ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമം; 255 ജില്ലകൾ വരളുമെന്ന് കേന്ദ്രം




രാജ്യം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് സൂചിപ്പിച്ച് കേന്ദ്ര സർക്കാർ റിപ്പോർട്ട്. രാജ്യത്ത് 255 ജില്ലകളിലായി 756 നഗരപ്രദേശങ്ങളും, 4387 ഗ്രാമപ്രദേശങ്ങളും ജലദൗര്‍ലഭ്യം നേരിടുന്നതായാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ. കേന്ദ്ര സംസ്ഥാന ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേറ്റ് കമ്മിറ്റി നടത്തിയ പുതിയ പഠനങ്ങള്‍ പ്രകാരം ഏറെ പരിതാപകരമായ അവസ്ഥയെയാണ് രാജ്യത്ത് സംഭവിക്കാൻ പോവുന്നത്. 


ഡല്‍ഹിയിലെ അതീവ സമ്പന്നരുടെ ഇടമായ എന്‍ഡിഎംസി സോണ്‍, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ് എന്നീ നഗരങ്ങളും ജലദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുകയാണ്. തമിഴ്നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ നഗരങ്ങള്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്


കേരളത്തെ സ്ഥിതിയും ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ജലസുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 131ല്‍ നിന്ന് 119 ആയി കുറഞ്ഞെന്നാണ് കണക്ക്. ജലത്തിന്‍റെ ഉപഭോഗം 70%ത്തില്‍ താഴെയുളള മേഖലകളെയാണ് ജലസുരക്ഷിത ബ്ലോക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ജലലഭ്യതയും അവിടെ ജലത്തിന്റെ ചെലവ് 100%ത്തിനും മുകളിലുളള മേഖലകളെ  അതിചൂഷണ ബ്ലോക്കുകള്‍ എന്നും 70-90% വരെ ജലം ചെലവഴിക്കുന്ന മേഖലകളെ ഭാഗിക ഗുരുതര മേഖലകളെന്നും വിളിക്കുന്നു. 


പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ അതിചൂഷണ മേഖലയിലും ഇവിടുത്തെ മലമ്പുഴ, കാസര്‍കോട് ജില്ലയിലെ ബ്ലോക്കുകള്‍ എന്നിവ ഗുരുതര മേഖലയിലാണ്. ചിറ്റൂരില്‍ 2013ലെ ജലഉപയോഗം 100.90% ആയിരുന്നെങ്കില്‍ ഇപ്പോള്‍ 104.49%മാണ്. മലമ്പുഴയിലെ ജലഉപയോഗം 92.27%ത്തില്‍ നിന്നും 97.72% ആയും കാസര്‍കോട്ടേത് 90.52%ത്തില്‍ നിന്നും 97.72% ആയും ഉയര്‍ന്നു. വരും വര്‍ഷങ്ങളില്‍ ഇവയും അതിചൂഷണ ബ്ലോക്കുകളാകുമെന്നാണ് സൂചനകള്‍.


ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് അടക്കം അവബോധം വളര്‍ത്തി, ദുരുപയോഗം കുറക്കുക എന്നതും റീസൈക്കിള്‍ ചെയ്യാനും റീയൂസ് ചെയ്യാനും ശ്രമിച്ച് വരാൻ പോകുന്ന കഠിനമായ ജലക്ഷാമത്തെ    നേരിടാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായി രണ്ട് ഘട്ട പദ്ധതികള്‍ നടപ്പാക്കാനാണ് സംസ്ഥാനങ്ങളോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. മഴവെളള സംഭരണവും മലിനജലത്തില്‍ നിന്ന് ശുദ്ധജലം വേര്‍തിരിച്ചെടുക്കലും അടക്കമുളളതാണ് പദ്ധതികള്‍.


എന്നാൽ ഈ പദ്ദതികൾ കൊണ്ട് മാത്രം രാജ്യത്ത് സംഭവിക്കാൻ ഇരിക്കുന്ന  ജലക്ഷാമത്തെ നേരിടാൻ സാധിക്കുകയില്ല. അനിയന്ത്രിതമായി രാജ്യത്ത് നികത്തപ്പെടുന്ന വയലുകളും തോടുകളും മലിനമാക്കുന്ന നദികളും തിരിച്ചു പിടിക്കാതെ രാജ്യത്തെ ജലക്ഷാമത്തിൽ നിന്നും മുക്തമാക്കാൻ സാധിക്കുകയില്ല. താത്കാലിക പദ്ധതികളെക്കാൾ രാജ്യത്തിനാവശ്യം ജലക്ഷാമത്തെ നേരിടാൻ ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള നടപടികളാണ്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment