ഗ്ലാമറുള്ള പുഴയിൽ മാത്രം മതിയോ ദുരന്തനിവാരണം ? വെള്ളത്തിൽ മുങ്ങിയ ചാലക്കുടിപ്പുഴയോരത്തെ മനുഷ്യർ ചോദിക്കുന്നു




ഇടുക്കി, ഇടമലയാർ, ശബരിഗിരി ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന മുൻകരുതലുകൾ ചാലക്കുടിപ്പുഴ തടത്തിൽ കാണിക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറു ഡാമുകളാണ് ചാലക്കുടിപ്പുഴയിലേക്ക് തുറന്നു വിട്ടത്. എന്നാൽ ഇടുക്കിയുടെയോ, ഇടമലയാറിന്റെയോ കാര്യത്തിൽ കാണിക്കുന്ന ജാഗ്രത ചാലക്കുടിപ്പുഴ തടത്തിൽ താമസിക്കുന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ കാണിക്കുന്നില്ല എന്നാണ് ഉയരുന്ന പരാതി. പെരിയാറിലേക്ക് ഇടമലയാർ ഡാമിൽ നിന്നും 164 ക്യൂമെക്സ് തോതിൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിൽ 
 ഈ മഴക്കാലത്ത് പരമാവധി ഒരു ദിവസം ഏകദേശം 450 ക്യുമക്സ് തോതിൽ വെള്ളം തുറന്നു വിട്ട  ചാലക്കുടി  പുഴത്തടത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും പ്രവർത്തിച്ചില്ല എന്നാണ് ആക്ഷേപം. 

 


"കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 6 -7 തവണ ജില്ലാ ഭരണകൂടത്തോട് മഴ കുറവുള്ള സമയങ്ങളിൽ ഡാമുകളിൽ നിന്ന് കൺട്രോൾഡ് റിലീസ് നടത്തി വലിയ മഴ വരുമ്പോൾ അധിക ജലം അണക്കെട്ടുകളിൽ സംഭരിക്കാൻ സാഹചര്യം ഒരുക്കണം എന്നും പ്രളയം സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് കൊടുക്കണം എന്നും ആവശ്യപ്പെടുന്നു. പക്ഷേ യാതൊരു നടപടിയും ഇല്ല. " പരിസ്ഥിതി പ്രവർത്തകനും ചാലക്കുടി പുഴയോരത്ത് താമസിക്കുന്നയാളുമായ പ്രേംകുമാർ പറയുന്നു. 

 

പെരിയാറിലേക്ക് ഇടമലയാർ ഡാമിൽ നിന്നും 164 ക്യൂമെക്സ് തോതിൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചപ്പോൾ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പുഴയിൽ ഓരോയിടത്തും വെള്ളം ഉയരാവുന്ന കണക്കും പറഞ്ഞിട്ടുണ്ട് . എന്നാൽ ചാലക്കുടിപ്പുഴയിൽ എല്ലാ ഡാമുകളും (6 എണ്ണം) ദിവസങ്ങളായി നിറഞ്ഞൊഴുകുന്നു
കഴിഞ്ഞ ദിവസം  പുഴയിൽ അധികമായി പെരിങ്ങൽകുത്ത് ഡാമിൽ നിന്നും തുറന്നു വിട്ടത് 150 ക്യുമക്സിലധികം (13MCM Spill) വെള്ളമാണ്. ഈ മഴക്കാലത്ത് പരമാവധി ഒരു ദിവസം ഏകദേശം 450 ക്യുമക്സ് തോതിൽ വെള്ളം തുറന്നു വിട്ടു. പല ദിവസങ്ങളിലും ദിവസം 200 ക്യുമക്സിലധികം വെള്ളം തുറന്നു വിട്ടു.
ഒരു പൊതു മുന്നറിയിപ്പും ഉണ്ടായില്ല.ഒരു ദുരന്ത അതോറിറ്റിയും വന്നില്ല.കുന്നുകര - പുത്തൻവേലിക്കരയിൽ വെള്ളപ്പൊക്കമുണ്ടായി. ഗ്ലാമറുള്ള - മീഡിയാ അറ്റൻഷനുള്ള പുഴയിലേ ദുരന്തനിവാരണം പ്രവർത്തിക്കുകയുള്ളോ ? ചാലക്കുടി പുഴ സംരക്ഷണ സമിതിയിലെ രജനീഷ് ചോദിക്കുന്നു. 

 

വൈദ്യുതി വകുപ്പിന്റെ വലിയ അണക്കെട്ടുകളുടെ പട്ടികയിൽ തന്നെയുള്ള കേരള ഷോളയാറിൽ പോലും ഇടുക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പിന്തുടരുന്ന മുന്നറിയിപ്പുകളുടെയും മുന്നൊരുക്കങ്ങളുടെയും നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി റവന്യൂ മന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെങ്കിൽ ജൂലൈ 31 നുണ്ടായ പ്രളയം ഉണ്ടാകില്ലായിരുന്നു. 40 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് പെരിങ്ങൽക്കുത്ത് ഡാമിൽ നിന്ന് ജൂലൈ 31 ന് ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടത്. ഇടുക്കി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്വീകരിക്കുന്ന കൺട്രോൾഡ് റിലീസ് നടത്തിയിരുന്നെങ്കിൽ ഇത്രയും നീരൊഴുക്ക് പെട്ടെന്ന് ഉണ്ടാവില്ലായിരുന്നു എന്നും സമിതി ചൂണ്ടിക്കാട്ടുന്നു. 

 

പെരിങ്ങൽക്കുത്തിൽ നിന്ന് പുറത്തുവരുന്ന വെള്ളവും അതിന് താഴെയുള്ള പ്രദേശങ്ങളിൽ മഴപെയ്ത് ഉണ്ടാകുന്ന വെള്ളവും ചേർന്നുണ്ടാകുന്ന നീരൊഴുക്കാണ് കീഴ്‌നദീതടപ്രദേശങ്ങളിൽ ഉണ്ടാകുന്നത്. ഇവിടെ 5 സെന്റിമീറ്റർ മഴ പെയ്താൽ, ഡാമിൽ നിന്നുള്ളത് കൂടാതെ 25 ലക്ഷം ഘനമീറ്റർ ജലം അന്നമനട, പാറക്കടവ് ഭാഗങ്ങളിൽ എത്തുമ്പോൾ ഉണ്ടാവും. ഓരോ സമയത്തും പുഴയിൽ ജലനിരപ്പ് എത്രവരെ ഉയരം എന്നത് സംബന്ധിച്ച് വിശദമായ ചാർട്ട് തയാറാക്കി അതിന്റെ അടിസ്ഥാനത്തിൽ മുന്നറിയിപ്പ് സംവിധാനങ്ങളും, പ്രാദേശികമായ മുന്നൊരുക്കങ്ങളും നടത്തണമെന്നും, ചാലക്കുടി പുഴയിലെ ആറു ഡാമുകളും കൺട്രോൾഡ് റിലീസ് നടത്തി പെട്ടെന്നുണ്ടാകുന്ന പ്രളയജലത്തെ സംഭരിക്കാനുള്ള ശേഷിയിൽ നിലനിർത്തണമെന്നും സമിതി ആവശ്യപ്പെടുന്നു. 

 

കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ചാലക്കുടി പുഴത്തടത്തിലുള്ള നിരവധി പഞ്ചായത്തുകൾ പ്രളയക്കെടുതികൾ അനുഭവിക്കുകയാണ്. വെള്ളം കയറിക്കൊണ്ടിരിക്കുന്ന സമയത്താണ് പേരിനു വേണ്ടിയുള്ള മുന്നറിയിപ്പുകൾ ഉണ്ടാകുന്നതെന്നും പ്രദേശവാസികൾ പറയുന്നു. ഒരു ഡാം തുറക്കുമ്പോൾ സ്വീകരിക്കുന്ന മുന്നറിയിപ്പുകളും മുൻകരുതലുകളും ആറു ഡാമുകൾ തുറന്നുവിടുന്ന ചാലക്കുടി പുഴയിൽ കൂടി നടപ്പിലാക്കണമെന്നാണ് ഉയരുന്ന ആവശ്യം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment