സംസ്ഥാനത്ത് കഠിനമായ ചൂട് തുടരും; ജാഗ്രതാ നിർദേശം ചൊവ്വാഴ്ച വരെ നീട്ടി




തിരുവനന്തപുരം: സംസ്ഥാനത്തെ ചുട്ട് പൊള്ളിച്ച് അതികഠിനമായ ചൂട് തുടരും. ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം ചൊവ്വാഴ്ച വരെ നീട്ടി. ജാഗ്രതാ നിർദേശം ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. വയനാട് ഒഴികെ ഉള്ള ജില്ലകളിൽ താപനില ശരാശരി രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.


സംസ്ഥാനത്ത് പാലക്കാടാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. ശനിയാഴ്ച  39.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു പാലക്കാട് ജില്ലയിലെ ചൂട്. മുൻപ് 41 ഡിഗ്രി വരെ എത്തിയിരുന്നു ഇവിടുത്തെ താപനില. ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രിയിലും താപനില 27 ഡിഗ്രിക്ക് മുകളിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 


താപ തീവ്രതയുടെ തോത് വരും ദിവസങ്ങളിൽ ഉയർന്നേക്കും. സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതൽ ഉള്ളതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 മണി മുതല്‍  മൂന്നു വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 


നിര്‍ജലീകരണം ഉണ്ടാകുമെന്നതിനാല്‍ ധാരാളം വെള്ളം കുടിക്കണം. പൊള്ളല്‍, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കല്‍ സഹായം തേടണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വരള്‍ച്ച, പകര്‍ച്ചവ്യാധി അടക്കം നേരിടാൻ കര്‍മ്മ സമിതികള്‍ തയാറായിട്ടുണ്ട്. 


അതീവജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സ്കൂൾ കോളേജ് വിദ്യാര്‍ത്ഥികളുടെ അവധിക്കാല ക്ലാസ് ഒഴിവാക്കണമെന്ന നിര്‍ദേശവും നൽകി. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment