ചൂട് കഠിനമാകും: സൂര്യാഘാത സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ച്‌ ദുരന്ത നിവാരണ അതോറിറ്റി




കേരളത്തില്‍ ചൂട് ഇനിയും കൂടും. സൂര്യാതപ സാധ്യത വര്‍ധിക്കുമെന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. ഈ മാസം 14 വരെയാണ് നിലവില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിലെ താപനില 40 ഡിഗ്രിയിലും കുറവാണെങ്കിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായുള്ള കാലാവസ്ഥയാണ് കേരളത്തിലേത്. ഇതാണ് നേരിട്ട് അനുഭവപ്പെടുന്ന ചൂട് കൂടുതലാവാന്‍ കാരണം. വരും ദിവസങ്ങളില്‍ സൂര്യതാപത്തിനും സൂര്യഘാതത്തിനുമുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.


കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മോഡല്‍ അനുമാനങ്ങള്‍ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകള്‍ പ്രകാരം ഏപ്രില്‍ 11 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി ചൂട് (താപ സൂചിക) വര്‍ധിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഈ പശ്ചാത്തലത്തില്‍ വരുന്ന ദിവസങ്ങളില്‍ ആളുകള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും കെഡിഎംഎ മുന്നറിയിപ്പ് തരുന്നു.


തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളുടെ മിക്കവാറും എല്ലാ പ്രദേശങ്ങളും പത്തനംതിട്ടയുടെ ചില ഭാഗങ്ങളിലും സൂര്യാഘാത സാധ്യത വളരെ കൂടുതലാണ്. കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരാം.


കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രില്‍ 12, 13 തീയതികളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 4 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നു.


2019 ഏപ്രില്‍ 12, 13 തീയതികളില്‍ കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 2 മുതല്‍ 3 ഡിഗ്രി വരെ ഉയരുവാന്‍ സാധ്യതയുണ്ട് എന്ന് കാണുന്നതായും മുന്നറിയിപ്പില്‍ സൂചിപ്പിക്കുന്നു. സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്.


മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു:


- പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

- നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

-തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് സന്ദേശത്തിന് സവിശേഷ ശ്രദ്ധ നൽകുക.

- രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

- പരമാവധി ശുദ്ധജലം കുടിക്കുക; മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

- അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

-അവധിക്കാലത്ത് വിനോദയാത്ര നടത്തുന്നവർ നേരിട്ട് തീവ്രമായ ചൂടേൽക്കാത്ത തരത്തിൽ സമയക്രമീകരണം നടത്തുക.

-അവധിക്കാലമായതിനാൽ വിനോദങ്ങളിൽ ഏർപ്പെടുന്ന കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തുക. 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കാൻ വിടാതിരിക്കുകയും കളിസ്ഥലങ്ങളിൽ തണലും ജല ലഭ്യതയും ഉറപ്പ് വരുത്തുക.

- കുട്ടികളെ അവധി പ്രമാണിച്ച് വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

-അതീവ ജാഗ്രത മുന്നറിയിപ്പ് നിലനിൽക്കുന്ന ദിവസങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്.

- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്.

- വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

- ഇരു ചക്ര വാഹനങ്ങളിൽ ഓണ്ലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ് . അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

- മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.


കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ 11-04-2019 മുതല്‍ 15-04-2019 വരെയുള്ള താപ സൂചിക (Heat Index) പ്രവചന ഭൂപടം അനുബന്ധമായി ചേര്‍ക്കുന്നു - ഭൂപടത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടും ചുവപ്പ് നിറങ്ങളുടെ വിശദീകരണം ചുവടെ ചേര്‍ക്കുന്നു:


താപ സൂചിക - Heat Index


<29: സുഖകരം (No discomfort)
30-40: അസ്വസ്ഥത (Some discomfort)
40-45: അസുഖകരം (Great discomfort)
45-54: അപകടം (Dangerous)
>54: സൂര്യാഘാതം ഉറപ്പ് (Heat stroke imminent)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment