മൃഗങ്ങൾക്കും പക്ഷികൾക്കും അതീവ സുരക്ഷയൊരുക്കി സൗദി അറേബ്യ; 77 ലക്ഷം രൂപ വരെ പിഴ




റിയാദ്: സൗദി അറേബ്യയിൽ വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. പരിസ്ഥിതി സൗഹൃദ നടപടികൾക്ക് കൂടുതൽ പ്രാധാന്യം നൽകി വരുന്നതിന്റെ ഭാഗമായാണ് ശിക്ഷ കടുപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു.


വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവര്‍ക്ക് പിഴ ചുമത്തും. ഇതില്‍ ഏറ്റവും കൂടിയ പിഴ അറേബ്യന്‍ കടുവയെ വേട്ടയാടുന്നവര്‍ക്കാണ്. 77.5 ലക്ഷം ഇന്ത്യന്‍ രൂപയാണ് ( 400,000 റിയാൽ) അറേബ്യന്‍ കടുവയെ വേട്ടയാടിയാല്‍ പിഴയായി ലഭിക്കുന്നത്. ലൈസന്‍സില്ലാതെ വേട്ടയാടുന്നവര്‍ക്ക് ആദ്യം 10,000 റിയാലാണ് പിഴ. വേട്ടയ്ക്ക് തോക്ക് ഉപയോഗിക്കുന്നവര്‍ക്ക് 80,000 റിയാലും സ്‌പ്രേ തോക്കുകളോ റൈഫിളുകളോ ഉപയോഗിച്ചാല്‍ 100,000 റിയാലുമാണ് പിഴ ചുമത്തുക.


വേട്ടയാടല്‍ നിരോധിച്ച മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാല്‍ 400,000 റിയാല്‍ വരെ പിഴ ഈടാക്കും. കാട്ടുപ്രാവിനെ വേട്ടയാടിയാല്‍ 1,000 റിയാല്‍ പിഴ ചുമത്തും. പ്രാദേശിക പല്ലികളെ വേട്ടയാടുന്നവര്‍ക്ക് 3,000 റിയാലാണ് പിഴ. വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടല്‍ നിയന്ത്രിക്കല്‍ എന്നിവയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.


അടുത്ത കാലത്തായി ഏറെ പരിസ്ഥിതി സൗഹൃദ നടപടികളുമായി മുന്നോട്ട് പോയി ലോകത്തിന് മാതൃകയാവുകയാണ് സൗദി അറേബ്യ. കാർബൺ രഹിത നഗരം സ്ഥാപിക്കാനുള്ള നടപടികൾ കഴിഞ്ഞ ദിവസങ്ങളിൽ സൗദി പ്രഖ്യാപിച്ചിരുന്നു. പബ്ലിക് ട്രാൻസ്‌പോർട്ട് പ്രോത്സാഹിക്കുന്നതോടൊപ്പം ഇലക്ട്രിക് വാഹനങ്ങളും സൗദി കൂടുതലായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment