കോഴിക്കോട് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ; കണ്ണൂരിൽ ഉരുൾപൊട്ടൽ ഭീഷണി




വടക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് 15ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.  കോഴിക്കോട് കാക്കൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. രാമല്ലൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി ആണ് മരിച്ചത്.


ഉരുള്‍പൊട്ടല്‍ ഭീഷണിയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ പയ്യാവൂര്‍, കരിക്കോട്ടകരി, കൊട്ടിയൂര്‍ മലയോര മേഖലകളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി. കടല്‍ പ്രക്ഷുഭ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചില്‍ പോകുന്നതിനടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. രാത്രി യാത്രയ്ക്കും നിയന്ത്രണമുണ്ട്. കണ്ണൂരില്‍ രണ്ട് ദിവസം കൂടി ജാഗ്രത നിര്‍ദേശമുണ്ട്. നൂറോളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍ തുടരുകയാണ്. 24 മണിക്കൂറില്‍ 204മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 


‌വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment