കോന്നി ഗാലക്സി പാറമടയ്ക്ക് സമീപം ഉരുൾപൊട്ടൽ ; ഒരു നാട് മുഴുവൻ ഭീതിയിൽ




കോന്നി: അരുവാപ്പുലം പഞ്ചായത്തിൽ  ഗാലക്സി  പാറമടയ്ക്ക് സമീപം ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. വ്യപക നാശനഷ്ടം. പഞ്ചായത്തിലെ 8-ാം വാർഡിൽ മാറ്റാക്കുഴി മംഗലത്ത് സദാനന്ദന്റെ വീടാണ് പൂർണ്ണമായും തകർന്നടിഞ്ഞത്. കൂടാതെ സമീപത്തെ വേങ്ങ വിളയിൽ വർഗ്ഗീസിന്റെ വീടിനും ബിനു സദനത്തിൽ മധു, മംഗലത്ത് ഷൈനി എന്നിവരുടെ വീടിനും മതിലുകൾക്കും കേടുപാടുകൾ സംഭവിച്ചു. പകൽ സമയത്തായതിനാൽ വൻദുരന്തം ഒഴിവായി. കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കൽ കുളത്തുമൺ, കൊല്ലംപടി,രാധപ്പടി, പടപ്പാക്കൽ, പുളിച്ചാണി, മുറിഞ്ഞകൽ, വകയാർ പ്രദേശങ്ങളിലും ശക്തമായ മഴയിലും ഉരുൾപൊട്ടലിലും വ്യാപകനാശം സംഭവിച്ചു.വാഴപ്പാറ, വലിയതോട്കരകവിഞ്ഞ് കാരക്കാക്കുഴി, കുളത്തുമൺ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.പത്തനംതിട്ട പുനലൂർ റോഡിന്റെ 100 മീറ്റർ മാറി കൊല്ലംപടി മ്ലാന്തടം പനനിൽക്കും മുകളിൽ അജുവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയുടെ മുകളിൽ മണ്ണിടിഞ്ഞ് വീണ് താഴ്വരയിലെ നൂറ് കണക്കിന് കുടുംബങ്ങൾ ഭീതിയിലാണ്.

 

തോടിന് സമീപമുള്ള നിരവേൽ രാധാകൃഷ്ണൻ, നിരവേൽകിഴക്കേതിൽ രവീന്ദ്രൻനായർ എന്നിവരുടെ വീടിന്റെ ഭാഗങ്ങൾ കുത്തൊഴുക്കിൽ തകർന്നു.പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു. ഏക്കറുകണക്കിന് സ്ഥലത്തെ കൃഷികൾ നശിച്ചു.അതീവ പരിസ്ഥിതി ദുർബല പ്രദേശമായ ഗാഡ്ഗിൽ,കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുന്ന പ്രദേശമായ അരുവാപ്പുലം വില്ലേജിൽ ഊട്ടുപാറയിലെ ക്വാറി പ്രവർത്തനമാണ് ഉരുൾപൊട്ടലിലേക്ക് നയിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷൻബഞ്ച് ഉത്തരവ് കാറ്റിൽ പറത്തിയാണ് അരുവാപ്പുലം പഞ്ചായത്ത് ഊട്ടുപാറയിൽ ഗാലക്സി പാറമടയക്ക് ലൈസൻസ് നൽകിയിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ബിമൽകുമാർ ഗ്രീൻ റിപ്പോർട്ടറിനോട് പറഞ്ഞു.ഇതിനെതിരെ പഞ്ചായത്ത് കമ്മറ്റിയിൽ വിയോജന കുറുപ്പ് രേഖപ്പെടുത്തിയതായും മറ്റ് പതിനാല് മെമ്പർമാരും പാറമടക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

പാരിസ്ഥിതിക അനുമതിയും ഖനന വകുപ്പ് അനുമതിയും ഇല്ലാതെ കൈക്കൂലിക്കേസിൽ വിജിലൻസ് അറസ്റ്റിലായ മുൻ ജിയോളജിസ്റ്റ് വഹാബ് നൽകിയ മൂവ്മെന്റ് പാസ് ഉപയോഗിച്ചാണ് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ രാപകൽ വ്യത്യാസമില്ലാതെ ഉഗ്രസ്ഫോടനങ്ങൾ നടത്തി വൻതോതിൽ പാറപൊട്ടിച്ച് അധികൃതരുടെ കൺമുൻപിലൂടെ കടത്തികൊണ്ടു പോകുന്നത്. ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഇത്തരം അനധികൃത ഖനനത്തിനെതിരെ ജില്ലാ ഭരണകൂടം കണ്ണടച്ചാൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങളാണന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാകമ്മറ്റി മുന്നറിയിപ്പ് നൽകി. അടിയന്തിരമായി ജില്ലാ കളക്ടർ ഇടപെട്ട് ഗാലക്സി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പത്തനംതിട്ട എ ഡി എം, കോന്നി തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ ,അരുവാപ്പുലം വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി. 

Green Reporter

Avinash Palleenazhikath, Pathanamthitta

Visit our Facebook page...

Responses

0 Comments

Leave your comment