ടിപ്പറിടിച്ച് മൂന്ന് വയസുകാരൻ മരിച്ച സംഭവം ; സമയം തിരുത്തി പോലീസ് പ്രതികളെ സഹായിക്കുന്നതായി ആരോപണം




നിയന്ത്രണം ലംഘിച്ച് ചീറിപ്പാഞ്ഞ ടിപ്പർ ലോറിയിടിച്ച്  മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പോലീസ് പ്രതികളെ സഹായിക്കുന്നതായി ആക്ഷേപം. സ്‌കൂൾ സമയത്ത് രാവിലെ 9 മുതൽ 10 വരെ ടിപ്പർ ലോറികൾ ഓടാൻ പാടില്ല എന്നാണ് നിയമം. ഇത് മറികടക്കാൻ അപകടസമയത്തിൽ മാറ്റം വരുത്തി പോലീസ് ടിപ്പർ ഉടമകളെ സഹായിക്കുന്നതായാണ് പരാതി.  ചൊവ്വാഴ്ഴ്ച രാവിലെ 9.15 ന് ഉണ്ടായ അപകടം 8 .50 നാണ് നടന്നതെന്നാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. 

 


വെള്ളറക്കാട് -തിപ്പലശ്ശേരി റോഡിൽ മണ്ണ് കയറ്റി അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. നേപ്പാൾ സ്വദേശിയായ ജയറാമിന്റെ മകൻ അലീഷാണ് മരിച്ചത്. ചൊവ്വാഴ്ഴ്ച രാവിലെ 9.15 ഓടെ ഇവർ താമസിക്കുന്ന വീടിന് മുന്നിൽ വെച്ചാണ് അപകടമുണ്ടായത്. സഹോദരൻ അനിത്തിനെ സ്കൂൾ ബസിൽ കയറ്റി വിടുന്നതിനായി അമ്മയോടൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ചത്.  

 


അനധികൃതമായി മണ്ണ് കയറ്റി അമിത വേഗത്തിൽ വന്നിരുന്ന ടിപ്പർ ലോറി അലീഷിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എരുമപ്പെട്ടി എസ്.ഐ. സുബിന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തു. അപകടത്തെ തുടർന്ന് ഇതുവഴി സഞ്ചരിച്ചിരുന്ന ടിപ്പർ ലോറികൾ നാട്ടുകാർ തടഞ്ഞു.ലോറി ഡ്രൈവർ ചാലിശേരി സ്വദേശി സവാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഴവൂരിൽ പ്രവർത്തിക്കുന്ന മെറ്റൽ ക്രഷറിലെ ജീവനക്കാരനാണ് അലീഷിന്റെ പിതാവ് ജയറാം. 

 

സ്‌കൂൾ സമയത്ത് നിയന്ത്രണം ലംഘിച്ച് പായുന്ന ടിപ്പർ ലോറികൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 41 കുട്ടികളുടെ ജീവനാണ് അപഹരിച്ചതെന്ന് കേരള പോലീസ് തന്നെ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സ്‌കൂൾ സമയം ലംഘിച്ച് ഓടുന്ന ടിപ്പർ ലോറികൾ തടയാൻ കർശന നടപടിയെടുക്കണമെന്നും ഡിജിപി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് മറികടക്കാൻ ടിപ്പർ ലോറിക്കാർക്ക് വേണ്ടി പോലീസ് ഒത്താശ ചെയ്യുകയാണെന്ന ആരോപണമാണ് ഉയരുന്നത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment