പൊന്തൻപുഴ വനം സംരക്ഷിക്കാൻ അനിശ്ചിതകാല സമരം തുടങ്ങി.




പത്തനംതിട്ട പൊന്തൻപുഴ വലിയകാവ്‌ വനം തിരിച്ച് പിടിക്കാൻ നിയമനിർമ്മാണം നടത്തുക, വനാതിർത്തിയിൽ താമസിക്കുന്ന 1200 കൈവശവാകാശക്കാർക്ക് നിരുപാധിക പട്ടയം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പൊന്തൻപുഴ വലിയകാവ്‌ വനം സംരക്ഷണ സമരസമിതി സമരപ്പന്തൽ തുറന്നു. പനയ്ക്കംപതാലിൽ നിന്ന് പെരുമ്പെട്ടി വില്ലേജോഫീസിന് മുന്നിൽ തുറന്ന സമരപ്പന്തലിലേക്ക് നടത്തിയ വനം മാർച്ച് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഉദ്‌ഘാടനം ചെയ്തു. പൊന്തൻപുഴ വനത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന കൈവശാവകാശ രേഖയുള്ള നൂറുകണക്കിന് താമസക്കാർ മാർച്ചിൽ പങ്കെടുത്തു. കേരളത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ പരിസ്ഥിതി ജനകീയ സമര പ്രവർത്തകരും പങ്കാളികളായി. 

അനിശ്ചിതകാല സമരപ്പന്തൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സി.എം. ജോയ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്തു. യോഗത്തിൽ സമരസമിതി ചെയർമാൻ വി.എൻ ഗോപിനാഥപിള്ള അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന ചെയർമാനും പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ.ടി വി സജീവൻ, വർഗീസ് വട്ടേക്കാട്ടിൽ, ടി.എം. സത്യൻ, ജെയിംസ് കണ്ണിമല, വി.കെ കുട്ടപ്പൻ, ഒ.ജി ശാന്ത, എം.ബി രാജപ്പൻ, ടോമിച്ചൻ പെരുമഠം, സന്തോഷ് പെരുമ്പെട്ടി തുടങ്ങിയവർ സംസാരിച്ചു. അനിശ്ചിതകാല സമരം തിങ്കളാഴ്ച മുതൽ പെരുമ്പെട്ടി വില്ലേജോഫീസിന് മുന്നിൽ തുടങ്ങും. ആദ്യദിവസം സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടിയും കുടുംബവും സത്യാഗ്രഹം അനുഷ്ഠിക്കും. 

കോട്ടയം പത്തനംതിട്ട ജില്ലകളിലായി ഏഴായിരം ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന പൊന്തൻപുഴ വനം കോടതി ഉത്തരവിലൂടെ 283 സ്വകാര്യ വ്യക്തികളുടെ കൈവശമാകുകയായിരുന്നു. കോടതി ഉത്തരവിലൂടെ ഒന്നര നൂറ്റാണ്ടായി വനാതിർത്തിയിൽ താമസിക്കുന്ന കൈവശാവകാശ രേഖയുള്ളവർക്ക് പട്ടയം കിട്ടാനുള്ള സാധ്യത ഇല്ലാതാവുകയായിരുന്നു. ഇതോടെയാണ് പ്രദേശവാസികൾ സമരരംഗത്തിറങ്ങിയത്. 

https://www.facebook.com/greenreporter.in/videos/448313362273898/

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment