സ്വാതന്ത്ര്യദിനത്തിൽ ഇട്ടിവയിലെ സമരക്കാരുടെ കാല് തല്ലിയൊടിച്ച് പോലീസ്




ഇട്ടിവയിൽ കുപ്പിവെള്ള പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ജനങ്ങൾക്ക് നേരെ പോലീസ് അതിക്രമം. കുപ്പിവെള്ള പ്ലാന്റിന് മുന്നിലുള്ള സമരപ്പന്തലിൽ സമാധാനപരമായി സമരം ചെയ്തു കൊണ്ടിരുന്ന പ്രവർത്തകരെ പോലീസ് ആക്രമിക്കുകയായിരുന്നു. തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ കടയ്ക്കൽ സി.ഐ വലിച്ചിഴച്ചാണ് കൊണ്ട് പോയത്. പോലീസ് ലാത്തിച്ചാർജ്ജിൽ വാർഡ് മെമ്പർ ഉൾപ്പെടെ നിരവധി സമരപ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. റസീബ് റഹ്മാൻ എന്നയാളുടെ പരിക്ക് ഗുരുതരമാണ്. ഇദ്ദേഹത്തിന്റെ കാലിൽ പൊട്ടലുണ്ട്. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. 6 സ്ത്രീകളടക്കം 28 പേരെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. 

 

പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകാനെത്തിയ പോലീസ് സമരപ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു. പ്ലാന്റ് ഉടമയുടെ ബന്ധുക്കളും ജോലിക്കാരും ഉയരത്തിലുള്ള പ്ലാന്റിന്റെ കോമ്പൗണ്ടിൽ നിന്ന് പോലീസിനെതിരെ കല്ലെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കമെന്ന് ഉറവ ജലസംരക്ഷണ സമിതി കൺവീനർ ബൈജു പറഞ്ഞു. തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് . കോടതി പോലീസ് സംരക്ഷണത്തിനുള്ള ഉത്തരവ് നൽകിയതിനെ തുടർന്ന് പ്ലാന്റിന് മുന്നിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജനങ്ങൾ രാപകൽ സമരം നടത്തി വരികയാണ്. 

 

രണ്ടു വർഷം മുൻപാണ്  ഓഡിറ്റോറിയം നിർമ്മാണത്തിനെന്ന വ്യാജേന കുന്നിടിച്ച് നിരത്തി പ്ലാന്റ് നിർമ്മാണം ആരംഭിച്ചത്. രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനിൽക്കുന്ന പ്രദേശത്ത് പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഊറ്റിയെടുക്കുന്നത്തിനെതിരെയാണ് ജനങ്ങൾ ഒന്നടങ്കം പ്രതിഷേധ രംഗത്തുള്ളത്. സ്‌പെഷൽ ഗ്രാമസഭയും, പഞ്ചായത്തും പദ്ധതിക്കെതിരെ രംഗത്ത് വന്നെങ്കിലും വ്യവസായ വകുപ്പ് ഏകജാലക സംവിധാനം വഴി പ്ലാന്റിന് അനുമതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് രാപ്പകൽ സമരം ആരംഭിച്ചത്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment