ക്വാറി മാഫിയയെ സഹായിക്കാൻ 20 ഉരുൾപൊട്ടലുകൾ ഉണ്ടായ പ്രദേശം തിരിഞ്ഞു നോക്കാതെ അധികൃതർ




ക്വാറി മാഫിയ പൊട്ടിച്ച് ഇല്ലാതാക്കിയ തൃശൂർ ജില്ലയിലെ വട്ടപ്പാറയിൽ ഈ പ്രളയകാലത്ത് ഉണ്ടായത് 20 ലധികം ഉരുൾ പൊട്ടലുകൾ. ഇത്രയധികം ഉരുൾപൊട്ടലുകൾ ഉണ്ടായ ഈ പ്രദേശത്തേക്ക് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും, ക്വാറി മാഫിയയെ സഹായിക്കാനുള്ള പ്രാദേശിക രാഷ്ട്രീയക്കാരുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നു. ഉരുൾപൊട്ടലിൽ  ആറു വീടുകൾ പൂർണ്ണമായും നാൽപ്പതിലധികം വീടുകൾ ഭാഗികമായും തകർന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശമാണ് പീച്ചിക്കടുത്തുള്ള വട്ടപ്പാറ മത്തായിച്ചിറ പ്രദേശം. ഒരു വർഷം മുൻപ് വരെ ഇവിടെ ഒരു കിലോമീറ്റർ ചുറ്റളവിൽ 20 ക്വാറികളാണ് പ്രവർത്തിച്ചിരുന്നത്. 

 


ശക്തമായ ജനകീയ സമരത്തെ തുടർന്ന് ക്വാറികൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. എന്നാലും ലക്ഷക്കണക്കിന് ലിറ്റർ  ജലമാണ് മലമുകളിലെ ക്വാറികളിൽ കെട്ടി നിൽക്കുന്നതെന്നും ഏതു നിമിഷവും പൊട്ടാവുന്ന ഒരു ജലബോംബ് പോലെ ഇത് തങ്ങളുടെ തലക്ക് മുകളിൽ നിൽക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. 

 

തൃശൂർ ജില്ലയിൽ തന്നെ വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് ഇവിടെ ഉണ്ടായതെങ്കിലും ഗവണ്മെന്റ് അധികൃതർ ഇതുവരെ ഇങ്ങോട്ട് തിരഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശവാസിയായ ജോബി പറയുന്നു. ക്വാറികൾ വീണ്ടും തുറക്കാനുള്ള നീക്കത്തിന് ഒത്താശ ചെയ്യാനാണ് ഇതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. നിലവിലെ സ്ഥിതി വിലയിരുത്തി റിപ്പോർട്ടുകൾ സമർപ്പിച്ചാൽ ക്വാറി മാഫിയക്ക് പിന്നീട് ഖനന പ്രവർത്തനങ്ങൾ നടത്താൻ കഴിയാതെ വരും എന്നുള്ളത് കൊണ്ടാണ് ആരും ഇവിടെ വരികയോ പഠനം നടത്തുകയോ ചെയ്യാത്തത്. പ്രദേശം മുഴുവൻ വിണ്ടു കീറിയിരിക്കുന്ന അവസ്ഥയാണ്. ഇനിയൊരു മഴയുണ്ടായാൽ ഈ പ്രദേശം തന്നെ ഭൂമുഖത്ത് നിന്ന് ഇല്ലാതാവുന്ന അവസ്ഥയാണ്. ജോബി പറയുന്നു. ഇതിനേക്കാൾ കുന്നിൻ ചെരുവായ തൊട്ടടുത്ത പ്രദേശങ്ങളിൽ ഉണ്ടാകാത്ത വിധമുള്ള നാശനഷ്ടം വട്ടപ്പാറയിൽ മാത്രം ഉണ്ടായത് അനിയന്ത്രിതമായ ഖനനം ഉണ്ടാക്കിയ ആഘാതം കൊണ്ടാണെന്നും ഇവർ കരുതുന്നു. 

 

വട്ടപ്പാറയെ  വച്ച് നോക്കുമ്പോൾ ഇതിന്റെ ഒരംശം പോലും നാശനഷ്ടങ്ങൾ സംഭവിക്കാത്ത തെട്ടടുത്ത പഞ്ചായത്തിൽ ജില്ലാ കളക്ടറും, ചീഫ് സെക്രട്ടറിയും വന്നിട്ടും  വില്ലേജ് ഓഫീസർ മാത്രമാണ് വട്ടപ്പാറ ദുരന്തഭൂമി സന്ദർശിച്ചിട്ടുള്ളത്. നിയമസഭാ പരിസ്ഥിതി കമ്മിറ്റി സ്ഥലം സന്ദർശിക്കാൻ വരുന്നതിനും മുൻ പഞ്ചായത്ത് അംഗം കൂടിയായ പ്രാദേശിക കോൺഗ്രസ് നേതാവ് എതിര് നിൽക്കുകയാണെന്നും ആരോപണം ഉയരുന്നു. 1976 ൽ ഉരുൾപൊട്ടി 10 പേർ മരിച്ച സ്ഥലമാണിത്. ഇനിയൊരു ദുരന്തമുണ്ടാകുന്നത് വരെ കാത്തിരിക്കാതെ ശാസ്ത്രീയമായ പഠനങ്ങൾ നടത്തി, അനധികൃത പാറ ഖനനം തുടരാനുള്ള ക്വാറി മാഫിയയുടെ നീക്കങ്ങൾക്ക് തടയിട്ട് വട്ടപ്പാറയെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment