നിവൃത്തികെട്ട് ആത്മഹത്യാ സമരം ; ക്വാറിക്കെതിരെ സമരം ചെയ്ത ദളിത് യുവാവ് ജയിലിൽ




തിരുവനന്തപുരം : ക്വാറിക്കെതിരെ സമരം ചെയ്ത ദളിത് യുവാവ്ജയിലിൽ. 350 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തു വരുന്ന കിളിമാനൂർ തോപ്പിൽ സ്വദേശി സേതുവാണ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ജയിലിലായത്. എ. കെ.ആർ എന്ന ക്വാറിക്കെതിരെ സമരം ചെയ്തതിന് ക്വാറി മാഫിയ വീടാക്രമിക്കുകയും ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുകയും വീട് തകർക്കുകയും ചെയ്തു. കേസ് ഒതുക്കി തീർത്ത് സ്ഥലം ക്വാറിക്ക് വിട്ട് കൊടുത്തിട്ട് സ്ഥലം വിടാനാണ് ക്വാറി ഉടമ ആവശ്യപ്പെട്ടത്. ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്തിട്ടും കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന നിലപാടിലാണ് സേതു സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങിയത്. 

നെഞ്ചിൽ കല്ല് കയറ്റി വെച്ച് നടത്തിയ സമരം വാർത്ത ആയെങ്കിലും സമരം നിർത്തി പണം വാങ്ങി പോകാനാണ് പോലീസുകാർ  ഇപ്പോഴും ആവശ്യപ്പെടുന്നതെന്ന് സേതു പറഞ്ഞിരുന്നു. ഒരു തവണ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച സേതുവിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മുഖ്യമന്ത്രിയുമായും പട്ടികജാതി വകുപ്പ് മന്ത്രിയുമായും നടത്തിയ ചർച്ചയിലും തീരുമാനമാകാത്തതിനെ തുടർന്നാണ് സേതു വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യക്ക് ശ്രമിച്ച സേതുവിനെ പോലീസ് പിടികൂടി,  മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. മാർച്ച് 8 നാണ് കന്റോൺമെന്റ് പോലീസ്  സേതുവിനെ കസ്റ്റഡിയിൽ എടുത്തത്. ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല. രണ്ട് ദിവസം കാണാതായപ്പോൾ തിരുവനന്തപുരത്തെ പരിസ്ഥിതി പ്രവർത്തകർ തിരക്കി ചെന്നപ്പോഴാണ് സേതു ജയിലിലാണെന്ന് അറിഞ്ഞത്.

തോപ്പിൽ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന എ. കെ.ആർ ക്വാറിയിൽ നിന്നുള്ള പാറ പതിച്ച് സേതുവിൻറെ വീട് തകർന്നു.ഇത്  ചോദ്യം ചെയ്ത സേതുവിൻറെ  വീട് ക്വാറി മാഫിയ ആക്രമിക്കുകയായിരുന്നു. ഭാര്യയും മക്കളും കയ്യേറ്റത്തിന് ഇരയായി. ഐ എസ് ആർ ഒ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ്  ഈ ക്വാറി.   പ്രാദേശിക സിപിഐഎം നേതാവും മുൻ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റുമായ കെ ജി പ്രിൻസ് ആണ് ക്വാറിയുടെ മാനേജർ എന്ന് സേതു പറയുന്നു. 

ക്വാറി മാഫിയക്കെതിരെ നീതി ആവശ്യപ്പെട്ട് സമരം ചെയ്ത ദളിത് യുവാവിനെ ജയിലിലടച്ചതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സേതുവിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി  ജനറൽ കൺവീനർ എസ്.ബാബുജി അറിയിച്ചു. ക്വാറി മാഫിയക്കെതിരെ നടപടി എടുക്കുന്നതിന് പകരം പരിസ്ഥിതി പ്രവർത്തകനായ ദളിത് യുവാവിനെ ജയിലിൽ അടച്ചത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 
 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment