ലോക ഭൗമദിനവും ആശങ്കയും 




ആഗോളതലത്തിൽ ഭൂമിയെ ഇല്ലാതാക്കുന്ന താപനം, മലിനീകരണം, വന നശീകരണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇത്തവണയും ലോകം ഭൗമദിനം ആഘോഷിക്കുന്നത്‌. ഇന്ന് നടക്കുന്ന ബോധവൽക്കരണപരിപാടികളിൽ 192 രാജ്യങ്ങളിലായി ഒരു കോടി പ്രവർത്തകർ ഭാഗമാകും. ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെ എത്തിക്കാനാണ് ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നൽകുന്നതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.


പരിസ്ഥിതി സംരക്ഷണത്തിന്റെ ഐക്യപ്പെടലാണ് ലോക ഭൗമ ദിനം (World Earth Day). 1970 ഏപ്രിൽ 22നായിരുന്നു ആദ്യ ഭൗമ ദിനത്തിന് തുടക്കമിട്ടത്. 1969 ൽ സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന UNESCO സമ്മേളനത്തിൽ സമാധാന പ്രവർത്തകനായ ജോൺ മക്കോണെൽ(John Mc Connell)ഭൂമിക്കും സമാധാനത്തിനുമായി ഒരു ദിവസം നിർദ്ദേശിച്ചു. 1970 മാർച്ച്‌ 21 നായിരുന്നു. പ്രകൃതിയുടെ ഈ ദിനം പിന്നീട് മക്കോണൽ എഴുതിയ ഒരു കത്തിലൂടെ അനുവദിക്കുകയും ഐക്യരാഷ്ട്രസഭയിൽ സെക്രട്ടറി ജനറൽ യു താന്ത്(U.Thant) ഒപ്പിടുകയും ചെയ്തു. ഒരു മാസത്തിനുശേഷം അമേരിക്കൻ ഐക്യനാടുകളിലെ സെനറ്റർ ഗെയ്ലോർഡ് നെൽസൺ(Gaylord Nelson)1970 ഏപ്രിൽ 22 ന് പരിസ്ഥിതിയുടെ രാഷ്ട്രീയം പറയാനുള്ള ആശയം മുന്നോട്ടുവച്ചു.


ഡെനിസ് ഹെയ്‌സ്(Denis Hayes)എന്ന യുവ പരിസ്ഥിതി പ്രവർത്തകനെ കോർഡിനേറ്ററായി നിയമിച്ചു. നെൽസണും ഹെയ്‌സും ഈ വാർത്തമാനത്തെ 'ഭൗമദിനം' എന്ന് പേരുമാറ്റി. ഡെനിസും കൂട്ടരും ഈ സംഭവത്തെ യഥാർത്ഥ ആശയത്തിനപ്പുറത്തേക്ക് വളർത്തിയെടുത്തു. 20 ദശലക്ഷത്തിലധികം ആളുകൾ തെരുവുകളിൽ ഒഴുകിയെത്തി, ആദ്യത്തെ ഭൗമദിനം ചരിത്രം അടയാളപ്പെടുത്തിയ ദിനമായി. 2021ലെ ഭൗമദിന പ്രതിപാദ്യ വിഷയം നമ്മുടെ ഭൂമിയെ വീണ്ടെടുക്കുക(Restore our Earth)എന്നതാണ്.


കഴിഞ്ഞ ഒരു വർഷത്തിൽ ഏറെയായി തുടരുന്ന വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇപ്രാവശ്യം ലോക ഭൗമദിനം കടന്നെത്തുന്നത്. ജനങ്ങളിൽ പരിസ്ഥിതിയെ കുറിച്ച്‌ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഭൗമ ദിനാചരണത്തിന് 51 ആണ്ട് പൂർത്തിയാകുമ്ബോൾ, കുഞ്ഞൻവൈറസ് ലോകത്തെ മുഴുവൻ വിറപ്പിക്കുന്ന ഭീതിദമായ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തിലെ സകല രാജ്യങ്ങളേയും ആയുധ ശക്തികൊണ്ടും പണാധിപത്യം കൊണ്ടും ചൊൽപ്പടിക്ക് നിർത്തിയിരുന്ന ലോക പൊലീസ് ചമഞ്ഞിരുന്ന അമേരിക്കയാണ് ഏറ്റവും വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നതെന്നത് പുതിയ ചിന്തകൾക്ക് വഴി തുറക്കുന്നു.


ജീവ സാന്നിധ്യം കൊണ്ട് വേറിട്ടു നിൽക്കുന്ന 4600 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭൂമിയിൽ ഇതിനു മുൻപും ചില പ്രത്യേക കാലഘട്ടങ്ങളിൽ പ്രത്യേക ഇനം ജീവജാലങ്ങൾക്ക് വംശനാശം നേരിട്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഏറെ വികാസം പ്രാപിച്ച ജീവിവർഗ്ഗമായ മനുഷ്യന് തന്നെ വലിയ ഭീഷണി നേരിടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്. 31 ലക്ഷത്തിലേറെ ആളുകൾ ആണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. അനേക ലക്ഷങ്ങൾ വലിയ ഭീതിയിലാണ്


വൈറസിന് രാജ്യാതിർത്തികളോ രാഷ്ട്രീയമോ ജാതി-മത ചിന്തകളോ സാമ്ബത്തിക വേർതിരിവോ ഒന്നും ബാധകമല്ലെന്ന് ബോധ്യപ്പെടുത്തും വിധം ചെറിയ ദ്വീപ് രാജ്യങ്ങളിൽ ഒഴികെ എല്ലായിടത്തും ആയത് എത്തിയിരിക്കുന്നു. ഇതിൽ നിന്നും ഒരു പാട് പാഠങ്ങൾ നാം പഠിക്കേണ്ടിയിരിക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന്നാധാരം ഓസോൺ പാളിയും ഹരിതാലയ വാതകങ്ങളുമാണെന്ന് നമുക്കറിയാം. ഇവ രണ്ടും ഇന്ന് ഭീഷണി ഉയർത്തുന്ന അവസ്ഥയിലാണ്. 


വികസനത്തിന്റെ പേരിൽ നാം അന്തരീക്ഷത്തിലേക്ക് പുറന്തള്ളിയ കാർബൺ ഡയോക്‌സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ ആഗോളതാപനത്തിനും കാലാവസ്ഥ വ്യതിയാനത്തിനും ഓസോൺ ശോഷണത്തിനും കാരണമായി തീർന്നു. ഓസോൺ പാളിയില്ലാത്ത ഭൂമിയിൽ ജീവൻ നിലനിൽക്കുക പ്രയാസമായിരിക്കും. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഉൾപ്പെടെയുള്ള വിഷരശ്മികൾ ഭൂമിയിൽ നേരിട്ട് പതിക്കുന്ന സാഹചര്യമുണ്ടാകും. ആഗോള താപനത്തിന്റെ ദുരന്തഫലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞുമലകളുടെ ഉരുകൽ. കഴിഞ്ഞ 100 വർഷത്തിനിടയിൽ 10 മുതൽ 25 സെ.മീറ്റർ വരെ മഞ്ഞുരുകി തീർന്നിരിക്കുന്നു. 2000 ത്തോടെ ഹിമാലയൻ മേഖലകളിൽ 1970 കളിലേതിനേക്കാൾ 15% മഞ്ഞു മലകൾ കുറഞ്ഞതായാണ് കണക്ക്. 2100 ഓടെ ഈ കുറവ് 50% ആകും എന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നൽകുന്നു. മാലിദ്വീപ് ഉൾപ്പെടെയുള്ള ദ്വീപ് രാഷ്ട്രങ്ങളും മഞ്ഞു മലകളാൽ മൂടപ്പെട്ട നേപ്പാൾ പോലുള്ള രാജ്യങ്ങളും സമൂഹ മന:സാക്ഷി ഉണർത്താൻ ചില പ്രതീകാത്മക പ്രതിഷേധങ്ങൾ നടത്തി കഴിഞ്ഞു. എന്നാൽ ഇത്തരം പ്രതിഷേധങ്ങളെ ഒന്നും മുഖവിലക്കെടുക്കാൻ ടൺ കണക്കിന് ഹരിതാലയ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളുന്ന വികസിത രാജ്യങ്ങൾ തയ്യാറാവുന്നില്ല.


ഇതോടൊപ്പം തന്നെ, സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ചൂട് വർദ്ധിക്കുന്നതും നമ്മെ ആശങ്കകുലരാക്കുന്നു. സമുദ്ര താപനിലയിൽ ഉണ്ടാകുന്ന ചെറിയ വർദ്ധന പോലും മത്സ്യങ്ങളുടേയും മറ്റ് ജലജീവികളുടേയും നിലനിൽപ്പിന് ഭീഷണിയാകുമെന്ന് കാലാവസ്ഥ മാറ്റത്തെ കുറിച്ചുള്ള അന്താരാഷ്ട്ര സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്രജല വിതാനം നേരിയ തോതിൽ ഉയർന്നാൽ പോലും പല ദ്വീപ് രാജ്യങ്ങളും കടലിനടിയിൽ അകപ്പെടും. ഉപദ്വീപായ നമ്മുടെ രാജ്യത്തും വലിയ തോതിലുള്ള കഷ്ട നഷ്ടങ്ങൾ ഉണ്ടാവും. ജീവനും, സ്വത്തിനും ഇതു മൂലമുണ്ടാവുന്ന നഷ്ടങ്ങൾ വിവരണാതീതമായിരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment