ഖനന ബാധിത പ്രദേശങ്ങളിൽ ക്ഷേമപ്രവർത്തനത്തിന് ഫൗണ്ടേഷനുമായി സർക്കാർ




ഖനനം തകർത്ത മേഖലകളിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനായി ജില്ലാ മിനറൽ ഫൗണ്ടേഷൻ രൂപീകരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ പുറത്തിറക്കി. ഓരോ ജില്ലയിലെയും ഖനനാനുബന്ധ പ്രവർത്തനങ്ങൾ മൂലം ബന്ധിക്കപ്പെട്ട ആളുകളുടെയും പ്രദേശങ്ങളുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുക എന്നതാണ് മിനറൽ ഫൗണ്ടേഷന്റെ ഉദ്ദേശമെന്ന് ചട്ടത്തിൽ വ്യക്തമാക്കുന്നു. ഖനനബാധിത പ്രദേശങ്ങളിൽ വിവിധ പരിഹാര പ്രവർത്തനങ്ങളും, വിവിധ ക്ഷേമ വികസന പദ്ധതികളൂം നടപ്പിലാക്കുകയും, ഖനനബാധിത പ്രദേശങ്ങളിലെ പരിസ്ഥിതി, ആവാസവ്യവസ്ഥ, ആളുകളുടെ ആരോഗ്യ സാമൂഹ്യ സാമ്പത്തിക കാര്യങ്ങൾ എന്നിവയ്ക്ക് ഉണ്ടായിട്ടുള്ള പ്രതികൂലമായ ആഘാതങ്ങളെ പരിഹരിക്കുക എന്നിവയും ഫൗണ്ടേഷന്റെ ഉദ്ദേശലക്ഷ്യങ്ങളായി ചട്ടത്തിൽ പറയുന്നു. 

 

ജില്ലാ കളക്ടർ അധ്യക്ഷനായ ഫൗണ്ടേഷനിൽ, ജില്ലാ ജിയോളജിസ്റ്റ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, ഭൂജല വകുപ്പിലെ ജില്ലാ എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, എഞ്ചിനീയർ, ജില്ലാ എൻവിയോണ്മെന്റല് എഞ്ചിനീയർ, ജില്ലാ മെഡിക്കൽ ഓഫീസർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, സാമൂഹ്യനീതി വകുപ്പിലെ ജില്ലാ ഓഫീസർ, എം.പി, എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം, ഗ്രാമപഞ്ചായത്ത് അംഗം, ഖനി ഉടമയുടെ പ്രതിനിധി, ബന്ധിക്കപ്പെട്ട പ്രദേശത്ത് നിന്ന് പഞ്ചായത്ത് നിർദ്ദേശിക്കുന്ന മൂന്ന് പേർ, പരിസ്ഥിതി സംഘടനയുടെ പ്രതിനിധി എന്നിവരാണ് അംഗങ്ങൾ. ഖനനബാധിത പ്രദേശങ്ങളിൽ പരിഹാര പ്രവർത്തനങ്ങൾ നടത്തുന്ന ഫൗണ്ടേഷനിൽ ഖനി ഉടമയുടെ പ്രതിനിധി കൂടി ഉണ്ട് എന്നത് ശ്രദ്ധേയമാണ്.

 

ഖനന ലൈസൻസുകളും, പെർമിറ്റുകളും നൽകുമ്പോൾ ഖനി ഉടമകളിൽ നിന്ന് സ്വീകരിക്കുന്ന പണം ഉപയോഗിച്ചാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ഖനന ബാധിത പ്രദേശങ്ങളിൽ കേന്ദ്രീകൃത കുടിവെള്ള സംവിധാനം ഒരുക്കുക, മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിക്കുക, ശുചീകരണ സംവിധാനങ്ങൾ ലഭ്യമാക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്ക് മറ്റു തൊഴിലുകൾ ലഭ്യമാക്കുക, ജീവനും സ്വത്തിനും നഷ്ടപരിഹാരം നൽകുക, മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക, ബാധിക്കപ്പെട്ട ആളുകളെ പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് രക്ഷിക്കുക, സ്ഥിര ഖനന മേഖലകളിൽ പരിസ്ഥിതി നിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുക, ഖനികൾക്ക് ചുറ്റും വേലി കെട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ഉപേക്ഷിക്കപ്പെട്ട ഖനികൾ പുനഃരുപയോഗപ്രദമാക്കുക, ബാധിത പ്രദേശങ്ങളിൽ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക, ക്വാറി അപകടങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ചുമതലകളായി ചട്ടത്തിൽ പറയുന്നത്. 

 

അനിയന്ത്രിതമായ ഖനനം മൂലം തകർന്നു പോയ ഒട്ടേറെ പ്രദേശങ്ങൾ കേരളത്തിലുണ്ട്. മഹാപ്രളയത്തിന്റെ ആഘാതം വർദ്ദിപ്പിച്ചതിൽ അശാസ്ത്രീയമായ ഖനനത്തിനുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോഴും പല ജില്ലകളിലും ഖനനം അനുസ്യൂതം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഖനനബാധിത പ്രദേശങ്ങളിൽ ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ക്വാറിക്കാരുടെ തന്നെ പണം കൊണ്ട് സർക്കാർ സംവിധാനം ഒരുക്കുന്നത്. ഖനനം കൊണ്ട് ഉണ്ടാകുന്നതായി കാലങ്ങളായി പരിസ്ഥിതി പ്രവർത്തകരും സമരകേന്ദ്രങ്ങളിലെ ജനങ്ങളും പറയുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് കൂടിയാണ് ഈ ചട്ടത്തിലൂടെ സർക്കാർ അംഗീകരിക്കുന്നത്. അനിയന്ത്രിതവും അശാസ്ത്രീയവുമായ ഖനനം നിയന്ത്രിക്കാനും ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനും തയ്യാറാകാതെ ക്ഷേമ പ്രവർത്തനത്തിന് ഒരു ഫൗണ്ടേഷൻ രൂപീകരിച്ച് കൊണ്ട് കേരളത്തെ രക്ഷിക്കാനാകില്ല എന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത്. 
 

ഡിസ്ട്രിക്ട് മിനറൽ ഫൗണ്ടേഷൻ ചട്ടത്തിന്റെ പൂർണ്ണരൂപം ഇവിടെ വായിക്കാം 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment