നിയമത്തിന് പുല്ലുവില ; അൻവറിന്റെ പാർക്കിൽ ഉരുൾപൊട്ടലിന്റെ തെളിവ് നശിപ്പിക്കുന്നു




എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ച് കൊണ്ട് പി.വി അൻവർ എം.എൽ.എയുടെ പാർക്കിൽ ഉരുൾപൊട്ടലിന്റെ അടയാളങ്ങൾ മായ്ക്കുന്നു. പാർക്കിനുള്ളിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ജില്ലാ കളക്ടർ നൽകിയ സ്റ്റോപ്പ് മെമ്മോ മറികടന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ പതിനഞ്ചിനാണ് പാർക്കിനുള്ളിൽ ഉരുൾപൊട്ടിയത്. പാർക്കിനുള്ളിലെ സ്വിമ്മിങ് പൂളിന്റെ ഭിത്തിയും, ജനറേറ്റർ റൂമും ഉരുൾപൊട്ടലിൽ തകർന്നിരുന്നു. ഈ ഉരുൾപൊട്ടലിന്റെ അടയാളങ്ങൾ മായ്ക്കാനാണ് ഇപ്പോൾ തിരക്കിട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇക്കാര്യം പുറത്ത് വരാതിരിക്കാൻ പാർക്കിന് ചുറ്റും ഗുണ്ടാ കാവലും ഏർപ്പെടുത്തിയിരുന്നു. 

 

ദുരന്തനിവരാണ അതോറിറ്റി ഇവിടെ പരിശോധന വൈകിപ്പിച്ച് എം.എൽ.എയ്ക്ക് നിയമലംഘനത്തിന് അവസരമൊരുക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. എം.എൽ.എ നടത്തുന്ന അനധികൃത നിർമ്മാണം തടയാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നീക്കങ്ങളും ഉണ്ടാകുന്നില്ല.

 

മലപ്പുറം കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പരിസ്ഥിതി ദുർബലപ്രദേശത്തു നിർമിച്ച വാട്ടർ തീം പാർക്കിനുള്ളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത് . പാർക്ക് സ്ഥിതി ചെയ്യുന്ന പതിനൊന്ന് ഏക്കർ പ്രദേശത്തിനുള്ളിൽ ആഗസ്റ്റ് മാസത്തിൽ മാത്രം 8 ഉരുൾപൊട്ടലുകൾ ഉണ്ടായതായി കഴിഞ്ഞ ദിവസം വാർത്ത പുറത്ത് വന്നിരുന്നു . ജൂലൈ മാസത്തിൽ പാർക്കിന് സമീപത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിരുന്നു. അന്ന് പാർക്കിലെ ജലസംഭരണികളിൽ നിന്ന് വെള്ളം ഒഴുക്കി കളയണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ല. പാർക്കിലെ ജലസംഭരണികൾ ഇപ്പോഴും നിറഞ്ഞു തന്നെ കിടക്കുകയാണ്. 

 

ഇതിന് പുറമെയാണ് പാർക്കിനുള്ളിൽ തന്നെ ഉരുൾപൊട്ടൽ ഉണ്ടായതിന്റെ തെളിവുകൾ നശിപ്പിക്കാൻ നിരോധന ഉത്തരവുകൾ മറികടന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ദുരന്തനിവാരണ നിയമപ്രകാരം ഈ തടയണ പരിസ്ഥിതിക്കു ദോഷം ചെയ്യുമെന്ന പെരിന്തൽമണ്ണ ആർഡിഒ നേരത്തെ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. പരിസ്ഥിതി ദുർബല പ്രദേശത്ത് സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു കൊണ്ട് നിർമ്മിച്ച തടയണക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഊർങ്ങാട്ടിരി പഞ്ചായത്തിൽ വെറ്റിലപ്പാറ വില്ലേജിലാണു തടയണ നിർമിച്ചിട്ടുള്ളത്. 2015 ജൂണിലും ജൂലൈയിലുമായി തടയണ നിർമിച്ചപ്പോൾ ഭൂമിയുടെ കൈവശാവകാശം അൻവറിന്റെ പേരിലായിരുന്നു. പിന്നീടു വിവാദമായതോടെ അത് ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. വനംവകുപ്പ്, ജിയോളജി വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ റിപ്പോർട്ടുകളും എം.എൽ.എ യുടെ തടയണക്കെതിരെ ആയിരുന്നു. 

 
പ്രളയനാന്തര കേരളം പുനർനിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ  എം.എൽ.എ സ്വീകരിച്ച  പരിസ്ഥിതി വിരുദ്ധ നിലപാടുകൾ വിമർശനത്തിന് ഇടയാക്കിയിരുന്നു. 

Read Also : പി.വി  അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കിന് ചുറ്റും ഉരുൾപൊട്ടൽ പരമ്പര

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment