കാട്ടുപന്നിയെ തിന്നുന്ന എം.എൽ.എ ; ഇവിടെയൊരു നിയമമുണ്ടോ? 




തിരുവനന്തപുരം : താൻ കാട്ടുപന്നിയുടെ ഇറച്ചി കഴിക്കാറുണ്ടെന്ന് എം.എൽ.എ നിയമസഭയിൽ. തിരുവമ്പാടി എം.എൽ.എ ജോർജ്ജ് എം.തോമസാണ് നിയമലംഘനം സഭയിൽ തുറന്നു പറഞ്ഞത്.വനംവകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ, വനപാലകരെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് എം.എൽ.എ  ഇക്കാര്യം തുറന്നു പറഞ്ഞത്. മുള്ളൻപന്നിയുടെ നല്ല രുചിയുള്ള ഇറച്ചി കറിവെച്ച് കഴിക്കാൻ തുടങ്ങിയ ഒരാളെ വനപാലകർ മർദ്ദിച്ചെന്നാണ് എം.എൽ.എയുടെ പരാതി. അതിന് ശേഷമാണ് താൻ കാട്ടു പന്നിയുടെ ഇറച്ചിയും, വാട്ട് കപ്പയും കൂടി പാകം ചെയ്തു കഴിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞത്. തനിക്ക് ഇടയ്ക്കിടെ ആരെങ്കിലും കാട്ടുപന്നിയുടെ ഇറച്ചി കൊണ്ട് തരാറുണ്ടെന്നും, അതിന്റെ രുചി ഒരു തവണ അറിഞ്ഞാൽ വനപാലകർ പിന്നെ ആരെയും തല്ലില്ലെന്നും ജോർജ്ജ് എം. തോമസ് പറഞ്ഞു. വനപാലകരെ തല്ലിക്കോളാൻ താൻ നാട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി. 

 

വന്യമൃഗങ്ങൾ കൂടുന്നത് കൊണ്ടാണ് അവയുടെ ശല്യം വർദ്ധിക്കുന്നതെന്നും അവയെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്നും പി.സി ജോർജ്ജും സഭയിൽ പറഞ്ഞു. കാട്ടുപന്നിയെ കൊന്നു തിന്നുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം 10000 രൂപയും 3 മുതൽ 7 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം താൻ ചെയ്തിട്ടുണ്ടെന്നാണ് എം.എൽ.എ നിയമനിർമ്മാണ സഭയിൽ തുറന്നു പറഞ്ഞത്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. 

 

വനവും വന്യജീവികളും കടുത്ത ഭീഷണി നേരിടുന്ന കാലത്ത്, അവയെ സംരക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തേണ്ടുന്ന നിയമസഭാ സാമാജികർ തന്നെ അവയെ ഇല്ലാതാക്കണമെന്നും, കൊന്നു തിന്നാറുണ്ടെന്നും സഭയിൽ തന്നെ തുറന്നു പറയുന്നത് അത്യന്തം ഗൗരവതരമായ വിഷയമാണ്. ഈ സാഹചര്യത്തിൽ എം.എൽ.എക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment