പെരിന്തല്‍മണ്ണയിൽ അനധികൃത ഖനനം നടന്ന ക്വാറികളില്‍ റവന്യൂ സംഘത്തിന്റെ പരിശോധന




മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്കില്‍ അനധികൃത ഖനനം നടന്ന ക്വാറികളില്‍ റവന്യൂ സംഘം പരിശോധന നടത്തി. വിവിധ വില്ലേജുകളില്‍ നിന്നായി 10 ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി. ഏലംകുളം, പുലാമന്തോള്‍, മേലാറ്റൂര്‍ വില്ലേജുകളിലായിരുന്നു പരിശോധന. താലൂക്കില്‍ ചെങ്കല്‍, കരിങ്കല്‍ ഖനനം നടക്കുന്ന മിക്ക ക്വാറികള്‍ക്കും ലൈസന്‍സില്ലെന്ന് വ്യക്തമായിട്ടുണ്ട്. ജിയോളജി വിഭാഗം നല്‍കുന്ന വിവരമനുസരിച്ച്‌ താലൂക്കില്‍ ചില വില്ലേജുകളില്‍ ഒരുക്വാറിക്ക് പോലും ലൈസന്‍സില്ല.


അതേസമയം ലൈസൻസ് ഇല്ലെങ്കിലും ഖനനം നടക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെയാണ് റവന്യൂസംഘം പരിശോധനക്കിറങ്ങിയത്. എന്നാൽ, വാഹനം പിടികൂടുന്നതല്ലാതെ ഖനനം നിര്‍ത്തിവെപ്പിക്കാന്‍ നോട്ടീസ് നല്‍കുകയോ മറ്റ് നിയമനടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്.


രണ്ടാഴ്ച മുൻപ് പുലാമന്തോള്‍ ഏലംകുളം മേഖലയില്‍നിന്ന് ഏഴ് ടിപ്പറുകള്‍ പിടികൂടിയിരുന്നു. എന്നിട്ടും ഇവ ലോഡ് കൊണ്ട് വന്ന ക്വാറികൾ പൂട്ടുന്നതിനോ നോട്ടീസ് അയക്കുന്നതിനോ നടപടി ഉണ്ടായിട്ടില്ല.


തഹസില്‍ദാര്‍ പി.ടി. ജാഫറലിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ അബ്ദുല്‍ റഷീദ്, വേണുഗോപാലന്‍, രഘുനാഥ്, വല്ലഭന്‍ വില്ലേജ് ഉദ്യോഗസ്ഥരായ ഗിരീഷന്‍, കെ.പി. ജാഫര്‍ എന്നവരാണ് ഇപ്പോൾ നടന്ന റെയ്‌ഡിൽ പങ്കെടുത്തത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment