അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നു; കാറ്റിന് സാധ്യത




തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മെയ് 31 ഓടു കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്കന്‍ അറബിക്കടലിലുമായാണ് ന്യൂനമര്‍ദം ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 


കേരളത്തില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോകുന്ന മല്‍സ്യതൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇതുസംബന്ധിച്ച മുന്നറിയിപ്പുകള്‍ ജനങ്ങള്‍ ശ്രദ്ധിക്കുകയും കര്‍ശനമായി പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി നിര്‍ദേശിച്ചു.


മെയ് 30 വരെ തെക്ക് - പടിഞ്ഞാറ് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇന്നും നാളെയും വടക്ക് - പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ മാസം 29 വരെ വടക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കും. ഈ മാസം 30 വരെ തെക്ക് - കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.


അതിനാല്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശം നല്‍കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment