയാണെന്ന ആരോപണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. കേന്ദ്ര നയങ്ങളുടെയും സുപ്രീംകോടതി തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികള്‍ക്ക് കരിമണല്‍ ഖനനത്തിന് അനുമതി നല്‍കാതിരുന്നതെന്നും ഇതിനെതിരെ സമരം നടത്തുന്നവര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താല്പര്യത്തിനായി സംസ്ഥാനത്തിന്റെ പൊതുതാല്പര്യം ബലികഴിക്കരുതെന്നും അദ്ദേഹം വാ‌ര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 


കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇയ്ക്കും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്ലിനും മാത്രമാണ് കരിമണല്‍ ഖനനത്തിനും കടത്തിനും അനുമതിയുള്ളത്. യുറേനിയം,​ തോറിയം തുടങ്ങിയ തന്ത്രപ്രധാന ധാതുക്കള്‍ ഛിദ്രശക്തികളുടെ കൈയിലെത്തുന്നത് രാജ്യരക്ഷയെ ബാധിക്കുമെന്നതുകൊണ്ടാണ് ഇത്. ഇപ്പോള്‍ സംഭരിച്ച കരിമണല്‍ നീക്കം ചെയ്തില്ലെങ്കില്‍ ഒലിച്ചുപോകും. കഴിഞ്ഞ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും കുട്ടനാട്ടില്‍ വലിയ നാശനഷ്ടമുണ്ടായ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി മണ്ണ് നീക്കുന്നത്. പമ്പയാറും അച്ചന്‍കോവിലാറും അറബിക്കടലില്‍ ചേരുന്നതിന് ഏഴ് കിലോമീറ്റര്‍ അകലെയാണ് തോട്ടപ്പള്ളി സ്പില്‍വേ. നദിയില്‍ നിന്ന് മണ്ണടിഞ്ഞ് ഇവിടെ ഒഴുക്ക് തടസ്സപ്പെടുന്നതാണ് വെള്ളപ്പൊക്കത്തിനു കാരണം. ഇത് ഒഴിവാക്കാന്‍ 10 ലക്ഷം ക്യുബിക് മീറ്റര്‍ മണ്ണാണ് നീക്കുന്നതെന്നും മന്ത്രി പറഞ്ഞു.


സ്വാമിനാഥന്‍ ഫൗണ്ടേഷനും ചെന്നൈ ഐ.ഐ.ടിയും നടത്തിയ പഠനം നിര്‍ദ്ദേശിച്ചതും ഇതാണ്. എന്നാല്‍ പ്രളയം തടയാനുള്ള ശ്രമത്തിനെതിരെ ചിലരുടെ പ്രക്ഷോഭം എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. തമിഴ്നാട്ടിലെ കരിമണല്‍ സ്ഥാപനമാണ് ഇത്തരം സമരങ്ങള്‍ക്ക് പിന്നില്‍ കളിക്കുന്നത്. രാത്രികാലങ്ങളില്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നുണ്ട്. സമരക്കാര്‍ ലോബിക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. കെ.എം.എം.എല്ലിലെ എല്ലാ ട്ര‌േഡ് യൂണിയനുകളും ഈ സമരത്തിനെതിരാണ്. പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി വ്യവസായ വികസനം തകര്‍ക്കുന്നത് ശരിയല്ല. കരിമണല്‍ ഖനനം ഊര്‍ജ്ജിതമാക്കി കൂടുതല്‍ തൊഴിലവസരം സൃഷ്‌ടിക്കുകയാണ് വേണ്ടതെന്നും സമരക്കാര്‍ക്ക് നല്‍കുന്ന പിന്തുണയില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടികള്‍ മാറണമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment