കേരളത്തിൽ 'ഫാനി' ചുഴലിക്കാറ്റിന് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്




കേരളത്തില്‍ കടല്‍ക്ഷോഭത്തിനു പിന്നാലെ 'ഫാനി' ചുഴലിക്കാറ്റുണ്ടാവുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനെ തുടർന്ന് കേരളത്തിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ മാസം 29ന് തിങ്കളാഴ്ച്ച നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചത്. 


ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്ന് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്‌നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും കര്‍ണാടക തീരത്തും ശ്രീലങ്കയിലും ശക്തമായ മഴയുണ്ടാകും. ശ്രീലങ്കയില്‍ ഇതിനോടകം തന്നെ ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. 


കേരളത്തിലും കര്‍ണാടക തീരത്തും ഈ മാസം 29 മുതലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. നാളെ മുതല്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 29,30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. ശക്തമായ കാറ്റ് ചുഴലിക്കാറ്റായി രൂപപ്പെടുകയാണെങ്കില്‍ ' ഫാനി' എന്നാവും ഇതിനെ വിളിക്കുക. ബംഗ്ലാദേശാണ് ഈ പേരിട്ടത്. ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശാണ്.


അതേസമയം, മലപ്പുറത്ത് കനത്ത മഴയെ തുടര്‍ന്ന് മരം വീണ് മൂന്നു പേര്‍ മരിച്ചു. പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടമുണ്ടായത്. ഉത്സവത്തിനിടക്കാണ് അപകടം. പൂളക്കപ്പാറ കോളനിയിലെ ശങ്കരന്‍, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment