ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തും; മഴ കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം




ന്യൂഡല്‍ഹി: ജൂണ്‍ ആറിന് കേരളത്തില്‍ കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ എത്തുന്നതിനേക്കാള്‍ അഞ്ചുദിവസം വൈകിയായിരിക്കും കാലവര്‍ഷം കേരളത്തിലെത്തുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആന്റമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങള്‍ക്ക് സമീപത്തായി മണ്‍സൂണ്‍ മഴയ്ക്കായി കാലവസ്ഥാ സാഹചര്യങ്ങള്‍ മാറിത്തുടങ്ങിയെന്നും അറിയിപ്പില്‍ ഉണ്ട്. ജൂണ്‍ ഒന്നിനാണ് സാധാരണ മഴ എത്തേണ്ടത്. എന്നാല്‍ ഇക്കുറി അഞ്ച് ദിവസം വൈകുമെന്നാണ് അറിയിപ്പ്.


മഴയുടെ അളവില്‍ കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മെയ് 18-19 ഓടുകൂടി ആന്റമാന്‍-നിക്കോബാര്‍ മേഖലകളില്‍ മഴ പെയ്തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ രണ്ടുമുതല്‍ 10 വരെയുള്ള ദിവസങ്ങളിലായിരിക്കും കേരളത്തില്‍ കാലവര്‍ഷമെത്താനുള്ള സാധ്യത. എല്‍നിനോയുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റുമുള്ള സമുദ്ര മേഖലയിലെ ഉയര്‍ന്ന താപനിലയും കാലവര്‍ഷത്തെ സ്വാധിനിച്ചേക്കുമെന്നും അതിനാലാണ് മഴയെത്തുന്നത് വൈകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മണ്‍സൂണ്‍ എത്തി 10 ദിവസത്തിനകം കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുകയാണ് പതിവ്. ഇടവപ്പാതി എന്നറിയപ്പെടുന്ന തെക്കുകിഴക്കന്‍ മണ്‍സൂണ്‍ സമയത്താണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. കേരളത്തില്‍ ജൂണ്‍ നാലിന് കാലവര്‍ഷമെത്തുമെന്ന സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്‌കൈമെറ്റിന്റെ പ്രവചനത്തിനു പിന്നാലെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment