തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 114 ആയി




പടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 114 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 1,035കടന്നു. വെള്ളിയാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്മിറിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഗ്രീസിന്റെയും തുര്‍ക്കിയുടെയും ഈജിയന്‍ തീരമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.


കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 200ലധികം പേരെ രക്ഷപ്പെടുത്തി. തകര്‍ന്ന 17 കെട്ടിടങ്ങളിലെയും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായി ദുരന്തനിവാരണ അതോറിറ്റി മേധാവി മെഹ്‌മത് ഗുല്ലൗഗ്ലു അറിയിച്ചു. 134 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. വലിയ കോണ്‍ക്രീറ്റ് പാളികള്‍ മുറിച്ചുമാറ്റിയാണ് കുടുങ്ങിയവരെ പുറത്തെത്തിച്ചത്. 


തുര്‍ക്കിയിലെ നാശനഷ്ടങ്ങളില്‍ ഭൂരിഭാഗവും സംഭവിച്ചിരിക്കുന്നത് ഈജിയന്‍ റിസോര്‍ട്ട് നഗരമായ ഇസ്മിറിലും പരിസരത്തുമാണ്. വെള്ളിയാഴ്ചയ്ക്കു ശേഷം അമ്പതോം തുടര്‍ചലനും അടുത്ത ദിവസം ഉണ്ടായി. അത് പക്ഷേ, വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമായില്ല.


ഭൂകമ്പം ഇസ്മറില്‍ ചെറിയ സുനാമികള്‍ക്കും കാരണമായി. 26 കെട്ടിടങ്ങള്‍ തകര്‍ന്നു. മൂന്ന് ദശലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഒപ്പം ഉയര്‍ന്ന അപ്പാര്‍ട്ട്മെന്റ് ബ്ലോക്കുകള്‍ നിറഞ്ഞതുമാണ്. ഏകദേശം 165 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് കടല്‍ വലിയതോതില്‍ പ്രക്ഷുബ്ധമായതായും തീരമേഖലയില്‍ കടലാക്രമണമുണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.


ഭൂകമ്പ സാധ്യതയേറിയ രാജ്യമായ തുര്‍ക്കിയില്‍ 1999-ലുണ്ടായ രണ്ട് ശക്തിയേറിയ ഭൂചലനങ്ങളില്‍ 18,000-ത്തോളം പേര്‍ മരിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment