വ്യവസായ മന്ത്രിയുടെ പാറ ഖനനത്തെ പറ്റിയുള്ള മറുപടിക്കു പിന്നിൽ അജ്ഞതയല്ല, അഴിമതി മാത്രം




കേരള നിയമസഭയുടെ സംസ്ഥാന നിയമസഭ ബജറ്റ് അവതരണ സമ്മേളനം ഇന്നലെ അവസാനിച്ചപ്പോൾ, ബജറ്റിലെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വാദങ്ങളെ തത്വത്തിലും പ്രയോഗത്തിലും തള്ളിക്കളയുവാൻ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി, നിയമസഭയെ തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. അങ്കമാലി MLA ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി മന്ത്രി ഇ. പി. ജയരാജൻ ഉരുൾപൊട്ടലും മലയിടിച്ചിലും പാറപൊട്ടിക്കലുമായി ബന്ധപ്പെട്ടല്ല നടക്കുന്നത് എന്നു വിശദീകരിക്കുകയുണ്ടായി.


ശാസ്ത്രീയ സോഷ്യലിസത്തിന്റെ അടിത്തറയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയുടെ ദേശീയ നേതാവിന്റെ ഖനനവുമായി ബന്ധപെട്ട മറുപടി ശാസത്ര യുക്തിയോട് മുഖം തിരിച്ചു നിന്നു കൊണ്ടുള്ളതാണ്.  മന്ത്രി ഇ. പി. ജയരാജന്റെ വ്യക്തിപരമായ വിജ്ഞാന രാഹിത്യത്തിനുപരി അതിന്റെ പിന്നിലെ സാമ്പത്തിക താൽപ്പര്യങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നു മനസ്സിലാക്കാം.


വെള്ളപ്പാെക്കം കേരളത്തിന്റെ ആവർത്തിക്കുന്ന ദുരന്തമായി മാറുമ്പോൾ, അതിൽ വേവലാതി പെട്ട് (?) , നെതർലണ്ട് മാത്രുകകൾ നടപ്പിലാക്കൽ മുതൽ കാവുകളും കുളങ്ങളും വരെ സംരക്ഷിക്കുവാൻ നിർദ്ദേശം നൽകുന്ന കേരള സർക്കാരിന്റെ ക്യാബിനറ്റ് അംഗം ,പാറ ഖനനം പ്രകൃതി സംതുലനത്തെ ബാധിക്കുന്നില്ല എന്ന് വിശദമാക്കിയതിൽ  വൈരുധ്യമുണ്ട്.


സംസ്ഥാന നിയമസഭാ 2014ലെ പരിസ്ഥിതി സമിതിയുടെ കണ്ടെത്തലുകൾ  വ്യവസായ മന്ത്രിയുടെ ഇന്നലത്തെ പ്രസംഗത്തിന്റെ അർത്ഥശൂന്യതകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.


പാറ ഖനനത്തെ മാത്രം ബന്ധപ്പെടുത്തിയുള്ള 13 ആം നിയമസഭാ പരിസ്ഥിതി സമിതി കേരളത്തോടു പറഞ്ഞത് ഇങ്ങനെ ഒക്കെയായിരുന്നു.


1.അനിയന്ത്രിതമായ ഖനനം ജലക്ഷാമം വർദ്ധിപ്പിച്ചു.
2. പൊടിപടലങ്ങൾ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിതഭാര വണ്ടികൾ അവയെ തകർക്കുന്നു.
5. സ്ഫോടനം വൻ ശബ്ദമലിനീകരണം വരുത്തി വെക്കുന്നു.
6. ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ വലിയ ക്രമസമാധാന പ്രശ്നമാണ് നാട്ടിലുണ്ടാക്കുന്നത്.
7. ചരിത്ര സ്മാരകങ്ങൾ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകൾ വകുപ്പുകളുടെ കൈവശമില്ല 
9. പഞ്ചായത്തുകൾക്ക് കേസ്സെടുക്കുവാൻ അവകാശമില്ല.
10. മൈനിംഗ് and ജിയോളജി വകുപ്പ് പരമാവധി 25000 രൂപയെ നിയമ ലംഘകരിൽ നിന്നും ഈടാക്കുന്നുള്ളു.
11.ഖനനത്തിലൂടെ ആർക്കെങ്കിലും കഷ്ട നഷ്ടങ്ങൾ സംഭവിച്ചാൽ ലൈസൻസ്സി പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതു വരെ അത്തരം സംഭവമുണ്ടായിട്ടില്ല.
12.ത്രി വിക്രമൻജി കമ്മീഷൻ മുന്നാേട്ടുവെച്ച ഫെൻസിംഗ്, ബഞ്ച് കട്ടിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല. 
13. അനധികൃത ക്വാറി കണ്ടെത്തുവാൻ സർക്കാർ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവർത്തനത്തിന്റെ ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ല.
15. പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളിൽ നടത്തിയിട്ടില്ല.
16. Explosive ലൈസൻസ്സ് നൽകുവാൻ ചുമതലപ്പെടുത്തിയ  SP, DFO,  അഗ്നിശമനാ സേന, ADO എന്നിവർ സ്ഫോടന വസ്തുക്കൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്നു. അത് ഭീകരവാദികൾക്ക് അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിർണ്ണയിച്ചിരിക്കുന്നു.
18. ക്വഷർ യൂണിറ്റുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു. 
19. 8 മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ 10 ടൺ കപ്പാസിറ്റിക്കു മുകളിൽ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20. പാറമട പ്രവർത്തനം പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് സംവിധാനങ്ങളില്ല.
21. മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലർന്ന വെള്ളം ടാങ്കുകളിൽ തടഞ്ഞു നിർത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങളില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏർപ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.


സംസ്ഥാനത്തെ നിലവിലുള്ള പാറ ഖനനങ്ങൾ 750 ന് താഴെ മാത്രമാണെന്ന വാദം യാഥാർത്ഥ്യങ്ങളിൽ നിന്ന്  ഏറെ അകലെയാണെന്ന് KSFRA കണ്ടെത്തുകയുണ്ടായി. 5942 ഖനനങ്ങൾ സംസ്ഥാനത്തു നടക്കുന്നു.ഏറ്റവും അധികം എറണാകുളത്തും അതിനു പിന്നിൽ പാലക്കാടും. ഭൂമി കുലുക്ക സാധ്യതയുള്ള (Epi Center) പ്രദേശങ്ങളുടെ ഒരു km നുള്ളിൽ 75 ലധികം പ്രവർത്തിക്കുന്നു കസ്തൂരി രംഗൻ റിപ്പോർട്ട്  ഖനനം നിരോധിക്കണമെന്നു പറഞ്ഞ സ്ഥലങ്ങളിൽ പോലും അവ 700 നടുത്തു വരും. പാറപൊട്ടിക്കൽ പാടില്ല എന്ന് WGEEP പറഞ്ഞ ESZ ഒന്നിൽ 1500 നടുത്തു  യൂണിറ്റുകൾ സജ്ജീവമാണ്.96 % ഖനനവും നടക്കുന്നത് നദീ തടങ്ങളിൽ തന്നെ. ഭാരതപ്പുഴയുടെ തീരത്ത് 1000 ഓളം പ്രവർത്തനങ്ങൾ തുടരുന്നു.


മുകളിൽ പറഞ്ഞവയാണ് ഖനന രംഗത്തെ യാഥാർത്ഥ്യങ്ങൾ എന്ന് അടിവരയിടുന്ന താണ് 2019ലെ സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ സാമ്പത്തിക സർവ്വേയും. തൊഴിൽ മേഖലയിൽ 0.2% മാത്രം പങ്കാളിത്തമുള്ള ഖനന രംഗം സാമ്പത്തിക മണ്ഡലത്തിൽ നൽകുന്ന സംഭാവന O.4% . സംസ്ഥാനത്ത് Major mining നാമമാത്രമാണെന്നിരിക്കെ 97% വരുമാനവും ലഭിക്കുന്നത് Minor mining ലൂടെയാണ്. ഇതു വഴി കഴിഞ്ഞ വർഷം ഖജനാവിൽ എത്തിയത് 165.9 കോടി രൂപ മാത്രം. എന്നാൽ ഖനന മേഖലയിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന അഴിമതി പണം 200 കോടി രൂപ ഉണ്ടെന്ന്  മലയാള മനോരമ പത്രം എഴുതുകയു ണ്ടായി. തിരുവനന്തപുരം നഗരത്തിൽ നിന്നും 9 km ദൂരെയുള്ള മൂക്കുന്നിമലയിലെ അനധികൃത ഖനനം സർക്കാരിൽ  300 കോടി രൂപയുടെ നികുതി വരുമാന നഷ്ടം (മാത്രം) ഉണ്ടാക്കി എന്ന് (ഔദ്യോഗികമായി പുറത്തു വരാത്ത ) വിജിലൻസ്സ് അന്വേഷണം പറയുമ്പോൾ10000ലധികം വരുന്ന ക്വാറികൾ വിപണിയിലെത്തി ക്കുന്ന കല്ലുകളുടെ മാർക്കറ്റ് വില 60000 കോടി മുതൽ 1 ലക്ഷം കോടി രൂപയുടേതാണ്. അതിൽ നിന്നാണ് , സാമ്പത്തിക പരാധീനതയിലുള്ള സർക്കാരിന് , പ്രതിവർഷ വിഹിതമായി 165.9 കോടി രൂപ കിട്ടുന്നത്.


ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയുടെ 75, 76 അധ്യായത്തിൽ പറയുന്നത് ഇങ്ങനെ  'ഖനനത്തിന് സാമൂഹിക നിയന്ത്രണങ്ങൾ കൊണ്ടുവരും.ഖനന പ്രവർത്തനങ്ങൾ ശാസ്ത്രീയ പഠനങ്ങൾക്കു ശേഷം സർക്കാർ നിയന്ത്രണത്തിൽ എത്തിക്കും.'  .


2016ൽ അധികാരത്തിലെത്തിയ സർക്കാർ അവരുടെ പ്രകടന പത്രികയിൽ  പറഞ്ഞ വാഗ്ദാനങ്ങളെ മറക്കുകയും ഖനനം ഒരു തരത്തിലും പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നു വാദിക്കുകയും  ചെയ്യുന്നതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അഴിമതിയെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ്. 


ഓരോ മഴക്കാലവും വ്യത്യസ്ഥ പ്രകൃതി ദുരന്തത്താൽ മുറി വേൽക്കുന്ന കേരളത്തിൽ നടക്കുന്ന വൻ മാഫിയ പ്രവർത്തനവും സമാന്തര സാമ്പത്തിക വ്യവഹാരവും അനുസ്യൂതം തുടരുവാനുള്ള പച്ചക്കൊടിയായിരുന്നു അങ്കമാലി MLA യുടെ ചോദ്യത്തിനുള്ള  മറുപടിയിലൂടെ കേരളത്തിന്റെ വ്യവസായ മന്ത്രി നിർവ്വഹിച്ചത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment