ടെക്‌നോപാർക്കിൽ ഏക്കറുകണക്കിന് തണ്ണീർത്തടം നികത്തുന്നു




നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതിയുടെ മറവിൽ ടെക്‌നോപാർക്കിൽ ഏക്കറു കണക്കിന് തണ്ണീർത്തടം നികത്തുന്നു. ടെക്‌നോപാർക്ക് ഫെയ്‌സ് ത്രീയിൽ കുശാർമുട്ടം വയലുകളാണ് സമീപത്തുള്ള കുന്നിടിച്ച് മണ്ണെടുത്ത് നികത്തുന്നത്. ടോറസ് എന്ന കമ്പനിക്ക് വേണ്ടി പൊതു ആവശ്യത്തിനെന്ന പേര് പറഞ്ഞാണ് നിലം നികത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. നെൽവയൽ നീർത്തട സംരക്ഷണ നിയമം നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ ടോറസ് കമ്പനിക്ക് നിലം നികത്താൻ കഴിയുന്നില്ലെന്നും അത് കൂടി പരിഗണിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

ഈ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് യാതൊരു പഠനങ്ങളും നടത്താതെ അനുമതിയുള്ളതിനേക്കാൾ എത്രയോ ഇരട്ടി നെൽവയൽ നികത്തികൊണ്ടിരിക്കുന്നത്. പത്തേക്കറോളം വരുന്ന ഒരു കുളം ഉൾപ്പെടെ ടോറസ് എന്ന കമ്പനിക്ക് വേണ്ടിയാണെന്നും പൊതു ആവശ്യമാണെന്നും പറയുന്നുണ്ടെങ്കിലും ടോറസ് എന്ന കമ്പനിയുമായി ടെക്‌നോപാർക്ക് ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. 

 

 

താൽക്കാലികമായി തട്ടിക്കൂട്ടിയ മൂന്ന് കമ്പനികളുടെ പേരിലാണ് ഇപ്പോൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ആൻഡ് റിസർച്ച് കൗൺസിൽ ഇന്ത്യയുടെ സഞ്ജീവ് എസ. ജെ പറയുന്നു. അനുമതി ഇല്ലാത്ത പ്രദേശം കൂടി ഇവർ മണ്ണിട്ട് നികത്തുകയാണ്. നാഷണൽ വെറ്റ്ലാൻഡ് ഇൻവെന്ററിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമാണ് യാതൊരു പഠനവും കൂടാതെ നികത്തുന്നത്. 34 സെന്റ് നികത്താൻ മാത്രമാണ് അനുമതി ഉള്ളതെന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്തമാണെന്നും സഞ്ജീവ് പറയുന്നു. 

 

 

പ്രളയത്തിന്റെ സമയത്ത് നെൽവയൽ നികത്തിയ സ്ഥലത്ത് വെള്ളം പൊങ്ങുകയും മന്ത്രി കടകംപള്ളി സുരേന്ദ്രനും കളക്ടറും ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയാണ് വെള്ളം പുറത്തേക്കൊഴുക്കാനുള്ള മാർഗ്ഗം പൊട്ടിച്ച് വിട്ടത്. അന്ന് അനധികൃത നിലം നികത്തലിനെതിരെ നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് തുമ്പ എസ്.ഐ തന്റെ മൊബൈൽ ഫോൺ പിടിച്ച് വാങ്ങി അതിലുള്ള ഡാറ്റ മുഴുവൻ നശിപ്പിച്ച് കളഞ്ഞതായും സഞ്ജീവ് പറയുന്നു. നിരവധി ഇനം പക്ഷികളടക്കം  അപൂർവ്വമായ ജൈവവൈവിധ്യമുള്ള പ്രദേശമാണ് ഇപ്പോൾ മണ്ണിട്ട് നികത്തുന്നത്. 

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment