നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റ് ഇന്ന് രാത്രി അമേരിക്കൻ തീരത്ത്




നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ചുഴലിക്കൊടുങ്കാറ്റ് ഫ്ലോറൻസ് അമേരിക്കൻ തീരത്തോട് അടുക്കുന്നു. കാറ്റഗറി നാലിൽ പെടുന്നതാണ് ഫ്ലോറൻസ് കൊടുങ്കാറ്റെന്നാണ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും ഇന്ന് പുലർച്ചയോടെ വേഗം കുറഞ്ഞ് കാറ്റഗറി 2 ലേക്ക് മാറുകയായിരുന്നു. മണിക്കൂറിൽ 175 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റഗറി 2 ൽ പെടുന്ന ഫ്ലോറൻസ് വ്യാഴാഴ്ച രാത്രിയോടെ അമേരിക്കയിലെ കരോലിന തീരത്തെത്തുമെന്ന്  നാഷണൽ ഹരിക്കെയ്ൻ സെന്റർ പറയുന്നു.  വിര്‍ജീനിയ, കരോലിനയുടെ വടക്കുകിഴക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളിൽ നിന്നായി  17 ലക്ഷത്തോളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൊടുങ്കാറ്റിനൊപ്പം കനത്ത മഴയും,മണ്ണിടിച്ചിലും,കടൽ ക്ഷോഭവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

 

തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് കൊടുങ്കാറ്റിന് നേരിയ ദിശാവ്യതിയാനം സംഭവിച്ചതിനാൽ ജോർജിയൻ തീരത്തും കൊടുങ്കാറ്റ് നാശം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.  വടക്ക്- കിഴക്കന്‍ കരോലിന , മേരിലന്‍ഡ്, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, ജോർജ്ജിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദിവസങ്ങളോളം തീരത്ത് തുടർന്നേക്കാനിടയുള്ള കൊടുങ്കാറ്റിനെ തുടർന്ന് ചിലയിടങ്ങളില്‍ തീരത്ത് 13 അടി വരെ വെള്ളം ഉയരുമെന്നും മുന്നറിയിപ്പുണ്ട്.  ചുഴലിക്കാറ്റിനെ തുടര്‍ന്ന് 38 മുതല്‍ 50 സെന്റീമീറ്റര്‍ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. 400 കിലോമീറ്ററോളം വ്യാപ്തിയുള്ളതാണ് കൊടുങ്കാറ്റ് എന്നാണ് ആകാശ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. 

 


പതിറ്റാണ്ടുകൾക്കിടെ എത്തുന്ന ഏറ്റവും ശക്തിയേറിയ ഈ ചുഴലിക്കൊടുങ്കാറ്റ്  ലക്ഷക്കണക്കിന് ഡോളറിന്റെ നാശം അമേരിക്കൻ തീരത്ത് വിതയ്ക്കുമെന്നാണ് കരുതുന്നത്. 1989 ന് ശേഷം കരോലിനയിൽ  വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായിരിക്കും ഇത്. 2016ല്‍ ശൈത്യകാല കാറ്റ് സ്‌നോസില്ല വീശിയപ്പോഴാണ് ഇതിന് മുമ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment