കല്‍ക്കരി ഖനനം എന്ന മരണകിണറിനു പിന്നിലെ പ്രകൃതി ചൂഷണവും മനുഷ്യാവകാശ ലംഘനങ്ങളും 




മേഘാലയയില്‍ നടന്നുവന്നിരുന്ന കല്‍ക്കരി ഖനനം നിരോധിച്ചിത് 2014 ലാണ്.  ഡിസംബര്‍ 13ന് ഖനനത്തില്‍ ഏര്‍പ്പെട്ട 15 തൊഴിലാളികള്‍ 320 അടി താഴ്ച്ചയില്‍ അകപെടുകയും ഗുഹയില്‍ 70 അടി വെള്ളം ഉയരുകയും ചെയ്തു. ഇന്നും അവരെ പുറത്തെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. നിരോധനം ഏര്‍പെടുത്തിയ നാട്ടിലുണ്ടായ ഈ സംഭവം നിയമലംഘനങ്ങളുടെ പട്ടികയില്‍ പെട്ട നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രം.


രാജ്യത്തെ ഏറ്റവും അധികം അഴിമതിയും ഒപ്പം മനുഷ്യാവകാശ ലംഘനങ്ങളും നടന്നുവരുന്ന മേഖല ഖനന രംഗമാണ്. ലോകത്തെ തന്നെ ഏറ്റവും അധികം ധാതു മണലുകള്‍ നിറഞ്ഞ നമ്മുടെ രാജ്യത്ത് 80 ലധികം ഘടകങ്ങളാണ് മണ്ണില്‍ അടങ്ങിയിരിക്കുന്നത്. ചവറ മുതല്‍ ഹിമാലയം വരെ ലഭ്യമായ ഇത്തരം ധാതുക്കളുടെ കുഴിച്ചെടുക്കല്‍, മൂല്യ അതിഷ്ട്ടിത ഉത്പന്നങ്ങളാക്കി മാറ്റല്‍, അതിന്‍റെ ദേശിയ-വിദേശ മാര്‍ക്കറ്റിംഗ് മുതലായവ ഉത്തരവാദിത്തത്തോടെ സര്‍ക്കാര്‍ നടത്തിയാല്‍ ആ മേഖലയിലെ 10 വര്‍ഷത്തെ വരുമാനം കൊണ്ട് ഇന്ത്യന്‍ ജനങ്ങളുടെ ഒട്ടുമിക്ക സാമ്പത്തിക പരാധീനതകളും പരിഹരിക്കുവാന്‍ കഴിയും.എന്നാല്‍ വിരലിലെണ്ണാവുന്ന ചില ഇന്ത്യക്കാരെയും അന്തര്‍ദേശിയ കുത്തകളില്‍ ചിലരേയും മാത്രം സഹായിക്കുന്ന സര്‍ക്കാര്‍ സമീപനങ്ങള്‍ കേരളത്തിലും തുടരുകയാണ്. 


ബല്ലാരിയെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റെഡ്‌ഡി സഹോദരങ്ങള്‍ മുതല്‍ മുന്‍ ആക്രിക്കച്ചവടക്കാരന്‍ അനില്‍ അഗര്‍വാള്‍ (വേദാന്ത കമ്പനി) അംബാനി, അദാനിയും എസ്സാറും ജിണ്ടാലും ടാറ്റ അങ്ങനെ നീളുന്ന ആളുകള്‍ നമ്മുടെ മണ്ണില്‍ നിന്നും കൈക്കലാക്കുന്ന  സമ്പത്തിന്‍റെ കണക്കുകള്‍ പതിനായിരം കോടികളിലൂടെയെ പറയുവാന്‍ കഴിയൂ. അത്തരം കൊള്ളകളില്‍ ചെറുകിടക്കാരുടെ പ്രവര്‍ത്തി മണ്ഡലങ്ങളില്‍ പെടുന്ന സംസ്ഥാനങ്ങളാണ് കേരളവും മേഘാലയായും .

 
മേഘാലയാ സംസ്ഥാനത്ത് നടക്കുന്ന ചെറുകിട കല്‍ക്കരി ഖനനം rat hol(എലി മാടം) രീതിയിലുള്ളതാണ്. മുകളില്‍ നിന്നും ലംബമായി 5 മുതല്‍ 100 മീറ്റര്‍ വരെ കുഴികള്‍ കുഴിച്ചു കല്‍ക്കരി അറകളില്‍ എത്തി,അവിടെ നിന്നും പാര്‍ശ്വങ്ങളിലേക്ക് വഴികള്‍ ഉണ്ടാക്കി കല്‍ക്കരി പുറത്തെ ത്തിക്കുന്നു. 2300 നടുത്ത് ഖനന യുണിറ്റുകള്‍ ജെയിന്‍ട്ടാ, തെക്കന്‍ ഗാരോ മലകളില്‍ ഉണ്ട്.  അനധികൃത ഘനനങ്ങള്‍  മേഘങ്ങളുടെ താഴ്വരയുടെ നിലനില്‍പ്പിനെ തന്നെ അപകടത്തിലെത്തിച്ചു. ലോകത്തെ ഏറ്റവും അധികം മഴ പെയ്യുന്ന മാവ്വ്സന്‍റാം, ചിറാപുഞ്ചി(11500 mm) എന്നീ സ്ഥലങ്ങള്‍ ഉള്‍പെടുന്ന സംസ്ഥാനം ജലക്ഷാമത്തിലും മണ്ണൊലിപ്പിലും ബുദ്ധിമുട്ടുകയാണ്..കല്‍ക്കരി ബംഗ്ലാദേശിലേക്ക് കടത്തി കള്ളകടത്തും അഴിമതിയും വൻതോതിൽ നടക്കുന്നതായി സർക്കാർ സമ്മതിച്ചിരുന്നു . ഇതിന്‍റെ ഒക്കെ പശ്ചാത്തലത്തില്‍ ദേശിയ ഹരിത ട്രിബ്യുണല്‍ 2014 മുതല്‍ ഘനനം നിരോധിച്ചു. സുപ്രീംകോടതി പ്രസ്തുത നിര്‍ദ്ദേശം അംഗീകരിക്കുകയും ചെയ്തു. ഖനനം ചെയ്തെടുത്ത  ഒന്നേമുക്കാല്‍ ലക്ഷം ടൺ കല്‍ക്കരി കൊണ്ടുപോകുവാന്‍ കോടതി ജനുവരി 31 വരെ നല്‍കിയ അനുവാദത്തിന്‍റെ മറവില്‍ നടന്ന അനധികൃത ഖനനമാണ് അര പട്ടിണിക്കാരായ 3 പേര്‍ 100 മീറ്റര്‍ താഴ്ച്ചയില്‍ രണ്ടാഴ്ച്ചയായി കുരുങ്ങി കിടക്കുവാന്‍ ഇടയുണ്ടാക്കിയത്.
 

കുട്ടി തൊഴിലാളികളുടെ മരണക്കുഴികള്‍.
 

വീതി കുറഞ്ഞതും 100 മീറ്റര്‍ വരെ താഴ്ച്ചയുള്ളതുമായ കുഴിയില്‍ കൈയില്‍ പിക്കാസുമായി  നിരങ്ങി ഇറങ്ങുവാന്‍ ചെറിയ കുട്ടികള്‍ക്ക് എളുപ്പമാണ് എന്നതിനാല്‍ 10 വയ്യസ്സ് മുതല്‍ പ്രായമുള്ള കുട്ടികളെ എലി കുഴിയില്‍ ഇറക്കി കല്‍ക്കരി  വാരല്‍ പണി ചെയ്യിക്കുകയാണ് . ബാല വേലക്കാരുടെ എണ്ണം 70000 നധികം വരും. അവരുടെ ദിവസ വേതനം (12 മണിക്കൂര്‍) 200 രൂപയും.കുഴിയില്‍ ഇറങ്ങി മരിച്ചാല്‍ മുതലാളി 5000 മുതല്‍ 6000 രൂപ വരെ നഷ്ടപരിഹാരം നല്‍കി കുട്ടി തൊഴിലാളി കുടുംബത്തെ രക്ഷിക്കും. എന്നതാണ് മേഘാലയയിലെ അലിഖിത നിയമം.                        


ഖനനം എന്ന പണം വാരല്‍


ഗോവയിലെ ഇരുമ്പ് ഖനികളെ നിയന്ത്രിച്ചു കൊണ്ട് സുപീകോടതി  കൈകൊണ്ട വിധിയില്‍ പറയുന്നു 2005 മുതല്‍ 2012 വരെ നടത്തിയ ഖ നനത്തില്‍ നിന്നും സംസ്ഥാനത്തിന് കിട്ടേണ്ടിയിരുന്നത് 53833 കോടി.എന്നാല്‍ ലഭിച്ചതാകട്ടെ 2387 കോടിയും.


തമിള്‍ നാട്ടില്‍ 20000 കോടി വിലയുള്ള മണല്‍ വരിയെടുത്തപ്പോള്‍ സര്‍ക്കരിനു ലഭിച്ച തുക 2013-14 ല്‍ 133 കോടി.


ഒറീസ്സയിലെ പ്രതി വര്‍ഷ ഇരിമ്പു ഉത്പാദനം 15.5 കോടി ടൺ.ഒറീസ്സയിലെ പട്ടിണി പഴയതിലും മെച്ചപെട്ട രീതിയില്‍ തുടരുന്നു.


ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിലെ കരിമണല്‍ മുതല്‍ പാറ ഖനങ്ങള്‍വരെ നമ്മുടെ പ്രകൃതിയെ തകര്‍ക്കുന്നതിനൊപ്പം അതിന്‍റെ പിന്നിലെ അഴിമതികള്‍ നേതാക്കളെ ഒരിക്കല്‍ പോലും ആലോസര പെടുത്തുന്നില്ല.


തമിള്‍നാട് തീരത്തും ചവറ മുതല്‍ കായംകുളം പൊഴിവരെയും  220 മീറ്റര്‍ വീതിയിൽ കിടക്കുന്ന മണ്ണില്‍ അടങ്ങിയ ടൈറ്റാനിയം, തോറിയം മുതാലായവയുടെ മാര്‍ക്കറ്റ് വില 60 ലക്ഷം കോടിയാണ് എന്ന്  വിശ്വാസിക്കുവാന്‍ തന്നെ പ്രയാസമായിരിക്കും.


മൈനര്‍ മിനറല്‍ ആയി കരുതുന്ന പാറ ഖനനത്തെ പറ്റി 13 ആം കേരള നിയമസഭാ സമിതി നടത്തിയ അഭിപ്രായങ്ങള്‍  കേരളത്തിന്‍റെ ഉദ്യോഗസ്ഥ- രാഷ്ടീയ രംഗത്തെ മാഫിയ വല്‍ക്കരിക്കുന്നതില്‍ ക്വാറി-ക്രഷര്‍ മുതലാളിമാരുടെ പങ്ക് വ്യക്തമാകും. സര്‍ക്കാരിലേക്ക് ഒരു ടൺ പാര്‍യിൽ നിന്നും  പരാമവധി 74 രൂപ വരെ  നല്‍കി കൊണ്ട്  100 മുതല്‍ 250 ഇരട്ടി ലാഭം കൊയ്യുന്ന കേരളത്തിലെ ഖനന മുതലാളിമാരെ പറ്റി  വേവലാതി പെടാത്ത കേരള സര്‍ക്കാര്‍ മേഘാലയാ രാഷ്ടീയക്കാരില്‍ നിന്നും ഒട്ടും തന്നെ വ്യത്യസ്തരല്ല.


2018 ലെ വെള്ളപൊക്കത്താല്‍ മരണ പെട്ടവരുടെ സര്‍ക്കാര്‍ കണക്കുകള്‍ 488 വരും. അതില്‍ 10-12 മരണങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ മരണ കാരണം  മണ്ണിടിച്ചില്‍ ആയിരുന്നു എന്നു കാണാം. .മേഘാലയിലെ എലിക്കുഴിയില്‍ മരിച്ചു വീണ നിരവധി ആളുകളുടെ അവസ്ഥക്ക് സമാനമായ സംഭവമാണ്  കേരളത്തിലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും എന്ന് നമ്മുടെ സര്‍ക്കാര്‍ ഓര്‍ക്കുവാന്‍ മടിക്കുന്നത് ,അഴിമതിയോടും പ്രകൃതി ചൂഷണ ത്തോടുമുള്ള രാജ്യത്തെ സര്‍ക്കാരുകളുടെ പൊതു നിലപാടുകൾക്കൊപ്പമാണ് തങ്ങളും എന്ന്  ഓര്‍മ്മിപ്പിക്കുകയാണ്..                                   


നോർവ്വയിൽ നിന്നും നമ്മുടെ ജനസേവകരായ നേതാക്കളറിയുവാൻ ..


നോർവ്വേ സർക്കാർ അവരുടെ വടക്കൻ കടലിലെ  ഖനനത്തിൽ നിന്നും 80OOO കോടി ഡോളർ രാജ്യത്തെ ( 50 ലക്ഷം)  ജനങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെക്കുന്നുണ്ട് .അർത്ഥം ഒരാേ നോർവ്വീജിയക്കാരനുമായി  ഖനനത്തിൽ നിന്നും 1.6 ലക്ഷം ഡോളർ കണ്ടെത്തുന്നു എന്ന്.  

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment