ഉരുൾപൊട്ടൽ മേഖലയിൽ പ്ലം ജൂഡി പ്രവർത്തിക്കേണ്ടത് ആരുടെ താൽപ്പര്യം?




ഇടുക്കി പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് നിർമ്മിച്ചിരിക്കുന്നത് എല്ലാ നിയമങ്ങളും ലംഘിച്ച്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിരന്തരം പാറ ഇടിഞ്ഞു വീഴുന്ന സ്ഥലത്ത് റിസോർട്ട് നിർമ്മിച്ചിരിക്കുന്നതെന്നും റിസോർട്ടിന് അനുമതി നൽകാനാവില്ലെന്നും കഴിഞ്ഞ വർഷം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്ലംജുഡി റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നേരത്തെ ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പിന്നീട് ഹൈക്കോടതിയിടപെടലിനെ തുടര്‍ന്നാണ് റിസോര്‍ട്ട് വീണ്ടും പ്രവര്‍ത്തിച്ചത്.പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മ്മാണം നിയമലംഘനമാണെന്ന് കാണിച്ചായിരുന്നു റിസോര്‍ട്ടിനെതിരെ  നടപടിയെടുത്തത്. 

 

കൃഷി ആവശ്യത്തിന് മാത്രമായുള്ള ഭൂമിയിലാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്നും, റവന്യൂ വകുപ്പിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. 

 

കനത്ത മഴയിൽ ഉരുൾപൊട്ടി വിദേശരാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 30 ഓളം വിനോദസഞ്ചാരികൾ റിസോർട്ടിൽ കുടുങ്ങി കിടക്കുന്നതായി ഇന്നലെ വാർത്ത പുറത്ത് വന്നിരുന്നു. ബുധനാഴ്ച രാത്രി റിസോർട്ടിന് സമീപത്ത് വലിയ പാറകൾ ഇടിഞ്ഞു വീഴുകയും ഉരുൾപൊട്ടലിൽ പുറത്തേക്ക് പോകാനാകാതെ കുടുങ്ങുകയുമായിരുന്നു. സഞ്ചാരികൾ അയച്ച വീഡിയോ സന്ദേശം വഴിയാണ് വിവരം പുറത്തറിഞ്ഞത്. ഗള്‍ഫ്, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിനിന്നുള്ളവരാണ് റിസോർട്ടിൽ ഉണ്ടായിരുന്നത്. ഇതിന് പുറമെ മലയാളികളായ വിനോദ സഞ്ചാരികളും റിസോര്‍ട്ടിലിണ്ടായിരുന്നു. പിഞ്ചു കുഞ്ഞടക്കമുള്ള വിനോദസഞ്ചാരി സംഘത്തെ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് പ്രത്യേക പാതയിലൂടെ സുരക്ഷാസേന രക്ഷപ്പെടുത്തി. 

 

ഉരുൾപൊട്ടൽ മേഖലയിൽ പ്രവർത്തിക്കുന്ന റിസോർട്ട് അടച്ച് പൂട്ടേണ്ട ആവശ്യമില്ലെന്നാണ് എസ്.രാജേന്ദ്രൻ എം .എൽ .എ പറഞ്ഞത് . റിസോര്‍ട്ടിനടുത്ത് വലിയ പാറകള്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ റിസോര്‍ട്ട് അടച്ചുപൂട്ടുവാന്‍ നിര്‍ദേശിച്ചിരുന്നു. ഇൗ സംഭവത്തോടാണ് എംഎല്‍എയുടെ പ്രതികരണം. റിസോർട്ട് അടച്ച് പൂട്ടേണ്ടതില്ലെന്നും, മണ്ണിടിച്ചിലൊക്കെ ഇടുക്കിയിൽ സാധാരണമാണെന്നുമായിരുന്നു എം.എൽ.എയുടെ പ്രതികരണം.

 


പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി തുരങ്ക നിര്‍മ്മാണം നടക്കുന്ന മേഖലയിലാണ് പ്ലം ജുഡി റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. നേരത്തെയും ഇവിടെ പാറക്കഷണങ്ങള്‍ അടര്‍ന്നുവീണ് അപകടം ഉണ്ടായിട്ടുണ്ട്.  ആദ്യ തവണ ഉണ്ടായ അപകടത്തില്‍ റിസോര്‍ട്ടില്‍ പാര്‍ക്കുചെയ്തിരുന്ന മൂന്ന് വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതൊടെയാണ് റിസോർട്ട്  അടച്ചൂപൂട്ടാന്‍ ഉത്തരവിട്ടത്.പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് മറികടന്ന് റിസോർട്ട് പ്രവർത്തനം ആരംഭിച്ചത്. 

 

കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിന്‌ വലിയ പാറകൾ റിസോർട്ടിലേക്ക് ഇടിഞ്ഞു വീണിരുന്നു. റിസോർട്ടിന്റെ വെറും 150 മീറ്റർ അകലെയാണ് പാറ വീണത്. ഇതിനെ തുടർന്ന് റിസോർട്ട് അടച്ച് പൂട്ടാൻ ജില്ലാ കളക്ടർ നൽകിയ നോട്ടീസ് റിസോർട്ട് അധികൃതർ അവഗണിക്കുകയും സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. മാർച്ച് 13 ന് പാറയിടിഞ്ഞു  വീണ് നിരവധി വാഹനങ്ങൾ തകരുകയും ചെയ്തിരുന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലത്ത് അപകടകരമായാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്ന് നിരവധി തവണ സർക്കാർ ഏജൻസികൾ തന്നെ റിപ്പോർട്ട് നൽകിയിട്ടും ഈ അനധികൃത റിസോർട്ട് ഇപ്പോഴും പ്രവർത്തിക്കുന്നത് ആരുടെ താൽപ്പര്യപ്രകാരമാണ് എന്നതാണ് ഉയരുന്ന ചോദ്യം. വെള്ളപ്പൊക്കത്തിന്റെയും ഉരുൾപൊട്ടലിന്റെയും ദുരന്തങ്ങളിൽ കേരളം നടുങ്ങി നിൽക്കുമ്പോഴും എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി പ്ലം ജൂഡി പോലെയുള്ള റിസോർട്ടുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നു എന്നത് ഇപ്പോഴുണ്ടായ ദുരന്തങ്ങളുടെ യഥാർത്ഥ കാരണങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. 
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment