ക്രഷർ മാലിന്യം ഒഴുക്കി കൃഷി നശിപ്പിക്കുന്നു ; അധികൃതർ മൗനത്തിൽ




മലപ്പുറത്ത് ക്രഷർ മാലിന്യം ഒഴുക്കി ഏക്കർ കണക്കിന് കൃഷിഭൂമി നശിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ നെച്ചിക്കോട്ട് മലയിൽ പ്രവർത്തിക്കുന്ന പാറമണൽ യൂണിറ്റിൽ നിന്നും കൃഷിഭൂമിയിലേക്ക് ഒഴുക്കി വിട്ട മലിനജലമാണ് വ്യാപകമായ കൃഷി നാശത്തിന് ഇടയാക്കിയത്. കൃഷി നശിപ്പിച്ചതിന് പുറമേ ക്രഷർ മാലിന്യം കിണറുകളിലേക്ക് ഊർന്നിറങ്ങിയത് മൂലം പ്രദേശവാസികൾക്ക്  ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഛർദ്ദിയും അതുപോലുള്ള ആരോഗ്യപ്രശ്നങ്ങളും ബാധിച്ച് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ചികിത്സ തേടിയത്. അധികൃതർക്ക് പരാതി നൽകിയിട്ടും ക്രഷർ മാഫിയയുടെ സമ്മർദ്ദത്തിന്ന് വഴങ്ങുന്ന ഉദ്യോഗസ്ഥർ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആരോപണം. 

 

മലയുടെ താഴെയുള്ള പ്രദേശങ്ങളിലെ കൃഷിഭൂമിയിൽ മുഴുവൻ ക്രഷറിൽ നിന്നുള്ള പാറപ്പൊടി കലർന്ന മലിനജലം കെട്ടി നിന്ന് കോൺക്രീറ്റ് പോലെ ആയിരിക്കുകയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ പാറ പൊട്ടിക്കുന്നതിലൂടെ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതങ്ങൾക്കും, മലിനീകരണത്തിനും പുറമെയാണ് ക്രഷറിൽ നിന്നുള്ള മാലിന്യം കൂടി കൃഷിഭൂമിയിലേക്ക് ഒഴുക്കി വിട്ട് അവശേഷിക്കുന്ന കൃഷി കൂടി ക്വാറി മാഫിയ അവതാളത്തിലാക്കുന്നത്. മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യ വകുപ്പ് പഞ്ചായത്ത് തുടങ്ങി പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും, കൃഷി സംരക്ഷിക്കാനും ബാധ്യതപ്പെട്ട വകുപ്പുകളെല്ലാം മൗനം പാലിക്കുകയാണെന്നും ഇത് ക്വാറി മാഫിയയുടെ സ്വാധീനത്തിന് വഴങ്ങിയാണോയെന്ന് സംശയിക്കുന്നതായും നാട്ടുകാർ പറയുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment