ഇടതു പക്ഷ പ്രകടന പത്രിക - അവസാന ഭാഗം




ഇനം. 82 ഇടതു പക്ഷ പത്രിക നല്‍കിയ വാഗ്ദാനം ഒരു തരത്തിലുമുള്ള വനം കൈയ്യേറ്റവും അനുവദിക്കില്ല എന്നതായിരുന്നു. വന മേഖളിയിലെ ക്യാമ്പുകള്‍ അസ്പര്‍ശിത ഉള്‍വനങ്ങള്‍ ആയി നില നിര്‍ത്തും സംരക്ഷണത്തിന് പ്രാദേശിക സര്‍ക്കാര്‍ സഹായം ഉണ്ടാക്കും എന്ന് ഉറപ്പു നല്‍കി. ഇത്തരം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ ആദ്യം സ്വീകരിക്കേണ്ട നടപടി ഗാട്ഗില്‍ കമ്മീഷന്‍ നിര്‍ദ്ധേശങ്ങളെ പരിഗണിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ പഴയ നിലപാടുകള്‍ തുടര്‍ന്നു. കസ്തൂരിരംഗന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ തന്നെ അട്ടിമറിച്ചു. (അതിനായി ഉമ്മന്‍ പി ഉമ്മന്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചു). തോട്ടങ്ങളിലെ മരങ്ങള്‍ മുറിക്കുവാന്‍ അനുവദിച്ചു. ഹാരിസന്‍ മുതലാളിക്കും മറ്റും കാടുകള്‍ കൈവശം വെക്കുവാന്‍ അവസരം ഉണ്ടാക്കും വിധം കാര്യങ്ങള്‍ തീരുമാനിച്ചു. ഏറ്റവും അവസാനം കൊല്ലം ജില്ലയില്‍ പ്രിയ എസ്റ്റേറ്റിനും റിയ എസ്റ്റേറ്റിനും കരം അടക്കുവാന്‍ കളക്റ്റര്‍ സമ്മതിച്ചു. കുറുഞ്ഞി  താഴ്വരയിലെ മരം മുറിക്കലുകൾ സമാന നിലപാടുകളുടെ തുടര്‍ച്ചയാണ്. ഖനനം തുടരുവാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി. മൂന്നാര്‍ ട്രീബ്യുണല്‍ പിരിച്ചു വിട്ടു. Fragile land സംരക്ഷണ നിയമത്തെ അസാധുവാക്കി.


അവസാനമായി ഒന്നു മുതൽ 15 Km വരെ വനാതൃത്തിയിൽ നിന്നുള്ള (Buffer Zone) നിയന്ത്രണങ്ങൾ ഒരു കിലോ മീറ്ററിനുള്ളിൽ ഒതുക്കി. Ecological Sensitive Area നിർണ്ണയത്തിൽ കർഷകരുടെ പേരിൽ നടത്തുന്ന തെറ്റി ധാരണ പരത്തുന്ന പ്രചരണങ്ങളെ പ്രതിരോധിക്കണം. ഉൽക്കണ്ഠകൾ പരിഹരിക്കും വിധം  സാധാരണ കർഷകർക്കു ബുദ്ധിമുട്ടുണ്ടാകാത്ത വിധം വന അതൃത്തികൾ സംരക്ഷിക്കണം. നാളിതുവരെ കാടുകളുമായി ബന്ധപെട്ട സർക്കാർ തീരുമാനങ്ങള്‍ അവയെ  തകര്‍ക്കുവാന്‍ മാത്രം സഹായിക്കുന്നവായിരുന്നു.


83 ല്‍ പറയുന്നത് നാട്ടില്‍ കൂടുതല്‍ മരങ്ങള്‍ വെച്ച് പിടിപ്പിച്ച് തടി ക്ഷാമം പരിഹരിക്കും എന്നായിരുന്നു. വയനാട്ടില്‍ അവശേഷിച്ച 13000 വീട്ടി മരങ്ങള്‍ മുറിച്ചെടുത്തു. അയനി മരങ്ങള്‍ (കുരങ്ങകള്‍ക്ക് പ്രിയപ്പെട്ട) ഓര്‍മ്മയില്‍ മാത്രമായി. വനാവകാശ നിയമത്തിന്‍റെ ഫലമായി 904 ആദിവാസി കുടുംബങ്ങൾക്ക് തങ്ങൾ പിറന്നു വീണ വനം ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു. പാെതു ഇടങ്ങളിലെ 50000 മരങ്ങൾ മുറിക്കുവാൻ ശ്രമങ്ങൾ നടത്താതിരുന്നില്ല. മീനങ്ങാടി കാർബൺ രഹിത പഞ്ചായത്ത് തന്നെ മരം മുറിക്ക് കുപ്രസിദ്ധി നേടി. 


84 ൽ പറയുന്നത് കണ്ടൽ കാടുകൾ, കുളങ്ങൾ, നദി തീരത്തെ സ്വാഭാവിക തുരുത്തുകൾ എന്നിവ നിലനിർത്തി പരിപാലിക്കുമെന്നാണ്. സംസ്ഥാനത്ത് 700 ച.കി.മീറ്റർ ഉണ്ടായിരുന്ന കണ്ടലുകൾ ഇപ്പോൾ 9 ച.കി.മീറ്ററിലെത്തി. 45 ഇനം പക്ഷികൾ ഉൾപ്പെടെ നിരവധി ജീവികളുടെ വാസസ്ഥലങ്ങൾ നാമാവിശേഷമായി കഴിഞ്ഞു. ബജറ്റിൽ കണ്ടൽകാടുകൾ വെച്ചുപിടിപ്പിക്കുവാൻ തീരദേശ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വരെ നൽകുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. പുതിയ  ബജറ്റിൽ കണ്ടല്‍ എന്ന പരാമര്‍ശം തന്നെയില്ല. പകരം കടൽ ഭിത്തി നിർമ്മാണത്തെ പറ്റി ആവർത്തിച്ചു.


ഉൾനാടൻ കണ്ടൽകാടുകൾ (Myristica Swamp) പോലെയുള്ള വിരളമായി മാത്രം ലോകത്തവശേഷിക്കുന്ന കാടുകളെ പരിഗണിക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. (പെരിങ്ങമലയിലെ ശുദ്ധജല കണ്ടൽ പ്രദേശത്ത് മാലിന്യ പ്ലാന്‍റ് കൊണ്ടുവരുവാനുള്ള സർക്കാർ ശ്രമം (ഉപേക്ഷിക്കേണ്ടി വന്നു.) കണ്ടല്‍ വിഷയത്തിലെ അനാരോഗ്യ സമീപനത്തെ ഓര്‍മ്മിപ്പിച്ചു). കാവുകളുടെ എണ്ണം10000 ത്തിൽ നിന്നും 100 ആയി ചുരുങ്ങിയിരുന്നു. അവയുടെ സംരക്ഷണത്തിനായി സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്..


സംസ്ഥാനത്തെ നിർമ്മാണ സാമഗ്രഹികളെ പറ്റിയാണ് പ്രകടന പത്രിക 85 സൂചിപ്പിക്കുന്നത്. അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കും എന്ന് ഇടതുപക്ഷ പാർട്ടികൾ പറഞ്ഞിരുന്നു. പ്രസ്തുത രംഗത്ത് നടന്നു വരുന്ന അനാരോഗ്യ പ്രവണതകളെ പറ്റി സർക്കാരിനറിവുള്ളതാണ്. അനിയന്ത്രിതമായി നാട്ടിൽ നടക്കുന്ന നിർമ്മാണങ്ങള്‍ക്കും അതിൽ ഉപയോഗിക്കുന്ന സാമഗ്രഹികൾക്കും നിലവിൽ നിയന്ത്രണങ്ങളില്ല. നവ കേരള നിർമ്മാണവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങൾ സര്‍ക്കാര്‍ നടത്തുകയുണ്ടായി. പുനരുപയോഗിക്കുവാൻ കഴിയുന്ന ഉൽപ്പന്നങ്ങൾ, FACT നിർമ്മിക്കുന്ന ജിപ്സം ഷീറ്റുകൾ മുതലായ പരീക്ഷണങ്ങൾ നടപ്പിലാക്കുവാൻ മാതൃകാപരമായ തീരുമാനങ്ങൾ എടുക്കുകയും മറ്റുള്ളവരെ അതിലേക്കെത്തിക്കുവാൻ നിർബന്ധിക്കുകയും വേണം.


തീരസംരക്ഷണ നിയമത്തെ പറ്റി ഓർമ്മിപ്പിക്കുന്ന അടുത്ത ഭാഗത്ത് തീര സംരക്ഷണം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ ബാധിക്കാത്ത വിധം നടപ്പിലാക്കുമെന്നാണ് പറയുന്നത്. പ്രസ്തുത നിയമത്തെ പരിപൂർണ്ണമായും അട്ടിമറിച്ച് തീരദേശ സംരക്ഷണത്തിന്‍റെ പരമാവധി സാധ്യതകളെ  ഇല്ലാതാക്കുവാൻ ഇടതുപക്ഷ സർക്കാർ ശ്രമിച്ചു. സംരക്ഷണം 500 മീറ്ററിൽ നിന്നും 200 ലേക്കും ഇപ്പോൾ 50, 20 മീറ്റർ എന്ന അവസ്ഥയിലേക്കും എത്തി. ഉപ്പുരസമുള്ള നദികളുടെ ഇരു കരകളും 100 മീറ്റർ വീതം നദിക്കായി മാറ്റിവെക്കണമെന്ന നിർദ്ദേശം സർക്കാർ അംഗീകരിക്കുന്നില്ല. ആലപ്പാടു ഖനനത്തിലെ സർക്കാർ സമീപനങ്ങൾ ഇവിടെ ഓർക്കേണ്ടതുണ്ട്.


പൊതുവാഹന സംവിധാനം പ്രോത്സാഹിപ്പിക്കും എന്ന വാഗ്ദാനം നടപ്പിലാക്കുവാനായി മെട്രോ/മിനി മെട്രോ/55000 കോടി തീവണ്ടി പാത, പുതിയ ഹൈവേകൾ എന്നിവയെ പറ്റിയാണ് സംസാരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ വർദ്ധനവിനെ നിരുത്സാഹപ്പെടുത്തുവാൻ സർക്കാർ തയ്യാറല്ല. ചെലവു കുറഞ്ഞ സബർബൻ ട്രെയിനുകൾ, ട്രാം, Rapid Transit Bus സംവിധാനം എന്നിവയോട് വിമുഖരാണ്. പകരം വേഗ തീവണ്ടി പോലെയുള്ള വമ്പൻ പ്രോജക്റ്റുകളെ പറ്റി പറയുന്നു. ബസ്സ് ചാർജ്ജ് കുറക്കൽ വഴി പൊതു വാഹന യാത്രക്കാരെ പ്രോത്സാഹിപ്പിക്കൽ, റോഡിൽ നിന്നും റെയിൽ, റെയിലിൽ നിന്നും ജല ഗതാഗതം എന്ന നയം ചരക്കുനീക്കത്തിലെങ്കിലും സർക്കാർ നടപ്പിലാക്കുന്നില്ല.


ശബ്ദ മലിനീകരണത്തെ നിയന്ത്രിക്കുവാൻ കർക്കശമായ നിയമങ്ങൾ കൊണ്ടു വരും എന്ന ഇടതു പക്ഷ പ്രകടനപത്രികയിലെ ഉറപ്പ് ഉണ്ടായ ശേഷമാണ് സുപ്രീം കോടതി പടക്കം പൊട്ടിക്കുന്നതിന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പാറ മടകളില്‍ മറ്റും നടക്കുന്ന സ്ഫോടനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ല. സംസ്ഥാന സർക്കാർ സുപ്രിം കോടതി വിധിയെ പ്രാബല്യത്തിലെത്തിക്കുവാൻ ശ്രമിക്കുന്നില്ല.
 

പഞ്ചായത്തുകളിൽ ജൈവ വൈവിധ്യ റജിസ്റ്റർ തയ്യാറാക്കും എന്ന നിർദ്ദേശം (85) നടപ്പിലാക്കിയ ഏക സംസ്ഥാനമാണു കേരളം. അത്തരം റജിസ്റ്റർ ലക്ഷ്യം വെക്കുന്ന, ഉൽപ്പന്നങ്ങളിൽ നിന്നും 2 മുതൽ 5 % സെസ്സ് ഏർപ്പെടുത്തുക, അവയുടെ പരമ്പരാഗത അറിവുകൾക്ക് പേറ്റൻ്റ് എടുക്കുക, മുതലായ വിഷയങ്ങളിൽ ശ്രദ്ധ കൊടുക്കുവാൻ സർക്കാർ തയ്യാറായല്ല.


എൻഡോസൾഫാൻ വിഷയത്തിൽ കുറ്റമറ്റ തീരുമാനങ്ങൾ ഉണ്ടാകും എന്ന ഉറപ്പ് ലക്ഷ്യം കണ്ടില്ല. സമര സമിതി ആവർത്തിച്ചു സമരം നടത്തിയിട്ടും മെഡിക്കൽ കോളജ്, 500 കോടി രൂപ മാറ്റി വെക്കൽ മുതലായ പ്രശ്നങ്ങൾ പരിഹരിക്കേണ്ട തുണ്ട്. കീടനാശിനി / കളനാശിനി പ്രയോഗം പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.


പ്ലാച്ചിമട നിവാസികൾക്ക് ട്രൈബൂണൽ നിർദ്ദേശിച്ച 261.25 കോടി രൂപ ലഭിക്കാതിരിക്കുവാൻ കേന്ദ്ര സർക്കാരുകൾ നടത്തിയ അട്ടിമറികൾ കുപ്രസിദ്ധമാണ്. വിഷയത്തിൽ ഇടതുപക്ഷ സർക്കാർ നിയമ നടപടികൾ കൈകൊള്ളുമെന്ന് 91 ആം ഇനമായി പറഞ്ഞിരുന്നു. ഇവിടെ വാഗ്ദാനങ്ങൾ മറന്നു പോയിരിക്കുന്നു. നഷ്ടപരിഹാരം നല്‍കാത്ത കമ്പനി പുതിയ രീതിയിൽ  മടങ്ങി വരുവാൻ ശ്രമിക്കുന്നു.
 

ചരിത്രത്തില്‍  സംഭവിച്ചിട്ടില്ലാത്ത തരത്തിൽ നഷ്ടങ്ങള്‍ വരുത്തി വെച്ച വെള്ളപൊക്ക / ഉരുൾപൊട്ടൽ ദുരന്തങ്ങൾ ബുദ്ധിമുട്ടിലെത്തിച്ച  കേരള നാടിന് സുരക്ഷ ഉണ്ടാകുവാൻ രക്ഷാകർതൃ റോളില്‍ പ്രവര്‍ത്തിക്കേണ്ടവരാണ് കേരള സര്‍ക്കാര്‍. ഉത്തരവാദിത്തം നിറവേറ്റുകയാണെന്ന് ഇടതുപക്ഷ നേതാക്കള്‍ പോലും തൃപ്തികരമായി അംഗീകരിക്കില്ല. ചുരുക്കത്തിൽ പ്രകടന പത്രികയിലെ ഒട്ടുമിക്ക പരിസ്ഥിതി സംബന്ധിയായ വാഗ്ദാനങ്ങളും 5 വർഷത്തിലെത്തുമ്പോളും  ലക്ഷ്യത്തിലെത്തിയിട്ടില്ല എന്ന് പിണറായി സർക്കാർ അംഗീകരിക്കുവാൻ നിർബന്ധിതമായിരിക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment