അമ്മയെ വിട്ട് തന്നില്ലെങ്കിൽ വണ്ടി മുന്നോട്ട് നീങ്ങില്ല ; ക്വാറി ഗുണ്ടകളെ വിറപ്പിച്ച് നാല് വയസുകാരനും ഏഴു വയസുകാരനും




നെയ്യാറ്റിന്‍കര: വീട് തകർക്കുന്ന ക്വാറിക്കെതിരെ സമരം ചെയ്ത അമ്മയെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഏഴു വയസ്സുകാരന്‍ അച്ചുവിനും , നാലു വയസ്സുകാരന്‍ കൈലാസ് നാഥിനും മറ്റു വഴികൾ ഉണ്ടായിരുന്നില്ല. എന്തും ചെയ്യാൻ മടിക്കാത്ത ക്വാറി ഗുണ്ടകൾക്ക് നടുവിലേക്ക് അവർ ഒറ്റയ്ക്ക് കയറിച്ചെന്നു. ഭീമൻ ലോറിക്ക് മുന്നിൽ സമരം തുടങ്ങി. മൂന്ന് ആവശ്യങ്ങളായിരുന്നു ആ കുട്ടികൾക്ക് ഉണ്ടായിരുന്നത്. അമ്മയെ തിരിച്ച് തരണം, വീട്ടിൽ കിടന്ന് ഉറങ്ങാൻ അനുവദിക്കണം, പഠിക്കണം. 

 

കുന്നത്തുകാല്‍ പഞ്ചായത്തിലെ ആങ്കോട് തേരണിയിലെ ഡെൽറ്റ എം സാൻഡ് എന്ന ക്വാറിയിലേക്കാണ് അച്ചുവും കൈലാസും കയറി ചെന്നത്. കഴിഞ്ഞ ശനിയാഴ്ച  പുലർച്ചെ അഞ്ച് മണിക്ക് ക്വാറിയിൽ നിന്നുള്ള കരിങ്കൽ ചീളുകൾ വീട്ടിലേക്ക് തെറിച്ച് വീണപ്പോഴാണ് തേരണം വട്ടക്കുളം സ്വദേശികളായ വസുമതി(78), അശ്വതി(28) എന്നിവര്‍ പ്രതിഷേധവുമായി പറമടയിലെത്തിയത്. രാവിലെ എട്ടു മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിൽ മാത്രമേ പാറ പൊട്ടിക്കാൻ അനുമതിയുള്ളൂ. ഇത് ലംഘിക്കുന്നതിനെ എതിർത്താണ് ഈ സ്ത്രീകൾ ക്വാറിയിലേക്ക് എത്തിയത്. ക്വാറിയിൽ അതിക്രമിച്ച് കയറി എന്ന കാരണം പറഞ്ഞ് ഏഴു മണിയോടെ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.പാറമടക്കാരുടെ ആവശ്യപ്രകാരം സ്ഥലത്തെത്തിയ മാരായമുട്ടം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിപോകുകയായിരുന്നു.


രാവിലെ ഉണർന്നപ്പോൾ അമ്മയെ കാണാതായതോടെയാണ് അയൽവാസികളിൽ നിന്ന് വിവരമറിഞ്ഞ് കുട്ടികൾ ക്വാറിയിൽ എത്തിയത്. തങ്ങളുടെ അമ്മയെ വിട്ടു തന്നില്ലെങ്കില്‍ വണ്ടി മുന്‍പോട്ടു പോകില്ലെന്ന വാശിയില്‍ കൈകോര്‍ത്ത് കുട്ടികൾ സമരം തുടങ്ങി. അമ്മയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഈ കുട്ടികള്‍ പാറകയറ്റിപ്പോകാനെത്തിയ ലോറിക്ക് മുന്നില്‍ നിലയുറപ്പിച്ചു. ഏവരെയും ഞെട്ടിച്ചത് ഏഴു വയസുകാരന്റെയും, നാലു വയസുകാരന്റെയും സമര രീതിയാണെന്ന് പരിസ്ഥിതി പ്രവർത്തകനും തണൽ വേദി ജനറൽ സെക്രട്ടറിയുമായ ഉണ്ണികൃഷ്ണൻ പറഞ്ഞു. അമ്മയ്ക്ക് വേണ്ടി ജീവന്‍ വെടിയാന്‍ പോലും തയ്യാറായി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കണ്ട മുതിര്‍ന്നവരും പ്രതിഷേധമുയർത്തി. 

 

സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ഉണ്ണികൃഷ്ണനെ റിട്ട. എസ്.ഐ ആയ ക്വാറി മാനേജർ വീരരാഘവന്റെ നേതൃത്വത്തിൽ ഗുണ്ടകൾ വളഞ്ഞു. കുട്ടികളുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഫോട്ടോകളും വീഡിയോയും ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നും ആരോപണം ഉണ്ട്. 

 

കുട്ടികളുടെ സമരം തങ്ങൾക്ക് എതിരാവുമെന്ന് കണ്ട ക്വാറി ഉടമകൾ കുട്ടികളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടെങ്കിലും അമ്മ വന്നാൽ മാത്രമേ പുറത്ത് പോകൂ എന്ന് കുട്ടികൾ നിലപാടെടുത്തു. കുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ ഇവരുടെ ബന്ധുവിനോട് ആവശ്യപ്പെട്ടെങ്കിലും കുട്ടികളുടെ അമ്മ വന്നിട്ട് കൊണ്ട് പോകാം എന്ന് പറഞ്ഞ് അവരും ക്വാറിക്ക് പുറത്ത് ഇറങ്ങി നിന്നതോടെ ക്വാറിക്കുള്ളിൽ കുട്ടികൾ മാത്രമായി. തുടർന്ന് ക്വാറി മാനേജ്‌മെന്റ് തന്നെ പോലീസ് സ്റ്റേഷനിൽ എത്തി വസുമതിയെയും അശ്വതിയെയും സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു. 

 

മൂന്നുദിവസം മുന്‍പ് തേരണി വട്ടക്കുളം പുതുവല്‍പുത്തന്‍വീട്ടില്‍ വിമലാഭായി(55) പാറമടയ്ക്ക് മുന്നിൽ  കുടില്‍കെട്ടി സമരം നടത്തിയിരുന്നു. എന്നാല്‍ രാത്രി ഹെൽമെറ്റ് ധരിച്ചെത്തിയ ഗുണ്ടകള്‍ ഇവരുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ഇവരെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. വിമലാഭായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്‌സയിലാണ്.ഇവര്‍ മാരായമുട്ടം പോലീസില്‍ പരാതി നല്‍കിയിട്ടും  കേസെടുത്തില്ല എന്നും ഉണികൃഷ്ണൻ പറയുന്നു. 


പെരുങ്കടവിള, കുന്നത്തുകാല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്താണ് തേരണിയിലെ പാറമട. സർക്കാർ ഭൂമിയിലാണ് ഇവിടുത്തെ ക്വാറി പ്രവർത്തിക്കുന്നത്. റാന്നി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് ഡെൽറ്റ എം.സാൻഡ് എന്ന കുപ്രസിദ്ധ ക്വാറി. ചരിത്രപരവും ഐതിഹ്യപരവുമായ പ്രാധാന്യമുള്ള പാണ്ഡവൻപാറയ്ക്ക് സമീപത്താണ് ഈ ക്വാറി പ്രവർത്തിക്കുന്നത്. കനലുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ല എന്ന് നിയമം ഉണ്ടായിരിക്കെയാണ് നെയ്യാർ ഡാമിന്റെ ഇടതുകര കനാലിനോട് ചേർന്നാണ് ഡെൽറ്റ ക്വാറി നിർബാധം പ്രവർത്തനം തുടരുന്നത്. 

 

ഡെൽറ്റ ക്വാറിക്കെതിരെ പ്രദേശവാസികൾ നിരന്തരം പരാതികൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തിട്ടും അധികൃതർ അവയൊന്നും പരിഗണിക്കുന്നില്ലെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കൺവീനർ ഷാജി പെരുങ്കടവിള പറഞ്ഞു. കഴിഞ്ഞ ദിവസം ഈ ക്വാറിക്കെതിരെ പരാതി നൽകിയ സുനിൽകുമാർ എന്നയാളോട് ക്വാറി ഉടമയുടെ സ്ഥലത്ത് അയാൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം ഇടപെടാനാകില്ല എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും ഷാജി വ്യക്തമാക്കി. സർക്കാർ ഭൂമി കയ്യേറിയതിനെ കുറിച്ച് വിജിലൻസ് നടത്തിയ പരിശോധനയിൽ സർവ്വേ നടത്തി ഭൂമി കണ്ടെത്തണമെന്ന് റിപ്പോർട്ട് നൽകിയെങ്കിലും ഇത് വരെ നടപടി ഒന്നും ഉണ്ടായിട്ടില്ല. മുൻ ആർ.ഡി.ഓ ഈ സ്ഥലം സന്ദർശിച്ച് നിരവധി ക്രമക്കേടുകൾ കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നതായും ഷാജി ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. ക്വാറിക്കെതിരെ സമരം ചെയ്യുന്നവർക്ക് നേരെ വധഭീഷണി മുഴക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് നിത്യ സംഭവമാണെന്നും സമരങ്ങളെ സ്വാധീന ശേഷി ഉപയോഗിച്ച് അടിച്ചമർത്തുകയാണ് ചെയ്യുന്നതെന്നും ഷാജി ആരോപിക്കുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment