ട്രംപിന്റെ സന്ദർശനവേളയിൽ ദുര്‍ഗന്ധമകറ്റാന്‍ ദിവസവും തുറന്നുവിടുന്നത് 122.32 കോടി ലിറ്റര്‍




അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തില്‍ ദുര്‍ഗന്ധമകറ്റാന്‍ യമുന നദിയിലേക്ക് ദിവസവും 122.32 കോടി ലിറ്റര്‍ വെള്ളം തുറന്നുവിട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സെക്കന്‍ഡില്‍ 14158.5 ലിറ്റര്‍ (500 ക്യുസെക്‌സ്) വെള്ളമാണ് ഉത്തര്‍പ്രദേശ് ജലസേചന വകുപ്പ് തുറന്നുവിടുന്നത്. ട്രംപിനെ സ്വീകരിക്കാന്‍ ചേരിപ്രദേശത്ത് മതില്‍കെട്ടിയും ജനങ്ങളെ കുടിയൊഴിപ്പിച്ചും ഗുജറാത്ത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ് യു.പി സര്‍ക്കാറിന്‍റെ നടപടി.


യമുനയില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഉത്തര്‍പ്രദേശ് മാലിന്യ നിയന്ത്രണ ബോര്‍ഡിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു. ഇത് മഥുരയിലെയും ആഗ്രയിലെയും യമുനയിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തും. എന്നാല്‍ യമുനയിലെ വെള്ളം കുടിക്കാന്‍ കഴിയില്ല. പക്ഷേ നദിയില്‍നിന്നുള്ള ദുര്‍ഗന്ധം കുറയ്ക്കാന്‍ കഴിയും- അദ്ദേഹം പറഞ്ഞു.


ഫെബ്രുവരി 23 മുതല്‍ 26 വരെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഡല്‍ഹിക്ക് പുറമെ യുപിയിലെ ആഗ്രയും ഗുജറാത്തിലെ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറന്നുവിട്ട വെള്ളം മഥുരയില്‍ ഇന്നും ആഗ്രയില്‍ നാളെ ഉച്ചക്ക് ശേഷവും എത്തുമെന്ന് ജലസേചന വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ധര്‍മേന്ദ്ര സിങ് പോഘട്ട് അറിയിച്ചു.


അതേസമയം, ജലം ഒഴുക്കിവിടുന്നത് നദിക്ക് യാതൊരു പ്രയോജനവും ഉണ്ടാക്കില്ലെന്ന് യമുന നദി ശുചീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടന ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment