സെക്രട്ടേറിയറ്റിന് മുന്നിലൂടെ പോകുമ്പോൾ ഒന്ന് ശ്രദ്ധിക്കൂ സാർ ; അഞ്ച് ദിവസമായി സേതു നിരാഹാരത്തിലാണ്




ക്വാറി മാഫിയക്കെതിരെ സമരം ചെയ്യുന്ന സേതുവിൻറെ അനിശ്ചിതകാല നിരാഹാര സമരം അഞ്ച് ദിവസം പിന്നിടുന്നു. അഞ്ചാം ദിവസത്തിൽ സേതുവിൻറെ ആരോഗ്യനില വഷളായി തുടങ്ങി. ഇതുവരെ അധികാരികളാരും തന്നെ ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് സേതു പറഞ്ഞു. അവർ ശ്രദ്ധിച്ചാലും  ഇല്ലെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ല. 

 

തിരുവനന്തപുരം കിളിമാനൂർ തോപ്പിൽ പ്രവർത്തിക്കുന്ന എ.കെ.ആർ എന്ന ക്വാറി ഉടമകൾ ഗുണ്ടകളെ ഉപയോഗിച്ച് വീട് കയറി ആക്രമിക്കുകയും, ഭാര്യയെയും മക്കളെയും ആക്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് സേതു സമരം ആരംഭിച്ചത്. പട്ടികജാതി കോളനിക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നുള്ള പാറ സേതുവിൻറെ വീടിന് മുകളിലേക്ക് തെറിച്ച് വീണത് എടുത്ത് കൊണ്ട് പോകാൻ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് വീടാക്രമിച്ചത്. വീടിന് മുകളിൽ കളിച്ച് കൊണ്ടിരുന്ന രണ്ടു പെണ്മക്കൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കിളിമാനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ക്വാറി ഉടമയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. 


500 ദിവസത്തിലധികമായി സേതു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. മുഖ്യമന്ത്രി മുതൽ താഴോട്ട് എല്ലാ കേന്ദ്രങ്ങളിലും പരാതികൾ നൽകിയെങ്കിലും ഇതുവരെ നീതി ലഭിയ്ക്കാത്തത് കൊണ്ടാണ് നിരാഹാര സമരം ആരംഭിച്ചതെന്ന് സേതു പറഞ്ഞു. മുൻപ് സമരപ്പന്തലിൽ ആത്മഹത്യക്ക് ശ്രമിച്ച സേതുവിനെ പോലീസ് അറസ്റ്റ് ചെയ്ത് മാനസിക രോഗാശുപത്രിയിൽ അടച്ചിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ മാനസിക രോഗാശുപത്രിയിൽ അഞ്ച് ദിവസംഅടച്ചിടുകയും ചെയ്തു. 

 

ഇത്രയും പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ക്വാറി പൂർവ്വാധികം ശക്തിയായി പ്രവർത്തനം തുടരുകയുമാണ്. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന എ.കെ.ആർ ക്വാറി അടച്ച് പൂട്ടുക, വീടാക്രമിച്ച ക്വാറി ഉടമകളെയും ഗുണ്ടകളെയും അറസ്റ്റ് ചെയ്യുക എന്നിവയാണ് സേതുവിൻറെ ആവശ്യങ്ങൾ. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment