സംസ്ഥാനത്ത് അതിതീവ്ര മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്




തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ആണ് റെഡ് അലര്‍ട്ട്. വയനാട് , കോഴിക്കോട്, പാലക്കാട് , തൃശ്ശൂര്‍, എറണാകുളം, കോട്ടയം ,ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. 


ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് കരുതുന്നത്. രാത്രികളില്‍ മഴ ശക്തമാകുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. മലയോര പ്രദേശങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ഏഴ് വരെ ഗതാഗതം നിരോധിക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.അലര്‍ട്ടുള്ള ജില്ലകളില്‍ ദുരന്തസാധ്യത മേഖലകളില്‍ ഉള്ളവരെ പകല്‍ ക്യാമ്ബുകളിലേക്ക് മാറ്റണമെന്നും കേന്ദ്രസേനകള്‍ തയ്യാറായിരിക്കാനും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


മൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന കണ്ണൂരില്‍, മലയോര മേഖലകളില്‍ രാത്രി ഏഴുമണി മുതല്‍ രാവിലെ ഏഴുവരെ ഗതാഗതം നിരോധിച്ചു. ഇരിട്ടി പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവരോട് ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ , മണ്ണിടിച്ചില്‍ സാധ്യതയുള്ള ജില്ലകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി.


നീരൊഴുക്ക് കൂടിയതിനാല്‍ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കാന്‍ സാധ്യത ഉണ്ട്. മണ്ണാര്‍ക്കാട് ഉള്‍പ്പെടെ മലയോര മേഖലകളില്‍ ഉള്ളവരെ അകലെയുള്ള ബന്ധു വീടുകളിലേക്ക് മാറാന്‍ ഇന്നലെത്തന്നെ നിര്‍ദേശം നല്‍കിയിരുന്നു. അട്ടപ്പാടിയിലെ ഭവാനി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാട്ടില്‍ അകപ്പെട്ട് പോയ തണ്ടര്‍ ബോള്‍ട്ട് സംഘം ഇന്ന് തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു.


എറണാകുളം അങ്കമാലി നഗരസഭയിലെ മങ്ങാട്ടുകര പ്രദേശത്ത് അതിശക്തമായ കാറ്റില്‍ വ്യാപക കൃഷിനാശം ഉണ്ടായി. വൈകിട്ടോടെ ഉണ്ടായ അതിശക്തമായ കാറ്റില്‍ രണ്ടു വീടുകളിലേക്ക് വന്മരങ്ങള്‍ കടപുഴകി വീണു. കൂടാതെ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം വീണ് കമ്ബികള്‍ പൊട്ടിയതിനാല്‍ ഇലട്രിക് പോസ്റ്റുകള്‍ റോഡിന് കുറുകെ ഒടിഞ്ഞു വീണ നിലയിലാണ്. ചാലക്കുടി പുഴയിലും പെരിയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment