ശ്വാസം മുട്ടി പിടയുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസം ; കാട്ടായിക്കോണത്തെ ഖനനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്




തിരുവനന്തപുരം : കാട്ടായിക്കോണം മേലേവിള കുളപ്പാറയിലെ ഖനനം നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്.  ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ക്വാറിമൂലം ജീവിതം ദുസ്സഹമാകുന്നതും വീടുകൾ വിണ്ടു കീറുന്നതും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ പരാതിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ ഖനനം നിർത്തിവെക്കാനാണ് കോടതി നിർദ്ദേശം. എന്നാൽ കോടതി ഉത്തരവ് മറികടന്നും ഖനനം നടത്താൻ ക്വാറി മാഫിയ നീക്കം തുടങ്ങിയെന്നും ഇതിനെ എന്ത് വില കൊടുത്തും ചെറുക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു. സർക്കാർ ഭൂമിയിലാണ് അനധികൃത ക്വാറി പ്രവർത്തിക്കുന്നതെന്നും സമരസമിതി ആരോപിക്കുന്നു. 

 

അനിയന്ത്രിതമായി തുടരുന്ന ഖനനം മൂലം പ്രദേശത്തെ വീടുകൾ പലതും തകരുകയും പലരും താമസം മാറി പോകുകയും ചെയ്തു. സ്ഥലത്ത് താമസിക്കുന്നവർ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലുമാണ്. കൊച്ചുകുട്ടികൾ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുകയാണ്.  പാറ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന കുലുക്കം മൂലം കുട്ടികളെ തൊട്ടിലിൽ കിടത്തി ഉറക്കാൻ പോലും കഴിയുന്നില്ലെന്ന് അമ്മമാർ പരാതിപ്പെടുന്നു. പാറ തെറിച്ച് വീടിന് മുകളിലും മുറ്റത്തുമൊക്കെ വീഴുന്നത് മൂലം പുറത്തേക്കിറങ്ങാൻ പോലും ഭയമാണെന്നും ഇവർ പറയുന്നു. അനുവദനീയമായ അളവിലും ഒരുപാട് ആഴത്തിലാണ് ഇവിടെ ഖനനം നടക്കുന്നത്. എപ്പോൾ വേണമെങ്കിലും പാറ തെറിച്ച് വീണ് അപകടം ഉണ്ടാകാം എന്നതിനാൽ  സമീപത്തുള്ള അംഗൻവാടിയിൽ കുട്ടികളെ അയക്കാൻ പോലും രക്ഷിതാക്കൾ മടിക്കുകയാണ്. 

 

ഗ്രീൻറിപ്പോർട്ടർ കേരളസഞ്ചാരത്തിന്റെ ഭാഗമായി പ്രദേശം സന്ദർശിച്ചപ്പോൾ പ്രദേശവാസികൾ പങ്കുവെച്ച ആശങ്കകൾ കാണാം. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment