മനുഷ്യ ജീവനും മുകളിലാണ് ക്വാറി മുതലാളിമാർ - രാജു എബ്രഹാം എംഎൽഎ




വ്യാജ പരിസ്ഥിതി വാദികളെയും ബ്ലാക്ക് മെയിൽ സംഘടനകളെയും നിലക്കുനിർത്തണമെന്ന് കേരള ക്വാറി ആന്റ് ക്രഷർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അധ്യക്ഷനും കാൽ നൂറ്റാണ്ടായി റാന്നിയുടെ എംഎൽഎയുമായി തുടരുന്ന രാജു ഏബ്രഹാം സർക്കാരിനോട്  ആവശ്യപ്പെട്ടു. സംഘടനയുടെ കൊല്ലം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുമ്പോൾ വേദിയിൽ കൊട്ടാരക്കര എംഎൽഎ  ഐഷാ പോറ്റിയും ഉണ്ടായിരുന്നു. 


ഇരുവരും നിയമസഭയുടെ അംഗങ്ങളായി തുടരവേയാണ്  13 ആം നിയമസഭയുടെ പരിസ്ഥിതി സമിതി 2014 ജൂൺ 18 ന് പാറ ഖനനത്തെ പറ്റി പഠിച്ച റിപ്പോർട്ട് 141 സാമാജികരുടെ മുന്നിൽ അവതരിപ്പിച്ചത്.


റിപ്പോർട്ടിന്റെ ആമുഖം താഴെ പറയും പ്രകാരം  തുടങ്ങുന്നു.


''സംസ്ഥാനത്ത് നിയമാനുസൃതവും അല്ലാത്തതുമായ ധാരാളം കരിങ്കൽ ക്വാറികളും മെറ്റൽ ക്രഷറുകളും പ്രവർത്തിച്ചു വരുന്നു. പ്രസ്തുത ക്വാറികളും മെറ്റൽ ക്രഷറുകളും ചേർന്ന് പ്രത്യക്ഷമായും പരോക്ഷമായും ഉയർത്തിയിരിക്കുന്ന വിവിധ തരത്തിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഒരു വൻ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്''. സംസ്ഥാന നിയമസഭ ആദ്യമായി നടത്തിയ ഖനനത്തെ സംബന്ധിച്ച പഠനത്തിന്റെ ഭാഗമായ നിഗമനങ്ങളും ശുപാർശകളും നിയമസഭയ്ക്കായി അവതരിപ്പിക്കുന്നു എന്ന് സമിതി ചെയർമാൻ C. P. മുഹമ്മദ് അറിയിച്ചു. സിപിഐഎമ്മിന്റെ മൂന്ന് എംഎൽഎമാർ ആരിഫ്, കോലിയക്കോട് കൃഷ്ണൻ നായർ, പ്രാെ.രവീന്ദ്രനാഥ് , സിപിഐ എംഎൽഎ മുല്ലക്കര രത്നാകരനും അംഗങ്ങളായിരുന്നു.


റിപ്പോർട്ട് കണ്ടെത്തിയ പ്രശ്നങ്ങൾ


1.അനിയന്ത്രിതമായ ഖനനം ജലക്ഷാമം വർദ്ധിപ്പിച്ചു.
2. പൊടിപടലങ്ങൾ ശ്വാസകോശ രോഗങ്ങൾ വർദ്ധിപ്പിച്ചു.
3. കൃഷിയെ പ്രതികൂലമായി ബാധിച്ചു.
4. റോഡുകളിലൂടെയുള്ള അമിതഭാര വണ്ടികൾ അവയെ തകർക്കുന്നു.
5. സ്ഫോടനം വൻ ശബ്ദമലിനീകരണം വരുത്തി വെക്കുന്നു.
6. ക്രിമിനൽ മാഫിയ പ്രവർത്തനങ്ങൾ വലിയ ക്രമസമാധാന പ്രശ്നമാണ് നാട്ടിലുണ്ടാക്കുന്നത്.
7. ചരിത്ര സ്മാരകങ്ങൾ തകരുന്നു.
8. ഖനനത്തെ പറ്റിയുള്ള കണക്കുകൾ വകുപ്പുകളുടെ കൈവശമില്ല 
9. പഞ്ചായത്തുകൾക്ക് കേസ്സെടുക്കുവാൻ അവകാശമില്ല.
10. മൈനിംഗ് and ജിയോളജി വകുപ്പ് പരമാവധി 25000 രൂപയെ നിയമ ലംഘകരിൽ നിന്നും ഈടാക്കുന്നുള്ളു.
11.ഖനനത്തിലൂടെ ആർക്കെങ്കിലും കഷ്ട നഷ്ടങ്ങൾ സംഭവിച്ചാൽ ലൈസൻസ്സി പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കണം. ഇതു വരെ അത്തരം സംഭവമുണ്ടായിട്ടില്ല.
12.ത്രിവിക്രമൻജി കമ്മീഷൻ മുന്നാേട്ടുവെച്ച ഫെൻസിംഗ്, ബഞ്ച് കട്ടിംഗ് നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടില്ല. 
13. അനധികൃത ക്വാറി കണ്ടെത്തുവാൻ സർക്കാർ വിമുഖത കാട്ടുന്നു.
14. അനധികൃത ക്വാറി പ്രവർത്തനത്തിന്റെ ഉത്തരവാദികളായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ല.
15. പരിസ്ഥിതി ആഘാത പഠനം യൂണിറ്റുകളിൽ നടത്തിയിട്ടില്ല.
16. Explosive ലൈസൻസ്സ് നൽകുവാൻ ചുമതലപ്പെടുത്തിയ  SP, DFO,  അഗ്നിശമനാ സേന, ADO എന്നിവർ സ്ഫോടന വസ്തുക്കൾ പരിശോധിച്ച് നിയന്ത്രിക്കുന്നതിൽ വീഴ്ച വരുത്തുന്നു. അത് ഭീകരവാദികൾക്ക് അവസരമായി തീരാം.
17. ദൂരപരിധി യുക്തിരഹിതമായി നിർണ്ണയിച്ചിരിക്കുന്നു.
18. ക്വഷർ യൂണിറ്റുകൾ എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തി പ്രവർത്തിക്കുന്നു. 
19. 8 മീറ്ററിൽ കുറഞ്ഞ വീതിയുള്ള റോഡിൽ 10 ടൺ കപ്പാസിറ്റിക്കു മുകളിൽ ഭാരമുള്ള വാഹനം ഓടിക്കരുത് എന്ന നിബന്ധന നടപ്പിലാക്കുന്നില്ല.
20. പാറമട പ്രവർത്തനം പരിശോധിക്കുവാൻ പഞ്ചായത്തുകൾക്ക് സംവിധാനങ്ങളില്ല.
21. മരങ്ങൾ വെട്ടിനശിപ്പിച്ചാൽ പകരം വെച്ചു പിടിപ്പിക്കുന്നില്ല.(10 ഇരട്ടി)
22. പാെടി കലർന്ന വെള്ളം ടാങ്കുകളിൽ തടഞ്ഞു നിർത്തി , തെളിഞ്ഞ വെള്ളം ഒഴുക്കിക്കളയുന്ന സംവിധാനങ്ങളില്ല.
23. ഖനനത്തിനായുള്ള നിയമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി സർക്കാർ മുഖം തിരിച്ചു നിൽക്കുകയാണ്.
24. ഭൂമിയുടെ ചരിവ് കണക്കിലെടുത്ത് ഖനന നിയന്ത്രണം ഏർപ്പെടുത്തുക എന്ന രീതി പരിഗണിച്ചിട്ടില്ല.


സംസ്ഥാനത്തെ നിലവിലുള്ള പാറ ഖനനങ്ങൾ 750 ന് താഴെ മാത്രമാണെന്ന സർക്കാർ കണക്കുകൾ യാഥാർത്ഥ്യങ്ങളിൽ നിന്നും എത്രയോ അകലെയാണെന്ന് KSFRA കണ്ടെത്തുകയുണ്ടായി. 5942 ഖനനങ്ങൾ സംസ്ഥാനത്തു നടക്കുന്നു. ഏറ്റവും അധികം എറണാകുളത്തും അതിനു പിന്നിൽ പാലക്കാടും. ഭൂമി കുലുക്ക സാധ്യതയുള്ള (Epi Center) പ്രദേശങ്ങളുടെ ഒരു km നുള്ളിൽ 75 ലധികം പ്രവർത്തിക്കുന്നു കസ്തൂരി രംഗൻ റിപ്പോർട്ട്  ഖനനം നിരോധിക്കണമെന്നു പറഞ്ഞ സ്ഥലങ്ങളിൽ  എണ്ണം 700 നടുത്തു വരും. WGEEP ഒരു കാരണവശാലും പാറപൊട്ടിക്കൽ പാടില്ല എന്നു പറഞ്ഞ ESZ ഒന്നിൽ 1500 നടുത്തു  യൂണിറ്റുകൾ സജ്ജീവമാണ്. 96 % ഖനനവും നടക്കുന്നത് നദീ തടങ്ങളിൽ തന്നെ. ഭാരതപ്പുഴയുടെ തീരത്ത് 1000 ഓളം പ്രനർത്തനങ്ങൾ തുടരുന്നു.


പാറ ഖനനത്തിലൂടെ കഴിഞ്ഞ വർഷം സർക്കാരിനു ലഭിച്ച മൊത്തം വരുമാനം 92.6 കോടി രൂപയാണ്. കണക്കുകൾ പ്രകാരം ആകെ പൊട്ടിച്ച പാറയുടെ ഭാരം 385 ലക്ഷം ടൺ. യഥാർത്ഥ കണക്കുകൾ എത്ര അകലെയായിരിക്കും ? സർക്കാർ പറയുന്നതിനും 8 മടങ്ങ് അധികം വരും യഥാർത്ഥ  ഖനന കേന്ദ്രങ്ങൾ. നിയമപരമായ ഖനന സ്ഥാപനങ്ങൾ പൊട്ടിച്ചു മാറ്റുന്ന അളവിന്റെ പകുതി പോലും പുറത്തു പറയാറില്ല. സാമാന്യമായി പറഞ്ഞാൽ മുതലാളിമാർ 4000 ലക്ഷം ടൺ (40 കോടി) ക്വാറി ഉൽപ്പന്നങ്ങൾ കച്ചവടം നടത്തുമ്പോൾ അതിന്റെ മാർക്കറ്റ് വില കുറഞ്ഞത് 25000 കോടി രൂപ വരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവം കാൽ ലക്ഷം കോടി രൂപക്ക്  കച്ചവടം ചെയ്യുമ്പോൾ  യഥാർത്ഥ ഉടമകൾക്കു ലഭിക്കുന്നത് 92.6 കോടി രൂപ മാത്രം. ഇതു മനസ്സിലാക്കിയായിരുന്നു ഖനനം പൊതു ഉടമസ്ഥതയിൽ കൊണ്ടുവരും എന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്കു വാക്കു കൊടുത്തത്. പക്ഷേ പ്രകടനപത്രിക കേവലം വാഗ്ദാനമായി നില നിൽക്കുകയാണ്.


സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും സുരക്ഷിതത്വം നൽകേണ്ട സർക്കാർ സംവിധാനം ഖനന രംഗത്തെ  നിയന്ത്രണമില്ലാതെ തുറന്നു വിട്ടതിനെ പറ്റി  പ്രതിപാദിച്ച 13 പേജുള്ള റിപ്പോർട്ടിലെ  ആശങ്കകളെ പാടെ തള്ളിക്കളയുകയായിരുന്നു നിലവിലെ ഭരണക്കാർ. അവരുടെ പ്രകടന പത്രികയിൽ ഖനനത്തെ പറ്റി പറഞ്ഞ കാര്യങ്ങളും പാടെ മറന്നു. 2018 ലെ പ്രളയ ദുരന്ത മാസം തന്നെയാണ് കേരള ഗവർണ്ണർ നെൽ വയൽ നീർത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന നിയമത്തിൽ ഒപ്പിട്ടു കൊണ്ട് സംസ്ഥാന സർക്കാറിന്റെ ആഗ്രഹം നടപ്പിലാക്കിയത്. 


സംസ്ഥാനത്തെ ആവർത്തിക്കുന്ന  ദുരന്തങ്ങൾക്കും മുകളിൽ കൊളംബിയയിലെ ലഹരി മാഫിയയെ ഓർമ്മിപ്പിക്കും വിധം, നിയമങ്ങളെ വെല്ലു വിളിച്ച്, സർക്കാർ ഉദ്യോഗസ്ഥരെ വിലക്കെടുത്ത്, രാഷ്ട്രീയ നേതാക്കളെ ദല്ലാൾ പണിക്കാരാക്കി മാറ്റി, സാധാരണക്കാരുടെ വീടും പരിസരവും തകർത്ത്, ഖജനാവിനും പ്രകൃതിയ്ക്കും വൻ നഷ്ടം വരുത്തി മുന്നേറുന്ന ഖനന മുതലാളിമാരുടെ സംഘടനാ നേതാവായ മുൻ ഡിവൈഎഫ്ഐ നേതാവിന്റെ വരികൾ കേരളീയരുടെ ജീവിക്കുവാനുള്ള അവകാശക്കോട്ടുള്ള വെല്ലുവിളിയാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment