ക്വാറി മാഫിയക്കെതിരെ സമരം ചെയ്യുന്ന സേതു അനിശ്ചിതകാല നിരാഹാരത്തിലേക്ക്




ക്വാറി മാഫിയക്കെതിരെ 540 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന സേതു അനിശ്ചിതകാല നിരാഹാരത്തിലേക്ക്. തിരുവനന്തപുരം കിളിമാനൂർ തോപ്പിൽ പ്രവർത്തിക്കുന്ന എ.കെ.ആർ എന്ന ക്വാറി ഉടമകൾ ഗുണ്ടകളെ ഉപയോഗിച്ച് വീട് കയറി ആക്രമിക്കുകയും, ഭാര്യയെയും മക്കളെയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് സേതു സമരം ആരംഭിച്ചത്. പട്ടികജാതി കോളനിക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നുള്ള പാറ സേതുവിൻറെ വീടിന് മുകളിലേക്ക് തെറിച്ച് വീണത് എടുത്ത് കൊണ്ട് പോകാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് വീടാക്രമിച്ചത്. വീടിന് മുകളിൽ കളിച്ച് കൊണ്ടിരുന്ന രണ്ടു പെണ്മക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ക്വാറി ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 

 

അതിനെ തുടർന്നാണ് സേതു സെക്രട്ടേറിയറ്റിന് മുന്നിലേക്ക് സമരം മാറ്റിയത്. മുഖ്യമന്ത്രിക്ക് അടക്കം നിരവധി തവണ പരാതി നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതെന്ന് സേതു പറഞ്ഞു. മുൻപ് നിവൃത്തികെട്ട്  ആത്മഹത്യക്ക് ശ്രമിച്ച സേതുവിനെ മാനസിക രോഗാശുപത്രിയിൽ അടച്ച് പീഡിപ്പിച്ചിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ മാനസിക രോഗാശുപത്രിയിൽ അഞ്ച് ദിവസം അടച്ചിട്ടിരുന്ന സേതുവിനെ കാണാതായതിനെ തുടർന്ന് ഭാര്യ ജയിലിൽ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

 

സേതു നൽകിയ പരാതിയെ തുടർന്ന് പട്ടികജാതി കമ്മീഷൻ കിളിമാനൂരിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ഇത്രയും പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ക്വാറി പൂർവ്വാധികം ശക്തിയായി പ്രവർത്തനം തുടരുകയുമാണ്. ഇത്രയും ദിവസം സമരം ചെയ്തിട്ടും നീതി കിട്ടിയില്ല, ഇനി ഒന്നുകിൽ നീതി ലഭിക്കണം, അല്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു മരിക്കും. സേതു പറയുന്നു.  ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന എ.കെ.ആർ ക്വാറി അടച്ച് പൂട്ടുക, വീടാക്രമിച്ച ക്വാറി ഉടമകളെയും ഗുണ്ടകളെയും അറസ്റ്റ് ചെയ്യുക എന്നിവയാണ് സേതുവിൻറെ ആവശ്യങ്ങൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment