മാലിന്യത്തിൽ മുങ്ങിയ വെള്ളായണി ശുദ്ധജല തടാകം വീണ്ടെടുക്കാന്‍ 'റിവൈവ് വെള്ളായണി'




തിരുവനന്തപുരം: വരും തലമുറക്ക് ശുദ്ധവായുവും ശുദ്ധജലവും എന്ന ലക്ഷ്യവുമായി വെള്ളായണി കായല്‍ വീണ്ടെടുക്കല്‍ യജ്ഞത്തിന് തുടക്കമായി. വര്‍ഷങ്ങളായി മാലിന്യംനിറഞ്ഞ് വിഷലിപ്തമായ കായലിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനമാണ് ആരംഭിച്ചിരിക്കുന്നത്.  സ്വസ്തിഫൗണ്ടേഷന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'റിവൈവ് വെള്ളയാണി ' പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വെള്ളായണികായല്‍ വീണ്ടെടുത്ത് സംരക്ഷിക്കാനുള്ള എല്ലാശ്രമത്തിനും സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണസഹകരണം ഉണ്ടാകുമെന്ന് അദ്ദേഹം പഞ്ഞു.


നമ്മുടെ കുട്ടികള്‍ക്ക് ശുദ്ധമായ ചുറ്റുപാടുകളും ജീവിതസാഹചര്യവും ഒരുക്കുകയെന്നത് ഇന്ന് ജീവിച്ചിരിക്കുന്ന നമമുടെ കടമയും ഉത്തരവാദിത്വവുമാണ്. ഏറ്റവും പ്രധാനം ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകുകയെന്നതാണ്. മഹത്തായ ശ്രമമാണ് വെണ്ണായണികായല്‍ വീണ്ടെടുക്കുന്നതിനായി തുടങ്ങിയിട്ടുള്ള റിവൈവല്‍ വെണ്ണായണി എന്ന കൂട്ടായപരിശ്രമമെന്ന് മന്ത്രി പറഞ്ഞു. 


വവ്വാമൂലയില്‍ ഇന്നലെ ആരംഭിച്ച മാലിന്യനിവാരണ പ്രവര്‍ത്തനങ്ങള്‍ 75 ദിവസം തുടരും. ഇതിന്റെ ഭാഗമായി  ആഫ്രിക്കന്‍ പായല്‍, കുളവാഴ അടക്കമുള്ള മാലിന്യങ്ങളെല്ലാം നീക്കം ചെയ്യല്‍ ആരംഭിച്ചുകഴിഞ്ഞു. ജല ശുദ്ധീകരണത്തിനും നടപടി സ്വീകരിക്കും. ഇതിന്റെ തുടര്‍ച്ചയായി കായലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്ന ദീര്‍ഘകാല കര്‍മപദ്ധതികള്‍ക്കും തുടക്കമാകും. 


ശാന്തിഗിരി ആശ്രമം, സംസ്ഥാന വിനോദസഞ്ചാര, ജലസേചന,പോലീസ്, ഫയര്‍ഫോഴ്സ്, ടൂറിസം വകുപ്പുകള്‍, തിരുവനന്തപുരം ജില്ലാ ഭരണകൂടം, തിരുവനന്തപുരം കോര്‍പ്പറേഷന്‍, സിറ്റീസെന്‍ ഇന്ത്യാ ഫൗണ്ടേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം റോട്ടറി ക്ലബ്, എസ്.എം.ആര്‍.വി സ്‌ക്കൂള്‍, ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍, വെങ്ങാനൂര്‍,കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തുകള്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, നിരവധി കായല്‍ സംരക്ഷണസമിതികള്‍ തുടങ്ങി നിരവധി സംഘടനകളും വ്യക്തികളും സ്വസ്തി  ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഈ  ജനകീയ യജ്ഞത്തില്‍ കൈകോര്‍ക്കുന്നുണ്ട്.


കൊല്ലത്തെ ശാസ്താംകോട്ടതടാകം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറെ പ്രാധാന്യമുള്ള ശുദ്ധജലതടാകമായ വെള്ളായണി ശുദ്ധജലതടാകം.  ലോകത്തിലെ മിക്ക ജലസ്രോതസ്സുകളെയും പോലെ കൈയ്യേറ്റവും മലിനീകരണവും ചൂഷണവും കാരണം നശിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഒഴിച്ചു കൂടാനാകാത്ത വെള്ളായണി കായല്‍ തിരുവനന്തപുരം നഗരത്തിന് അധികം ദൂരെയല്ലാത്ത കല്ലിയൂര്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകളിലായി പരന്നു കിടന്ന് സമീപ പ്രദേശത്തെ ജീവിതചര്യയും സംസ്‌കാരവും ആവാസവ്യവസ്ഥയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. 


ജലം ജീവന്റെ ആധാരമാണ് എന്നുള്ള തിരിച്ചറിവാണ് ,വെള്ളായണി കായല്‍ സംരക്ഷിക്കുന്നതിന്  മുന്നിട്ടിറങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്  'റിവൈവ് വെള്ളയാണി ' യജ്ഞത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. ' എന്നും, നമ്മുടെ നദികളും, ശുദ്ധജലതടാകങ്ങളും, നീരുറവകളും സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇവിടെ ഭാവി മനുഷ്യവാസം  സാധ്യമാകൂ' അവര്‍പറഞ്ഞു. ചരിത്ര പശ്ചാത്തലം , ഭൂപ്രകൃതി , ജൈവ വൈവിധ്യം, കൃഷി , മത്സ്യ സമ്പത്ത് , ജലസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇതു വരെ നടന്നിട്ടുള്ള ഗവേഷണ ഫലങ്ങള്‍ , പഠനങ്ങള്‍ , സാധ്യത പഠനങ്ങള്‍  എന്നിവയും വിവിധ രംഗങ്ങളില്‍ വിദഗ്ധരുടെ അഭിപ്രായങ്ങളും , പൊതുജന കാഴ്ചപാടുകള്‍ തുടങ്ങിയവ ഉള്‍ക്കൊണ്ടായിരിക്കും  'റിവൈവ് വെള്ളയാണി ' മുന്നോട്ടുപോകുക. 


ആധുനിക യന്ത്രസാമഗ്രികളുടെയും സാങ്കേതികവിദ്യയുടെയും സഹായം കായല്‍ ശുചീകരണത്തിനും സംരക്ഷണത്തിനും ഉപയോഗിക്കുന്നുണ്ടെന്ന് സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍സെക്രട്ടറി എബി ജോര്‍ജ്ജ് അറിയിച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment