ഭാവി കേരളം എങ്ങനെയാകരുത് ?




കേരളം ഇപ്പോൾ നേരിട്ട പെരുമഴ ദുരന്തം ഭാവി കേരളം എങ്ങനെയായിരിക്കണം എന്നതിൽ കൂലങ്കഷമായ ആലോചനകളും വ്യക്തമായ, എന്നാൽ കൂട്ടായ, നിലപാടുകളും ആവശ്യപ്പെടുന്നു.അതിൽ ആദ്യം വേണ്ടത് കേരളം വളരെ സവിശേഷതകളുള്ള നാടാണ്, ഇവിടെ മറ്റു ലോകരാജ്യങ്ങളിൽ വളരെ ആകർഷകമായിത്തോന്നുന്ന പലതും സാധ്യമല്ല എന്നതാണ്.


കേരളം മൊത്തത്തിൽത്തന്നെ അതീവ ലോലമാണ് എന്ന് ടി.ടി.ശ്രീകുമാർ എഴുതിയത് തികച്ചും ശരിയാണ്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരിവിൽ ഏതാണ്ട് 650 കി.മീ നീളവും ശരാശരിവെറും 60 കിമീ വീതിയുമുള്ള ഒരു ഭൂവിഭാഗമാണ് കേരളം.അതിൽ കിഴക്കുള്ള വലിയൊരു ഭാഗം വനമായി നിലനില്ക്കേണ്ടത് കേരളത്തിന്റെ കാലാവസ്ഥ, ജലലഭ്യത എന്നിവക്കെല്ലാം അത്യന്താ പേക്ഷിതമാണ്‌.


കേരളത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ വളരെ അടുത്ത കാലത്ത് കടൽ വച്ച കരകളാണ്. കേരളത്തിൽ ഓരോ നൂറു വർഷത്തിലും ഓരോ പ്രളയവും ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും കടൽവപ്പു കരകളും ഉണ്ടായിക്കൊണ്ടിരുന്നു.ആലപ്പുഴ ,പശ്ചിമകൊച്ചി, വൈപ്പിൻ എന്നീ ജനനിബിഡ മേഖലകൾക്കു കിഴക്ക് കായലുകളാണ്. ഇത്ര ചെറിയ ഭൂവിഭാഗത്ത് 50 ഓളം പുഴകളും അതിലേറെ ചെറുപുഴകളും ഒഴുകുന്നു.ആ പുഴകളിൽ വളരെയേറെ എണ്ണം നേരിട്ട് കടലിലല്ല, കായലുകളിലാണ് പതിക്കുന്നത്‌. ഇനിയും, ചെങ്കുത്തായ രണ്ടു ചെരിവു തലങ്ങളായുള്ള പശ്ചിമഘട്ട ഘടനയടക്കം മറ്റു നിരവധി പ്രത്യേകതകൾ പ്രഥമദൃഷ്ട്യാ കാണാം. ഇതു പരിഗണിച്ചു കൊണ്ട് ചർച്ചക്കായി കുറച്ചു നിർദ്ദേശങ്ങൾ അവതരിപ്പിക്കുകയാണ്. 

 


1. ഇത്തവണ ഏറ്റവും ജീവനാശമുണ്ടായത് ഉരുൾപൊട്ടിയാണ്. ആയിരത്തിലേറെ ഉരുൾപൊട്ടലുകൾ നടന്നുവെന്ന് ചിലർ പറയുന്നു. അവയെ രൂക്ഷമാക്കുന്നതിൽ കരിങ്കൽ ക്വാറികളിൽ ജലാറ്റിൻ ഉപയോഗിച്ചു നടക്കുന്ന വൻ സ്ഫോടനങ്ങൾക്കുള്ള പങ്ക് വിദഗ്ദർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്നത്തെ കേരളത്തിലെ നിർമ്മാണങ്ങളിൽ 90% കരിങ്കല്ല് ഉപയോഗിച്ചാണ്. അടിത്തറ കരിങ്കല്ല്, കരിങ്കല്ലിന്റെ സിമന്റ് കട്ടകൾ, കരി ങ്കല്ലിന്റെ പാറ മണൽ, കരിങ്കല്ലിന്റെ ചല്ലി എന്നിങ്ങനെ. റോഡ് നിർമ്മാണത്തിനും കെട്ടിട നിർമ്മാണത്തിനും സിമന്റ്, ടാർ, കമ്പി എന്നിവയൊഴികെ സകലതും കരിങ്കല്ലു തന്നെ. അതിനർത്ഥം സാധാരണ പുനർനിർമ്മാണമാണെങ്കിൽ ഇപ്പാഴത്തേതിന്റെ ഇരട്ടി എന്ന തോതിൽ പശ്ചിമഘട്ടം പൊളിച്ചെടുക്കണമെന്നാണ്. അത് ഭാവിതലമുറകളെ ഇന്നുതന്നെ അപകടപ്പെടുത്തലാണ്. അതു കൊണ്ട് കരിങ്കൽ ഖനനം കർശ്നമായി പരിമിതപ്പെടുത്തണം.

 

2. ഉരുൾപൊട്ടുന്ന ചെരിവു പ്രതലങ്ങളിലെ വീടുകൾ ഉടനെ മാറ്റി സ്ഥാപിക്കണം.അത്തരം പ്രതലങ്ങളിലെ ചെങ്കുത്തായ ഭൂഭാഗങ്ങൾ റവന്യൂ ഭൂമിയോ പാട്ട ഭൂമിയോ ആകാം. അവ വേണ്ടിവന്നാൽ നഷ്ടപരിഹാരം കൊടുത്ത് സർക്കാർ ഏറ്റെടുത്ത് വനഭൂമിയാക്കണം.ഓരോ വർഷവും ബജറ്റിൽ നിന്ന് അതിനായി 500-ഓ ആയിരമോ കോടി രൂപ മാറ്റി വക്കണം.

 

3. പശ്ചിമഘട്ടങ്ങളിൽ നിന്നൊഴുകുന്ന പുഴകൾക്ക് ഇരു വശങ്ങളിലും കരകവിഞ്ഞൊഴുകാൻ പാകത്തിൽ ഒരു നിശ്ചിത ദൂരത്ത് വീടുകളും മതിലുകളും ഉയരമേറിയ റോഡുകളും നിരോധിക്കണം.

 

4. കേരളത്തിൽ ഏതു വലിയ പ്രളയത്തിലും പൂർണ്ണമായും മുങ്ങുന്ന ആലുവ - ഏലൂർ പ്രദേശത്ത് രാസ - ആണവ വ്യവസായങ്ങളും കീടനാശിനി ഫാക്റ്ററികളുമെല്ലാമുണ്ട്. അവയിൽ നിന്ന് ഇത്തവണ എത്ര അപകടകരമായ വസ്തുക്കൾ വെള്ളത്തിൽ കലർന്നു എന്നിതു വരെ ഒരു  വിവരവുമില്ല. അവ ഉയര പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം.

 

5. കുട്ടനാട് പൂർണമായും മുങ്ങുന്ന ഭൂപ്രദേശമാണ്. ഒരു കാലത്ത് കേരളത്തിലെ കടുത്ത ഭക്ഷ്യക്ഷാമമാണ് അവിടെ ഇത്രയേറെ ജനങ്ങൾ താമസിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. അവിടെ അഞ്ചു നദികളിലെ വെള്ളം വന്നു പരക്കുന്ന കായൽ ഭൂപ്രദേശത്തിന്റെ വിസ്തൃതി നികത്തലും മറ്റും കാരണം വളരെയേറെ കുറഞ്ഞു. അവിടെയുള്ള ജനങ്ങളെ പറ്റാവുന്നത്ര മാറ്റിപ്പാർപ്പിക്കണം. 

 

6. ഇത്തവണ വൻതോതിൽ വെള്ളപ്പൊക്കമുണ്ടായത് വേണ്ടത്ര ജല നിർഗമന മാർഗ്ഗങ്ങളില്ലാതെ വളരെ ഉയരത്തിൽ റോഡു നിർമ്മിച്ചതുകൊണ്ടാണ്. അതിൽ തിരുത്തൽ വേണം.

 

7. പുഴകളിലെ റഗുലേറ്ററുകളുടെ ഷട്ടർ പൊക്കാൻ കഴിയായ്ക, അവയിൽ ഉരുൾപൊട്ടി മരങ്ങളും വള്ളികളും കല്ലും മണ്ണും വന്നടിഞ്ഞ് അടയുക എന്നീ കാരണങ്ങളാൽ പുഴ വഴിമാറിയാഴുകുന്ന സ്ഥിതിയുടൊയി. ചില റഗുലേറ്ററുകൾ ഒഴിവാക്കണം. മറ്റുള്ളവ കാലവർ ഷക്കാലത്ത് പെട്ടെന്ന് ആവശ്യമെങ്കിൽ മാറ്റാൻ കഴിയണം.

 

8. ഡാമുകൾ ഇന്ന് വൈദ്യുതോൽപ്പാദന രംഗത്ത് അനുപേക്ഷണീയമല്ല. ഇന്ന് ലോകം സോളാർ വൈദ്യുതിയെ ആശ്രയിക്കാൻ തുടങ്ങുന്നു.  ഫോസിലിന്ധന കത്തിക്കൽ അടിയന്തിരമായി നിർത്താതെ ഭൗമ താപനത്തെ കുറക്കാൻ പോലുമാകില്ല. ഭൗമ താപനത്തെ പിടിച്ചുകെട്ടാതെ മനുഷ്യന് ഭൂമിയിൽ ഭാവിയില്ല. അതു കൊണ്ട് പശ്ചിമഘട്ടത്തിൽ പുതിയ ഡാമുകൾ പാടില്ല. അവ ഭൂകമ്പത്തിൽ തകരുകയും ചെയ്തേക്കാം. കേരളത്തിനെന്നല്ല, ഇന്ത്യക്കു തന്നെ ഒരു ഡാം മാനേജ്മെന്റ് പോളിസി ഇല്ലെന്ന് കേന്ദ്ര സെക്രട്ടറി പറയുന്നു. അടിയന്തിരമായി അതുണ്ടാക്കണം. ഇലക്ട്രിസിറ്റിബോർഡും ജലസേചന വകുപ്പും ഡാമുകൾ കൈകാര്യം ചെയ്യേണ്ട. കാലവർഷക്കാലത്ത് ഡാമുകളിലെ ജലം 70 ശതമാനമോ അതിൽത്താഴെയോ ആയി ക്രമീകരിക്കാൻ സംവിധാനമുണ്ടാകണം. അതിന് ഡാം മാനേജ്‌മന്റ് ഒരു സുതാര്യമായ - വിദഗ്ദ -സംവിധാനത്തിനു കീഴിലാക്കണം.

 

9.കേരളത്തിൽ ഏറ്റവുമധികം നെൽവയലുകളുണ്ടായിരുന്നത് 1975 ലാണ്. അരിവില കൂടിനിന്നതാണതിനു കാരണം. പിന്നീട് പടിപടിയായി നെൽകൃഷി പിൻവാങ്ങി.വിപുലുമായി അത് നികത്തപ്പെട്ടു.അതോടെ മലവെള്ളത്തിന് വന്നു നിറഞ്ഞു പരക്കാനുള്ള ഇടംനഷ്ടപ്പെട്ടു. അത് കുറെയല്ലാം പൂർവസ്ഥിതിയിലാക്കണം.

 

10. അപ്പോൾ താമസസ്ഥലങ്ങളുടെ പ്രശ്‌നംവരും. ഓരോ കുടുംബത്തിനും മതിലു കെട്ടിയടച്ച ഒരു പറമ്പും ഒരു കൊട്ടാരസദൃശമായ വീടും എന്ന ആവാസ രീതി ലോകത്തെങ്ങുമില്ല.അതുകൊണ്ട് വീടുകളുടെ ക്ളസ്റ്ററുകൾ ,അവയോട് ചേർന്ന്സ്കൂളുകളും മറ്റു സ്ഥാപനങ്ങളും, കളിസ്ഥലങ്ങൾ, മറ്റു സ്ഥാപനങ്ങൾ,  തുറസായ സ്ഥലങ്ങൾ എന്നിങ്ങനെയുള്ള ക്രമീകരണങ്ങൾ കൊണ്ടുവരണം. ഇന്ന് അപകട മേഖലകളിൽ താമസിക്കുന്ന മനുഷ്യരെ ഒരു നിശ്ചിത കാലയളവിനുള്ളിൽ പുനരധിവസിപ്പിക്കണം .

 

11. ഇപ്പോൾ പ്രളയ ദുരന്തമാണ് വന്നതെങ്കിലും വലിയ മരുവൽക്കരണ ഭീഷണിയും കേരളം നേരിടുന്നുണ്ട്. ഇത് തടയാൻ പശ്ചിമഘട്ടത്തിൽ റവന്യൂ- തോട്ട ഭൂമികൾ ഏറ്റെടുത്തായാലും ഒരു നെടുനീള ഗ്രീൻ ബെൽറ്റ് 10 കി.മീ വീതിയിലെങ്കിലും സ്ഥാപിക്കപ്പെടണം. അതിനകത്ത് യാതൊരു ഖനനവും പാടില്ല.

 

12. കേരളത്തിലെ 8500 ചതു: കി.മീ യിലധികം റിസർവ് വനമുണ്ട്. പക്ഷേ രേഖയിലല്ലാതെ യഥാർത്ഥത്തിൽ പകുതി വനമെങ്കിലുമുണ്ടോ എന്നത് സംശയാസ്പദമാണ്. ആ വനം തിരിച്ചുപിടിക്കണം. അതിനകത്തെ തേക്ക് - യൂക്കാലി - ഗ്രാൻഡിസ് -അക്കേഷ്യ മരങ്ങൾ ഉടനടി വെട്ടിമാറ്റി നിബിഡവനങ്ങളാകാൻ വിടണം. ഈ വനമേഖലകളിലൂടെ റോഡുകൾ പാടില്ല. ഇപ്പോഴുള്ള വാളയാർ ചെങ്കോട്ട റെയിൽ-റോഡ് പാതകൾ ഭാവിയിൽ ആനത്താരകൾക്ക് കുഴപ്പമുണ്ടാക്കാതെ ഭൂഗർഭ പാതകളാക്കാൻ പറ്റുമോ എന്ന് നോക്കണം.

 

13 .കേരളത്തിലെ ഗതാഗതം ഭൂപ്രകൃതിക്കനുസരിച്ച് ക്രമീകരിക്കണം.ഓരോ കുടുംബത്തിനും നാല് - അഞ്ച് വാഹനങ്ങൾ, അവക്കോടാൻ മാത്രം റോഡുകൾ, എന്ന വികസന രീതി വിനാശവും സ്വകാര്യ വാഹന വ്യവസായത്തിന്റെ താല്പര്യവുമാണ്.പൊതുഗതാഗതം പ്രോത്സാഹിപ്പിക്കപ്പെടണം. തെക്ക് വടക്ക് നാലുവരി അതിവേഗ റെയിൽപ്പാത, അവയിലേക്ക് ജില്ലാ കേന്ദ്രങ്ങളിൽ ചെന്നെത്തുന്ന പൊതുവാഹന ഗതാഗതം എന്നിവ ചർച്ച ചെയ്യപ്പെടണം.

 

14. കേരളത്തിലെ ജലസേചനം സമ്പൂർണ്ണ വെള്ളാനയാണ്. ലോകബാങ്കും റബർ ബോർഡും റബ്ബർ കൃഷി വൻ സബ്സിഡി നല്കി പ്രോത്സാഹിപ്പിച്ച അതേ സമയത്തു തന്നെയാണ് ലോകബാങ്ക് വായ്പ വാങ്ങി പഴശ്ശി, മൂവാറ്റുപുഴ, ചിമ്മിനി, കല്ലട, കാരാപ്പുഴ പോലുള്ള ജലസേചന ഡാമുകൾ നിർമ്മിച്ചത്. അവ ആദ്യ എസ്റ്റിമേറ്റിന്റെ ഇരുപതിരട്ടി വരെ വിഴുങ്ങി.ആ നയം സമഗ്രമായി അന്വേഷണ വിധേയമാക്കണം. ചിലതെല്ലാം ഒഴിവാക്കണം. 

 

15. കേരളത്തിൽ കൃഷി വലിയ പ്രതിസന്ധിയിലാണ്. ആഗോളവൽക്കരണം വന്നതോടെ വില നിശ്ചയിക്കുന്നത് ആഗോള മാർക്കറ്റാണ്. ആധുനികവൽക്കരണമില്ലാതെ ഇന്ത്യയിലെ ഇതരഭാഗങ്ങളോടും ലോകരാജ്യങ്ങളോടും മത്സരിച്ച് കേരള കർഷകന് മതിയായ വരുമാനം നേടുക സാധ്യമല്ല. തുണ്ടുകളായ ഭൂമിയിൽ ആധുനികവൽക്കരണം സാധ്യവുമല്ല. അതിനാൽ ഇനിയും കൂടുതൽ തുണ്ടു വൽക്കരണം ഒഴിവാക്കണം. ആർക്കെങ്കിലും കൃഷിഭൂമി നല്കി കൃഷി വളർത്തുക എന്ന ആശയം പാടെ ഉപേക്ഷിക്കണം. സാധ്യമായത്ര സ്ഥലങ്ങളിൽ ക്രമേണ ഭൂകേന്ദ്രീകരണവും ആധുനിക കൃഷിരീതികളും നടപ്പാക്കണം.

 

16. വ്യവസായം.പാരിസ്ഥിതിക നശീകരണമുണ്ടാകാത്ത വ്യവസായങ്ങൾ ചുരുങ്ങിയ സ്ഥലവിസ്തൃതിയിൽ എന്നതാകണം നയം.

 

17. ഇത്തരമൊരു ക്രമീകരണത്തിന് നിരവധി വർഷങ്ങളും ഭീമമായ ചെലവും വന്നേക്കാം. അതിന് കാരണമാകുന്ന ഭൗമ താപനത്തിനുത്തരവാദികൾ വികസിത രാജ്യങ്ങളാണ്. ഭൗമ താപനത്തിന്റെ ഏറ്റവും വലിയ ഇരകൾ എന്ന രീതിയിൽ അവരതിനുള്ള പണം നമ്മെപ്പോലുള്ള മൂന്നാം ലോക ഭൂപ്രദേശങ്ങൾക്ക് തന്നേ പറ്റൂ. അതിനാദ്യം വേണ്ടത് ഒരു സംസ്ഥാനമെന്ന രീതിയിൽ കേരളം ഭൗമ താപനത്തിനെതിരെ ശക്തമായി പോരാടുക എന്നതാണ്.
 

Green Reporter

P J Baby

Visit our Facebook page...

Responses

0 Comments

Leave your comment