തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളില്‍ വികസനത്തിന്‍റെ മറവില്‍ പൈതൃകവും പരിസ്ഥിതിയും തകരുന്ന നിലപാടുകൾ: എന്‍.എസ് മാധവന്‍




കോഴിക്കോട്: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ അവതരിപ്പിക്കപ്പെടുന്ന മാനിഫെസ്റ്റോകളില്‍ വികസനത്തിന്‍റെ മറവില്‍ പൈതൃകവും പരിസ്ഥിതിയും തകരുന്ന നിലപാടുകളാണുള്ളതെന്ന് എഴുത്തുകാരനും സാഹിത്യകാരനുമായ എന്‍.എസ് മാധവന്‍. കേരള വികസനത്തിന് നൂതനവും ബൃഹത്തുമായ പല പദ്ധതികളും മാനിഫെസ്റ്റോകളിലുണ്ടാകും. എന്നാല്‍ ചില സ്മാരകങ്ങള്‍ നിര്‍മ്മിക്കുക എന്നതില്‍ കൂടുതലായൊന്നും പൈതൃകത്തെക്കുറിച്ചു മാനിഫെസ്റ്റോകളില്‍ പറയാറില്ല. ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.


രാഷ്ട്രീയ പാര്‍ട്ടികളുടെ മുന്‍ഗണനാക്രമത്തില്‍ അവ ഉള്‍പ്പെടാത്തതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരിസ്ഥിതിയെ മന:പൂര്‍വം ഒഴിവാക്കുന്നതിന് കാരണം വിവാദങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന ഭയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ച നിയമച്ചട്ടക്കൂട് നമുക്കുണ്ടായിട്ടും, തെരഞ്ഞെടുപ്പ് ഫലത്തെബാധിക്കുമെന്നത് കൊണ്ടാണ് പശ്ചിമഘട്ടം, പരിസ്ഥിതിലോല പ്രദേശങ്ങള്‍, മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് എന്നിവയെക്കുറിച്ച്‌ സംസാരിക്കാന്‍ പാര്‍ട്ടികള്‍ വിമുഖരാകുന്നത്. ഇത് രണ്ടര്‍ത്ഥത്തില്‍ ഇടുങ്ങിയ ചിന്താഗതിയാണ്. 


ആദ്യത്തേത് പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കില്‍ അതുവിനാശത്തിലേക്ക് വഴിവെയ്ക്കും. രണ്ടാമത്തേത് ജനങ്ങള്‍ക്കിടയില്‍ പരിസ്ഥിതി രാഷ്ട്രീയത്തിനും സീകാര്യത കൂടിക്കൊണ്ടിരിക്കുന്നു- പ്രത്യേകിച്ചു നവവോട്ടര്‍മാരുടെ ഇടയില്‍. പല യൂറോപ്യൻ രാജ്യങ്ങളിലും പരിസ്ഥിതി പാര്‍ട്ടികള്‍ പ്രബലമാണ്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും 'ഗ്രീന്‍' രാഷ്ട്രിയ പറയേണ്ട സമയം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.


പൈതൃകത്തെ തകര്‍ക്കുന്ന പല ദു:ഖകരമായ സംഗതികള്‍ നമ്മുടെ ചുറ്റുപാടും നടക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആവിക്കപ്പലുകളുടെ കാലത്തു കല്‍ക്കരി സൂക്ഷിച്ചിരുന്ന നാല് നുറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് പറയുന്ന ഫോര്‍ട്ട് കൊച്ചിയിലെ കരിപ്പുര എന്ന കെട്ടിടം ഈയിടെയാണ് വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി തകര്‍ക്കപ്പെട്ടത്. പ്രതിമയെപ്പോലെ തന്നെ അതിനു ചുറ്റുമുള്ള ലാൻഡ്‌സ്‌കപ്പും   പ്രധാനമാണെന്നത് മറന്ന് തിരുവനന്തപുരത്ത് കാനായി കുഞ്ഞിരാമന്‍റെ മത്സ്യകന്യക എന്ന ശില്‍പത്തിനു ചുറ്റും ഹെലിക്കോപ്പ്റ്റര്‍ സ്ഥാപിച്ച്‌ ആ ചുറ്റുപാടിനെ വികൃതമാക്കി. 


ഇതിനൊക്കെ കാരണം വികസിക്കുന്ന നഗരങ്ങളെ സംബന്ധിച്ച്‌ കൃത്യമായ പൈതൃക നയം നമ്മുക്കില്ലാത്തത് കൊണ്ടാണ് എന്നും അദ്ദേഹം എഴുതുന്നു. വികസനത്തെ സൗന്ദര്യവും ചരിത്രവുമായി കൂട്ടിയിണക്കുന്ന പൈതൃകനയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തവണ വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment