മരടിലെ ഫ്ലാറ്റുടമകളെ പറ്റി വേവലാതി പെടുന്ന സ്വരാജന്മാർക്ക് മൂലമ്പള്ളിക്കാരും ചെങ്ങറക്കാരും അന്യജീവികളായത് എന്തുകൊണ്ട്?




മരടിലെ 349 ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വഴിയാധരമാകുന്നതിലുള്ള സ്ഥലം MLA യുടെ ആകുലതകൾ നിയമസഭയില്‍ മുഴങ്ങി കേട്ടു. യുവജന നേതാവു കൂടി ആയ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ജന പ്രതിനിധിയുടെ വര്‍ഗ്ഗ സ്വഭാവം ഒരിക്കല്‍കൂടി ഇവിടെ തെളിയിക്കുന്നതായിരുന്നു പ്രസ്തുത  പ്രസംഗം. കേരളത്തിൽ ഭവന രഹിതരായി കഴിഞ്ഞു വരുന്നവർക്ക് 420 ച. അടി വിസ്താരമുള്ള വീടുവെച്ചു കൊടുക്കുന്ന ഇടതു പക്ഷ സർക്കാരിന്റെ പ്രതിനിധിക്ക് , അവരെ പറ്റിയുള്ള  വേവലാതികളേക്കാൾ, നിയമ വിരുധ നിർമ്മാണങ്ങൾ നടത്തിയ കെട്ടിടങ്ങളിലെ അന്തേവാസികളാേടുള്ള കൂറിനു പിന്നിൽ എന്താണു പ്രവർത്തിക്കുന്നത് ? 


(രണ്ടു സ്വകാര്യ മെഡിക്കൽ കോളജ്ജുകളിലെ കോഴപണം നൽകി പ്രവേശനം നേടിയവരുടെ ഭാവിയെ പറ്റിയുള്ള കേരള സർക്കാരിന്റെ  ആകുലതക്ക് സുപ്രീം കോടതി നൽകിയ ശിക്ഷ ഇവിടെ മറക്കുരുത്) 


ആരവല്ലി മലനിരകളിൽ 1992 നു ശേഷം നടത്തിയ നിർമ്മാണങ്ങൾ പൊളിച്ചു നീക്കുവാനും 5 കോടി രൂപ പ്രദേശത്തെ പൂർവ്വസ്ഥിതിയിലെത്തിക്കുവാനും നിർമാണ കമ്പനിയിൽ നിന്ന് ഈടാക്കുവാൻ തീരുമാനിച്ച സുപ്രീം കോടതിയുടെ 2018 സെപ്റ്റംബർ വിധിയെ മറന്നു കൊണ്ട് , സമാനമായ നിയമ വിരുധ നിർമ്മാണത്തെ ന്യായീകരിക്കുവാൻ കേരള സർക്കാർ ശ്രമിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്നത്  നിർമ്മാണ കമ്പനി  താൽപ്പര്യങ്ങൾ മാത്രമാണ്. കമ്പനി നടത്തിയ നിയമ വിരുധ പ്രവർത്തനത്തെ തള്ളിപ്പറഞ്ഞ് , കമ്പനിയിൽ നിന്നും നഷ്ട പരിഹാരം ഈടാക്കി ഫ്ലാറ്റ് ഉടമകൾക്കു കൊടുക്കുവാൻ  ശ്രമിക്കാത്ത സർക്കാരിന്റെ ലക്ഷ്യം, മൂന്നാർ മുതലുള്ള അനധികൃത നിർമ്മാണക്കാരെ ഒരിക്കലും കൈവിടില്ല എന്ന പ്രതിജ്ഞ നിറവേറ്റൽ മാത്രമായിരിക്കുന്നു. (മാഫിയകളാേടുള്ള ഇടതുപക്ഷക്കാരുടെ  മമത, ബംഗാളിലുണ്ടാക്കിയ ചുഴലി രോഗം, കേരളത്തിലെ സർക്കാരിനെയും ബാധിക്കുമെന്നവർ തിരിച്ചറിയുന്നില്ല ?) 


മൂലം പള്ളി എന്ന  സ്ഥലം സ്ഥിതി ചെയ്യുന്നത് മരടില്‍ നിന്നും  5km ദൂരെ മാത്രം  എന്ന്  ത്രിപ്പൂണിത്തുറ MLAക്ക് അറിവുണ്ടാകും. വല്ലാര്‍പാടം ടെര്‍മിനല്‍  (കേരള പദ്ധതികള്‍ക്ക്  സ്വപ്ന പദ്ധതി എന്ന ചാർത്ത്  ആദ്യം കിട്ടിയതിവിടെയായിരുന്നു) സംസ്ഥാനത്തിന്‍റെ മുഖശ്ചായ മാറ്റി തീര്‍ക്കും എന്ന് സ.VS നേതൃത്വം നല്‍കിയ സർക്കാർ  പ്രചരിപ്പിച്ചു. അവിടെ നിന്നും 316 വീട്ടുകാർക്ക്  കിടപ്പാടങ്ങൾ  ഉപേക്ഷിക്കേണ്ടി വന്നു. അവരുടെ അവകാശങ്ങള്‍ നേടി എടുക്കുവാൻ  45 ദിവസങ്ങൾ   സമരം നടന്നു. അന്ന് ആ സമരത്തില്‍ DYFI ഉണ്ടായിരുന്നില്ല.(ആഗോളവത്കരണ ത്തോടൊപ്പം സഞ്ചരിക്കുവാന്‍ പാര്‍ട്ടിക്കൊപ്പം യുവജന-വിദ്യാര്‍ഥി പ്രസ്ഥാനങ്ങളും അന്നത്തേക്ക് പഠിച്ചു കഴിഞ്ഞിരുന്നു.)


അന്നത്തെ VSസര്‍ക്കാര്‍ നടത്തിയ ബുള്ളോസര്‍ പ്രയോഗം,  സമരത്തിനോടുവില്‍ വികസനത്തിന്‍റെ ഇരകൾക്കായി  (ഇരകള്‍ എന്ന വാക്കിന് ഏറ്റവും യോജിച്ചവര്‍)  6സെന്‍റ്റ് ഭൂമിയും  6 മാസത്തേക്ക് 5000 രൂപ മാസ  വാടകയും 75000 രൂപ നഷ്ട പരിഹാരവും ഒരാൾക്ക് തൊഴിലും എന്നതായിരുന്നു സര്‍ക്കാര്‍ പാക്കേജ്.. 42 വീട്ടുകര്‍ക്കു മാത്രമേ പുതുതായി അനുവദിച്ച സ്ഥലത്ത് വീട് വെക്കുവാന്‍ അവസരം കിട്ടിയുള്ളൂ. അനുവദിച്ച സ്ഥലങ്ങളില്‍ മിക്കതും വാസ യോഗ്യമായിരുന്നില്ല.  മുളവുകാട് 14 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി.അവിടെ അനുവദിച്ച ഭൂമിയില്‍ hard soil ന് 16 മീറ്റര്‍  ഘനമേയുള്ളു. ഇവിടെ  നിര്‍മ്മാണങ്ങള്‍ക്ക് ഉറപ്പുണ്ടാകില്ല എന്നര്‍ത്ഥം . വല്ലാര്‍പാടം സ്വപ്ന പദ്ധതിയല്ല തട്ടിപ്പ് പദ്ധതിയായിരുന്നു എന്ന് ഇന്നത്തെ സംഭവങ്ങൾ  തെളിയിക്കുന്നു. പുറത്തായവരിൽ ബഹു ഭൂരിപക്ഷം തെരുവിൽ ജീവിക്കേണ്ടി വന്നു.


മൂലം പള്ളിയില്‍ നിന്നും കുടി ഇറക്കപെട്ടവരെ പറ്റി സ്വ രാജന്മാര്‍ക്ക് വേവലാതികളില്ല. കേളത്തിലെ കാല്‍ ലക്ഷം വരുന്ന ലക്ഷം വീട് കോളനികളിലെ  വീടുകളുടെ അവസ്ഥയെ പറ്റി  നേതാക്കള്‍ ആകുലപെടുന്നില്ല .നാട്ടില്‍ കാൽ കോടിക്കടുത്ത്  വീടുകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ 10  ലക്ഷം കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി കൂരകളില്ല.തോട്ടം തൊഴിലാളികൾ  ലയനസുകളില്‍ നരക യാതന അനുഭിക്കുന്നു. മത്സ്യ തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക്  ആരുടെയും വേദനിപ്പിക്കുവാന്‍ കഴിവുണ്ട്. ഏറ്റവും അവസാനം ചെങ്ങറയിലെ .3000 കുടുംബങ്ങൾക്ക് വീട് പോകട്ടെ, വോട്ടിടുവാന്‍ പോലും അവസരങ്ങള്‍ നിഷേധിച്ചു. 


നമ്മുടെ തീരങ്ങള്‍ കാലാകാലമായി കടലുമായി ബന്ധപെട്ട് ജീവിക്കുന്ന മനുഷ്യര്‍ക്ക് മാത്രമുള്ളതായിരുന്നു.1986ലെ പരിസ്ഥിതി നിയമം അതിനുതകുന്ന തരത്തില്‍  നിര്‍മ്മാണങ്ങളെ പരമാവധി  നിയന്ത്രിക്കുവാൻ ശ്രമിച്ചു. പുതിയ നിയന്ത്രണങ്ങൾ അനിവാര്യമായിരുന്നു. അങ്ങനെ തീരദേശ സംരക്ഷണ നിയമത്തെ പറ്റി ആലോചനകൾ തുടങ്ങി. 


27വർഷത്തിനിടയിൽ 34 പ്രാവശ്യം നടന്ന തീര ദേശ സംരക്ഷണ  കരടു രേഖയിലെ ഭേദഗതികൾ 1.71 കോടി (14%) തിരദേശ ജനതയെ  പ്രതി കൂലമായി ബാധിച്ചു.2011 ലെ CRZ 1 ൽ കണ്ടൽ കാടുകൾ, പുറ്റുകൾ, പാരുകൾ, മൺതിട്ട എന്നിവ സംരക്ഷി ക്കുവാന്‍ വകുപ്പുകള്‍ ഉണ്ടായിരുന്നു .2018 ലെത്തിയപ്പോൾ CRZ I നെ A, B എന്നു തിരിച്ചു.CRI A യിൽ കണ്ടൽ കാട് നടത്തം, ടൂറിസ്റ്റ് കുടിലുകൾ, ഉപ്പു കുറുക്കൽ എന്നിവ അനുവദിച്ചു.പുതുതായി ഉണ്ടാകുന്ന കരയിൽ പോലും (CRZ1 B)  തുറമുഖത്തിനായി പണികൾ അനുവദിച്ചു. CRZ 2 ൽ കെട്ടിടങ്ങൾ അനുവദിച്ചി രുന്നില്ല . Non Development Zone ദൂരം 200 മീറ്റർ 50 മീറ്ററായി കുറച്ചു.


20 വർഷത്തിനിടയിൽ രാജ്യത്തെ 45% തീരവും നഷ്ടപ്പെട്ടു.തീരങ്ങളിൽ ഉണ്ടായ കടലാക്രമണത്താൽ (1998 മുതൽ 2017 വരെ) 55OOO കോടിയുടെ നഷ്ടം സംഭവിച്ചു. ആഗോള താപനത്താൽ 1.2 ഡിഗ്രി വർദ്ധനവിലൂടെ , പ്രതി വർഷം 1.7 mm വെച്ച് (1900 മുതൽ 2O10 വരെ) കടൽ വെള്ളം ഉയർന്നു.  ലോക ശരാശരി O.19മീറ്റർ ഉയർന്നപ്പോൾ ഇന്ത്യയിൽ അത് പ്രതിവർഷം O.33 m to 5.16  mm  ആയിരുന്നു. മറ്റൊരു വശത്ത് തീരത്തെ മലിനീകരണം രൂക്ഷമായി. അമോണിയ,  ഫോസ്ഫേറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. കടലിലേക്ക് മലിന ജലം തള്ളരുത് എന്ന നിർദ്ദേശം 2018 ഓടെ പരി പൂർണ്ണമായും അട്ടിമറിക്കപ്പെട്ടു. കേന്ദ്രത്തിന്‍റെ അട്ടിമറി ശ്രമങ്ങൾക്കു വേണ്ട പിന്തുണ നല്‍കിയവരാണ് സംസ്ഥാനത്തെ ഇടതു ഐക്യ മുന്നണികള്‍.


500 മീറ്റര്‍ വീതിയിൽ ങ്ങള്‍ സംരക്ഷിക്കണം എന്ന അവസ്ഥയില്‍ നിന്നും 20 മുതല്‍ 50 മീറ്റര്‍ വരെ മാത്രം  സംരക്ഷണമെന്ന നിയമം വന്നിട്ടുപോലും. നിയമ ലംഘനമായി തുടരുന്ന മരടിലെ കെട്ടിടങ്ങള്‍ പൊളിക്കേണ്ടതില്ല എന്ന ശ്രീ സ്വരാജിന്‍റെ വാദവും അതിനെ പിന്തുണയ്ക്കുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷവും മറ്റും  മൂലം പള്ളിയിലെ ആളുകളോടും ചെങ്ങറക്കാരോടും സഹതപിക്കാത്ത് പാര്‍ട്ടി ഭാഷയില്‍ പറഞ്ഞാല്‍ വര്‍ഗ്ഗകൂര്‍ ഒന്നു കൊണ്ട് മാത്രമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment